ഗൂഗിൾ, ആൽഫബെറ്റ് സിഇഒ സുന്ദർ പിച്ചൈയുടെ പേര് ഒന്നാം പേജിൽ തെറ്റായി പ്രസിദ്ധീകരിച്ച് അമേരിക്കയിലെ പ്രമുഖ പത്രം വാൾസ്ട്രീറ്റ് ജേണൽ. ഗൂഗിൾ സഹസ്ഥാപകരായ ലാറി പേജും സെർജി ബ്രിന്നും ആൽഫബെറ്റ് സിഇഒയും പ്രസിഡന്റും സ്ഥാനമൊഴിഞ്ഞതിനെത്തുടർന്ന് ചൊവ്വാഴ്ച ആൽഫബെറ്റിന്റെ സിഇഒ ആയി സുന്ദർ പിച്ചൈ ചുമതലയേറ്റിരുന്നു. വാൾസ്ട്രീറ്റ് ജേണലിൽ പ്രസിദ്ധീകരിച്ച ഇതിന്റെ റിപ്പോർട്ടിലാണ് പിച്ചൈയെ ‘പിഞ്ചായ്’ എന്ന് തെറ്റായി അച്ചടിച്ചുവന്നിരിക്കുന്നത്. പിച്ചൈയുടെ പേര് തെറ്റായി വന്നത് സോഷ്യൽമീഡിയയിലടക്കം വലിയ ചർച്ചയായിരിക്കുകയാണ്.
ലാറി പേജും ബ്രിന്നും ആൽഫബെറ്റിന്റെ മാനേജ്മെന്റ് ‘പിഞ്ചായിക്ക്’ കൈമാറി,’ എന്നാണ് ദി വാൾസ്ട്രീറ്റ് ജേണൽ പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ പറയുന്നത്. വാൾസ്ട്രീറ്റ് ജേണലിന്റെ സജീവ വായനക്കാരനാണ് സുന്ദർ പിച്ചൈ എന്നതാണ് മറ്റൊരു വസ്തുത. എല്ലാ ദിവസവും വാൾസ്ട്രീറ്റ് ജേണൽ പത്രത്തിന്റെ ഒരു പകർപ്പ് പിച്ചൈയ്ക്ക് ആവശ്യമാണെന്നാണ് പ്രമുഖ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
അതേസമയം, സുന്ദർ പിച്ചൈയുടെ പേര് തെറ്റായ പ്രസിദ്ധീകരിച്ചതിനെതിരെ സോഷ്യൽമീഡിയയിലടക്കം വിമർശനങ്ങളും ട്രോളുകളും വ്യാപകമായി ഉയരുന്നുണ്ട്. ഇത് അപകീര്‍ത്തികരവും ലജ്ജാവാഹവുമാണെന്ന് ട്വിറ്ററലൂടെ ആളുകൾ പ്രതികരിച്ചു.
നേഴ്‌സുമാർക്ക് ലഭിക്കുന്ന അവസരങ്ങൾ അതും പുറം രാജ്യങ്ങളിൽ വാർത്തകളിൽ എപ്പോഴും ഇടം പിടിക്കാറുണ്ട്. കേരളത്തെ സംബന്ധിച്ചിടത്തോളം അത്രയധികം പ്രാധാന്യം നേഴ്സിങ്ങിന് നൽകുന്നു എന്നതിന്റെ തെളിവാണ്. അങ്ങനെയാണ് മുപ്പതിനായിരം മുതല്‍ നാല്‍പതിനായിരം വരെ നഴ്‌സുമാരെ ഉടനടി ആവശ്യമുണ്ടെന്ന് പറഞ്ഞ നെതര്‍ലന്‍ഡസ് ഇപ്പോൾ കൈ മലര്‍ത്തിയിരിക്കുന്നത്. കേരളത്തില്‍നിന്നുള്ള നഴ്‌സുമാരെ ആവശ്യമില്ലെന്നു നെതര്‍ലന്‍ഡ്‌സ് സംസ്ഥാന സര്‍ക്കാരിനെ അറിയിച്ചു എന്നാണ് നിയമസഭയിൽ ഒരു ചോദ്യത്തിന് മറുപടിയായി ലഭിച്ചിരിക്കുന്നത്. നഴ്‌സുമാരെ അയയ്ക്കുന്നത് സംബന്ധിച്ച് നെതര്‍ലന്‍ഡ്‌സുമായി ധാരണയായെന്നു പറഞ്ഞ സംസ്ഥാന സര്‍ക്കാരും ഇതോടെ ഊരാക്കുടുക്കിലായി.
ജൂലൈ 31നു ഡല്‍ഹി കേരള ഹൗസില്‍ നെതര്‍ലന്‍ഡ്‌സ് അംബാസഡര്‍ മാര്‍ട്ടിന്‍ വാന്‍ ഡെന്‍ ബര്‍ഗുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കു ശേഷം മുഖ്യമന്ത്രി പിണറായി വിജയനാണ് നെതര്‍ലന്‍ഡ്‌സിലേക്ക് ഇത്രയധികം നഴ്‌സുമാരെ ആവശ്യമുണ്ടെന്നും അയയ്ക്കാന്‍ കേരളം തയാറാണെന്ന് അറിയിച്ചിട്ടുണ്ടെന്നും പറഞ്ഞത്. നഴ്‌സുമാരെ അയയ്ക്കുന്നതു സംബന്ധിച്ചു നെതര്‍ലന്‍ഡ്‌സുമായി ധാരണയിലെത്തിയെന്നും പിന്നീട് സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു.
ഓഗസ്റ്റ് 29ന് നോര്‍ക്ക വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയും നെതര്‍ലന്‍ഡ്‌സ് അംബാസഡറുമായി വിഷയം ചര്‍ച്ച ചെയ്തു. എന്നാല്‍ തദ്ദേശീയെരയും തദ്ദേശീയര്‍ ഇല്ലെങ്കില്‍ യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളില്‍നിന്നുള്ളവരെയും മാത്രമേ ജോലിക്കു പരിഗണിക്കുകയുള്ളൂവെന്ന് അംബാസഡര്‍ വ്യക്തമാക്കുകയായിരുന്നു. പിന്നീട് ചീഫ് സെക്രട്ടറി നെതര്‍ലന്‍ഡസ് സര്‍ക്കാരിനു കത്തയച്ചെങ്കിലും യൂറോപ്യന്‍ യൂണിയനു പുറത്തുള്ള രാജ്യങ്ങളില്‍നിന്നു തല്‍ക്കാലം ആരോഗ്യരംഗത്തു തൊഴിലാളികളെ ആവശ്യമില്ലെന്ന മറുപടിയാണു ലഭിച്ചത്. നെതര്‍ലന്‍ഡസ് സര്‍ക്കാരിന്റെ തീരുമാനം സംസ്ഥാന സര്‍ക്കാരിനു കൈമാറിയിരുെന്നങ്കിലും ഇക്കാര്യം പുറത്തുവിട്ടിരുന്നില്ല.
മാത്രമല്ല സി.പി.എമ്മിന്റെ സൈബര്‍ വിഭാഗം കഴിഞ്ഞ ദിവസംവരെ പിണറായി സര്‍ക്കാരിന്റെ നേട്ടങ്ങളുടെ പട്ടികയില്‍ നെതര്‍ലന്‍ഡസിലേക്ക് കേരളത്തില്‍നിന്നും നഴ്‌സുമാരെ അയയ്ക്കുന്ന കാര്യവും പ്രചരിപ്പിച്ചിരുന്നു. എന്നാല്‍ കഴിഞ്ഞ നിയമസഭാ സമ്മേളനത്തില്‍ പി.സി. ജോര്‍ജിന്റെ ചോദ്യത്തിനു മറുപടി പറയവേ മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെയാണ് നെതര്‍ലന്‍ഡ്‌സിലേക്കു കേരളത്തില്‍നിന്നുളള നഴ്‌സുമാരെ ആവശ്യമില്ലെന്ന് നെതര്‍ലാന്‍ഡ് അംബാസഡര്‍ അറിയിച്ച കാര്യം വ്യക്തമാക്കിയത്.
നെതര്‍ലന്‍ഡ്‌സില്‍ ജോലി ചെയ്യുന്നതിനു ഡച്ചു ഭാഷ അറിഞ്ഞിരിക്കണം. കേരളത്തില്‍ ഡച്ച് ഭാഷ പഠിപ്പിക്കുന്ന സ്ഥാപനങ്ങളില്ല. വസ്തുത ഇതായിരിക്കെയാണ് നെതര്‍ലന്‍ഡ്‌സിലേക്കു നഴ്‌സുമാരെ അയയ്ക്കാന്‍ ധാരണയായെന്ന പ്രചരണമുണ്ടായത്. നഴ്‌സുമാരെ ആവശ്യമുണ്ടെന്ന് നെതര്‍ലാന്‍ഡ് അംബാസഡര്‍ പറഞ്ഞതിന് പിന്നാലെ ഡച്ചു രാജാവിനയും രാജ്ഞിയെയും കേരളത്തിന്റെ അതിഥിയായി ക്ഷണിച്ചിരുന്നു. എന്തായാലും നെതർലൻഡ്‌സ് വേണ്ട എന്ന് പറഞ്ഞെങ്കിലും യുകെയിലെ തിരഞ്ഞെടുപ്പിൽ നേഴ്‌സ് വിഷയം ഒരു പ്രധാന വിഷയമായി മാറിയിരിക്കുകയാണ്. നാഷണൽ ഹെൽത്ത് സെർവിസിൽ നേഴ്‌സുമാർക്ക് ഉണ്ടായ കുറവ് വലിയ രീതിയിൽ യുകെയിലെ ആശുപത്രികളെ ബാധിക്കുകയുണ്ടായി. വിദേശ നേഴ്‌സുമാർക്ക് അവസരം നൽകുമെന്ന് യുകെയിലെ പ്രധാന രണ്ട് പാർട്ടികളും പറഞ്ഞിട്ടുണ്ട്.
രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം യൂറോപ്പിന്റെ ചരിത്രത്തിലെ ‘ഏറ്റവും വലിയ കവര്‍ച്ച’ അതാണ് കഴിഞ്ഞ ദിവസം ജർമ്മനിയിൽ നടന്നത് എന്നാണ് റിപ്പോർട്ടുകൾ. യൂറോപ്പിലെ ഏറ്റവും സമ്പന്നവും ചരിത്രപ്രാധാന്യമുള്ളതുമായ വസ്തുക്കള്‍ സൂക്ഷിച്ചിരിക്കുന്ന ഡ്രിസ്ഡിന്നിലെ ഗ്രീന്‍ വോള്‍ട്ട് കൊട്ടാരത്തിലാണ് മോഷണം അരങ്ങേറിയത്. ഇപ്പോൾ മ്യൂസിയമായി പ്രവർത്തിക്കുന്ന ഈ കൊട്ടാരത്തിൽ സൂക്ഷിച്ചിരുന്ന 18-ാം നൂറ്റാണ്ടിലെ മൂന്ന് സെറ്റ് വജ്രാഭരണങ്ങളാണ് മോഷണം പോയത്. മോഷണം പോയ ആഭരണങ്ങള്‍ക്ക് ഒരു ബില്യണ്‍ യൂറോ (ഏകദേശം 78,85,24,47,600 രൂപ) വിലമതിക്കുമെന്നാണ് വിലയിരുത്തൽ.
തിങ്കളാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം. സുരക്ഷാസംവിധാനം തകരാറിലായതിനെ തുടര്‍ന്ന് മോഷണത്തെ കുറിച്ച് ആരും അറിഞ്ഞതുമില്ല. കവര്‍ച്ചയ്ക്ക് മുമ്പ് മ്യൂസിയത്തിലേയും സമീപപ്രദേശത്തേയും വൈദ്യുതിബന്ധവും വിച്ഛേദിക്കപ്പെട്ടിരുന്നതിനാൽ അലാറം പ്രവര്‍ത്തനരഹിതമായി. കെട്ടിടത്തിന്റെ താഴത്തെ നിലയിലുള്ള ജനാലയുടെ ഇരുമ്പഴികള്‍ വളച്ചാണ് മോഷ്ടാക്കൾ മ്യൂസിയത്തിൽ പ്രവേശിച്ചതെന്നാണ് പ്രാഥമിക നിഗമനം. വൈദ്യുതി തടസം നേരിട്ടിരുന്നെങ്കിലും രണ്ട് മോഷ്ടാക്കളുടെ ദൃശ്യം ചില ക്യാമറകളിൽ പതിഞ്ഞിട്ടുണ്ട്.
കണക്കാക്കപ്പെടുന്നതിലും വളരെ ഉയർന്നതാണ് ആഭരണങ്ങളുടെ മൂല്യമെന്നാണ് മ്യൂസിയം അധികൃതരുടെ വാദം. എന്നാൽ മോഷ്ടിക്കപ്പെട്ട ആഭരണങ്ങള്‍ ഒന്നായി വില്‍ക്കാന്‍ സാധിക്കില്ലെന്നും അധികൃതര്‍ അറിയിച്ചു. സ്വര്‍ണം, വെള്ളി, വിലപിടിപ്പുള്ള രത്‌നക്കല്ലുകള്‍ എന്നിവ കൊണ്ട് നിര്‍മിച്ച നാലായിരത്തിലധികം വസ്തുശേഖരങ്ങളുള്ള ഗ്രീന്‍ വോള്‍ട്ടിൽ നിന്നാണ് അമൂല്യ വജ്രാഭരണങ്ങൾ നഷ്ടപ്പെട്ടിട്ടുള്ളത്.
ഫ്രെഡറിക് അഗസ്റ്റസ് മൂന്നാമനായി സൃഷ്ടിച്ച സൈനിക ഉദ്യോഗസ്ഥന്റെ പദവി സൂചിപ്പിക്കുന്ന തോള്‍മുദ്രയാണ് ആഭരണം. 230 ലധികം വ്യത്യസ്ഥ വജ്രങ്ങളാണ് ഇതിന്റെ നിർമാണത്തിന് ഉപയോഗിച്ചിരിക്കുന്നത്. 175 സെന്റിമീറ്റർ നീളമുള്ള (8.6 ഇഞ്ച്) ആഭരണം 1780 ലാണ് പൂർത്തിയായിത്. ഒരു വലിയ റോസ് കട്ട് ഡയമണ്ടിന് ചുറ്റും ചെറിയ വജ്രങ്ങൾ കൊണ്ട് നിറച്ചിരിക്കുന്ന തരത്തിലാണ് ആഭരണം തയ്യാറാക്കിയിട്ടുള്ളത്.
അമേരിക്കയിൽ ഇന്ത്യൻ വംശജയായ പെണ്‍കുട്ടിയെ പീഡനത്തിനിരയാക്കിയശേഷം കഴുത്തുഞെരിച്ചു കൊലപ്പെടുത്തി. ഇല്ലിനോയി യൂണിവേഴ്സിറ്റിയിൽ ഓണേഴ്സ് വിദ്യാർഥിനിയായ റൂത്ത് ജോർജാണു കൊല്ലപ്പെട്ടത്. ശനിയാഴ്ച കോളജ് കാന്പസിലെ ഗരാഷിൽ പാർക്ക് ചെയ്തിരുന്ന വാഹനത്തിന്റെ പിന്നിലെ സീറ്റിലാണ് പത്തൊന്‍പതുകാരിയായ റൂത്തിനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. ഹൈദരാബാദിൽനിന്നുള്ളവരാണ് റൂത്തിന്റെ കുടുംബം.
കൊലയാളിയെന്നു കരുതപ്പെടുന്ന ഡോണൾഡ് തർമൻ എന്ന യുവാവിനെ പോലീസ് ഞായറാഴ്ച ഷിക്കാഗോ മെട്രോ സ്റ്റേഷനിൽനിന്ന് അറസ്റ്റ് ചെയ്തു. ഇയാൾക്കു യൂണിവേഴ്സിറ്റിയുമായി ബന്ധമില്ല. വെള്ളിയാഴ്ച വൈകിട്ട് മുതൽ റൂത്തുമായി കുടുംബത്തിന് ബന്ധപ്പെടാൻ കഴിഞ്ഞിരുന്നില്ല. ഇതേതുടർന്നു നടത്തിയ തെരച്ചിലിലാണ് കാന്പസിലെ ഗരാഷിൽ പാർക്ക് ചെയ്തിരുന്ന വാഹനത്തിൽ റൂത്തിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്ന് സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ തർമൻ റൂത്തിനു പിന്നാലെ നടന്നുപോകുന്നതായി കണ്ടെത്തി. ഇതേതുടർന്ന് ഇയാളെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
ന്യൂഡൽഹി: 150 ഇന്ത്യക്കാരെ അമേരിക്ക തിരിച്ചയച്ചു. വീസ ചട്ടങ്ങൾ ലംഘിക്കുകയോ, അനധികൃതമായി രാജ്യത്തു കടക്കുകയോ ചെയ്തവരെയാണ് അമേരിക്ക തിരിച്ചയച്ചത്. ബുധനാഴ്ച രാവിലെ ഇവർ ഡൽഹി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തി. പുലർച്ചെ ആറിന് വിമാനത്താവളത്തിലെ മൂന്നാം ടെർമിനലിലാണു യാത്രക്കാരെയും വഹിച്ചുകൊണ്ടുള്ള പ്രത്യേക വിമാനം എത്തിയത്. ബംഗ്ലാദേശിലൂടെയാണു വിമാനം ഇന്ത്യയിലേക്കു പറന്നത്. സുരക്ഷാ പരിശോധനകൾക്കുശേഷം തിരിച്ചയച്ചവരെ വിമാനത്താവളത്തിൽനിന്നു വിട്ടയയ്ക്കും. ഒക്ടോബർ 18-ന് അനധികൃതമായി കുടിയേറാൻ ശ്രമിച്ച 300 ഇന്ത്യക്കാരെ മെക്സിക്കോയിൽനിന്നു തിരിച്ചയച്ചിരുന്നു. മെക്സിക്കോയിൽനിന്നു യുഎസിലേക്കു നുഴഞ്ഞുകയറാനായിരുന്നു ഇവരുടെ പദ്ധതി.
തീരത്ത് എത്തുന്ന ഓരോ തിരയും കരയിലേക്ക് കൊണ്ടുവരുന്നത് കിലോക്കണക്കിന് കൊക്കെയ്ൻ…ഈ അത്ഭുത പ്രതിഭാസത്തിൽ അന്തംവിട്ട് അധികാരികള്‍…ഒക്ടോബര്‍ മധ്യത്തോടെയാണ് ഫ്രാൻസിലെ കടത്തീരങ്ങളിലേക്ക് 1000 കിലോയിലേറെ കൊക്കെയ്ൻ എത്തിയത്
പൊലീസ് പരിശോധനകള്‍ കര്‍ശനമാക്കിയതോടെ ലഹരിമരുന്ന് വിതരണക്കാര്‍ ഇത്തരം മാര്‍ഗങ്ങള്‍ പരീക്ഷിക്കുന്നതാനോ എന്നാണു പോലീസ് സംശയിക്കുന്നത് .. ലഹരിമരുന്ന് പാക്കറ്റുകള്‍ വടക്കന്‍ മേഖലയിലെ തീരത്തേക്കും എത്തുന്നുണ്ടെന്നാണ് പൊലീസ് സംശയിക്കുന്നത്. കടലില്‍ നങ്കൂരമിട്ടിരിക്കുന്ന കാര്‍ഗോ കപ്പലുകളില്‍ നിന്നാണ് ലഹരിമരുന്ന് പാക്കറ്റുകള്‍ തീരത്തേക്ക് എത്തുന്നതെന്നാണ് സംശയം.
യൂറോപ്പിലേയും അമേരിക്കയിലേയും ലഹരിമരുന്ന് വിരുദ്ധ വിഭാഗങ്ങളുടെ സഹായത്തോടെ തീരത്തേക്ക് ഇത്തരത്തില്‍ പാക്കറ്റുകള്‍ എത്തുന്നതിന്‍റെ കാരണം കണ്ടെത്താനുള്ള ഒരുക്കത്തിലാണ് പൊലീസുള്ളത്. വളരെ ശുദ്ധമായ കൊക്കെയ്ൻ ആണ് പൊതികളില്‍ നിന്ന് ലഭിക്കുന്നത്. അതിനാല്‍ തന്നെ ഇത് അതീവ അപകടകാരിയാണെന്നും വിദഗ്ധര്‍ പറയുന്നു.
വന്‍വിലയാണ് ഇവക്ക് ലഭിക്കുന്നതെന്നതിനാല്‍ ആളുകള്‍ ഇവ ശേഖരിച്ച് വില്‍ക്കുന്നത് ശ്രദ്ധയില്‍പ്പെടതോടെയാണ് ബീച്ചുകള്‍ അടച്ച് പൊലീസ് നിരീക്ഷണം ശക്തമാക്കിയത്. ബീച്ചുകളുടെ പരിസര പ്രദേശങ്ങളില്‍ പാര്‍ക്ക് ചെയ്തിട്ടുള്ള വാഹനങ്ങളിലും പൊലീസ് തെരച്ചില്‍ നടത്തുന്നുണ്ട്.
കൗമാരക്കാര്‍ ഉള്‍പ്പെടെ നിരവധിപ്പേരാണ് ഇത്തരത്തില്‍ തീരത്ത് അടിയുന്ന പാക്കറ്റുകള്‍ ശേഖരിക്കുന്നതിന് ഇടയില്‍ പൊലീസ് പിടിയിലായത്. തീരപ്രദേശത്ത് നടക്കാന്‍ എത്തുന്നവര്‍ മടങ്ങിപ്പോവുമ്പോള്‍ അവരുടെ കാറുകളും പൊലീസ് പരിശോധിക്കുന്നുണ്ട്.
സീല്‍ ചെയ്ത പാക്കറ്റുകളിലാണ് കൊക്കെയ്ൻ തീരത്തേക്ക് എത്തുന്നത് എന്നതിനാല്‍ ഇത് വെള്ളം കയറി നശിക്കുന്നുമില്ല. ചെറിയ രീതിയില്‍ പോലും ഇത് നേരിട്ട് ഉപയോഗിക്കുന്നത് ഓവര്‍ ഡോസായി പോവാനുള്ള സാധ്യത ഏറെയാണെന്നും പൊലീസ് വ്യക്തമാക്കുന്നു.
ഈ പാക്കറ്റുകളില്‍ കണ്ട സീല്‍ പതിച്ച കൊക്കെയ്ൻ പാക്കറ്റുകള്‍ സെപ്തംബറില്‍ ഫ്ലോറിഡയുടെ തീരങ്ങളിലുമെത്തിയിരുന്നു. ബെല്‍ജിയവും, സ്പെയിനുമാണ് ഇത്തരം ലഹരിമരുന്നുകള്‍ ഏറെയെത്തുന്ന ഇടങ്ങളെന്നാണ് വിദഗ്ധര്‍ പറയുന്നത്..ഇവിടങ്ങളിലേക്ക് ഒഴുക്കുന്ന പാക്കറ്റുകള്‍ കാറ്റുകളിലുണ്ടാവുന്ന വ്യതിയാനങ്ങള്‍ മൂലം ഫ്രാന്‍സിന്‍റെ തീരങ്ങളിലേക്ക് എത്തുന്നതാണോയെന്നും ഉദ്യോഗസ്ഥര്‍ പരിശോധിക്കുന്നുണ്ട്. യൂറോപ്പിലെ പല ഭാഗങ്ങളിലായി 140 ടണ്‍ കൊക്കെയ്ൻ ആണ്‍ 2017ല്‍ മാത്രം പിടികൂടിയത്
എല്ലാ വര്‍ഷവും മകളുടെ കന്യകാത്വ പരിശോധന നടത്താറുണ്ടെന്ന വിവാദ പ്രസ്താവനയിൽ പുലിവാല് പിടിച്ച് അമേരിക്കന്‍ ഗായകനും അഭിനേതാവുമായ ക്ലിഫോര്‍ഡ് ഹാരിസ്.
അമേരിക്കയിലെ പ്രശസ്തനായ റാപ് സംഗീതജ്ഞനായ ‘ടിഐ’ എന്നറിയപ്പെടുന്ന ക്ലിഫോര്‍ഡ് ഹാരിസിന്റെ പ്രസ്താവന വലിയ വിവാദങ്ങള്‍ക്കു വഴിതുറന്നിരിക്കുകയാണ്. ഇയാള്‍ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനമുയര്‍ന്നിട്ടുണ്ട്.
“മകള്‍ക്ക് ഇപ്പോള്‍ പതിനെട്ടു വയസ്സാണ്. അവള്‍ക്ക് പതിനാറു വയസ്സായപ്പോള്‍ മുതല്‍ എല്ലാ വര്‍ഷവും മുടങ്ങാതെ കന്യകാത്വ പരിശോധന നടത്താറുണ്ട്. പരിശോധനയ്ക്കു മകളെ കൊണ്ടുപോകുന്നത് താനാണ്,” ഗ്രാമി അവാര്‍ഡ് ജേതാവ് കൂടിയായ ക്ലിഫോര്‍ഡ് ഹാരിസ് ഒരു അഭിമുഖത്തില്‍ പറഞ്ഞു.
“മകളുടെ എല്ലാ ജന്മദിനങ്ങള്‍ക്കും ശേഷമാണ് പരിശോധന നടത്താറുള്ളത്. ജന്മദിനാഘോഷങ്ങള്‍ എല്ലാം കഴിഞ്ഞാല്‍ അന്നു രാത്രി അവളുടെ റൂമിന്റെ വാതിലില്‍ ഒരു കുറിപ്പ് എഴുതി ഒട്ടിക്കും. നമുക്ക് നാളെ രാവിലെ 9.30 ന് ഗൈനക്കോളജിസ്റ്റിനെ കാണാന്‍ പോകണമെന്ന് ആ കുറിപ്പില്‍ എഴിതിയിടും. അവള്‍ക്ക് 16 വയസ്സായപ്പോള്‍ മുതല്‍ ഇതു ചെയ്യുന്നുണ്ട്,” ക്ലിഫോര്‍ഡ് ഹാരിസ് പറഞ്ഞു.
പരിശോധനയ്ക്കു ശേഷം മകളുടെ റിപ്പോര്‍ട്ട് ഡോക്ടര്‍ നല്‍കും. അവള്‍ ഇപ്പോഴും കന്യകയായി തുടരുകയാണെന്നും ക്ലിഫോര്‍ഡ് പറയുന്നു. വിവാദ പ്രസ്താവനയടങ്ങിയ ക്ലിഫോര്‍ഡിന്റെ അഭിമുഖം ചൊവ്വാഴ്ചയാണ് സംപ്രേഷണം ചെയ്തത്. പ്രസ്താവന വലിയ വിവാദങ്ങള്‍ക്കു വഴിതുറന്നതോടെ തൊട്ടടുത്ത ദിവസം തന്നെ യുട്യൂബില്‍നിന്ന് അഭിമുഖം നീക്കം ചെയ്തു. മകളുടെ ആരോഗ്യ കാര്യത്തില്‍ താന്‍ ശ്രദ്ധ ചെലുത്തുന്നുണ്ടെന്ന് ബോധ്യപ്പെടുത്താനാണ് ക്ലിഫോര്‍ഡ് ഇക്കാര്യം പറഞ്ഞത്.
കന്യകാത്വ പരിശോധന നടത്തുന്ന ഡോക്ടര്‍ക്കെതിരെയും മകളെ പരിശോധനയ്ക്കു കൊണ്ടുപോകുന്ന ക്ലിഫോര്‍ഡിനെതിരെയും നടപടിയെടുക്കണമെന്ന് സോഷ്യല്‍ മീഡിയയില്‍ നിരവധി പേര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
വിവാഹ മോചനം നേടിയ യുവതി മൂന്നു മക്കളേയും വെടിവച്ചു കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തതായി ഹാരിസ് കൗണ്ടി കൊറോണേഴ്സ് ഓഫിസ് സ്ഥിരീകരിച്ചു. സംഭവം നടന്നതിന്റെ തലേ ആഴ്ചയിലായിരുന്നു ഭർത്താവ് മർവിൻ ഓസീനുമായുള്ള ആഷ്‌ലിയുടെ (39) വിവാഹമോചനത്തിന്റെ നടപടി ക്രമങ്ങൾ പൂർത്തിയായത്. കഴിഞ്ഞ ചൊവ്വാഴ്ച ഇവരെ കുറിച്ചു വിവരമൊന്നും ഇല്ലെന്നു ചൂണ്ടിക്കാണിച്ചു. കുടുംബാംഗങ്ങൾ പൊലീസിനു പരാതി നൽകിയിരുന്നു. തുടർന്നുള്ള അന്വേഷണത്തിലാണ് വീട്ടിൽ കൊല്ലപ്പെട്ട നിലയിൽ നാലുപേരേയും കണ്ടെത്തിയത്. സമീപത്തു നിന്നും വെടിവയ്ക്കാവാനുപയോഗിച്ചു എന്നു കരുതുന്ന തോക്കും കണ്ടെടുത്തിട്ടുണ്ട്.
ഹാരിഷ് ഓസിൻ (11), എലീനർ ഓസിൻ (9), ലിങ്കൺ ഓസിൻ (7) എന്നീ കുട്ടികളാണു കൊല്ലപ്പെട്ടത്. ബോണറ്റ് ജൂനിയർ സ്കൂളിലെ വിദ്യാർഥികളായിരുന്നു മൂന്നു പേരും. മൂന്നുപേരും മിടുക്കരായ കുട്ടികളായിരുന്നുവെന്നും കുട്ടികളുടെ അപ്രതീക്ഷിത മരണം അധ്യാപകരേയും സഹപാഠികളേയും ഒരേപോലെ ദുഃഖത്തിലാഴ്ത്തിയെന്നും പ്രിൻസിപ്പൽ പറഞ്ഞു. സംഭവത്തെ കുറിച്ചു പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുമുണ്ട്. വിവാഹമോചനമായിരിക്കാം ആത്മഹത്യയിലേക്കും കുട്ടികളുടെ കൊലപാതകത്തിലേക്കും നയിച്ചതെന്ന് പ്രാഥമിക അന്വേഷണത്തിൽ നിന്നും മനസ്സിലാക്കുന്നതെന്ന് പൊലീസ് പറഞ്ഞു.
ആൾത്താമസമില്ലാത്ത കെട്ടിടത്തിൽ വളർത്തിയിരുന്ന പാമ്പുകളിൽ ഒന്ന് യുവതിയുടെ ജീവനെടുത്തത് കഴുത്തിൽ വരിഞ്ഞ് മുറുക്കി. അമേരിക്കയിലെ ഇന്ത്യാനയിലാണ് 36കാരിയായ യുവതിയെ പെരുമ്പാമ്പ് കൊലപ്പെടുത്തിയത്. ഒക്സ്ഫാർഡിലെ ബെൻടണിൽ ബുധനാഴ്ച രാത്രിയിലാണ് ലോറ ഹഴ്സ്റ്റ് എന്ന 36 കാരിയെ ചലനമറ്റ നിലയിൽ കണ്ടെത്തിയത്. പെട്ടന്ന് തന്നെ ഇവർക്ക് കൃത്രിമ ശ്വാസം നൽകി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
8 അടിയോളം നീളമുള്ള പാമ്പാണ് സ്ത്രീയെ കൊലപ്പെടുത്തിയത്. തെക്ക് കിഴക്കാൻ ഏഷ്യൻ രാജ്യങ്ങളിൽ കാണപ്പെടുന്ന ഏറ്റവും വലിയ പാമ്പായ റെറ്റിക്ക്യുലേറ്റഡ് വിഭാഗത്തിൽ പെട്ട പെരുമ്പാമ്പാണിത്. യുവതിയെ കണ്ടെത്തിയ വീടിനുള്ളിൽ 140 പാമ്പുകളുണ്ടായിരുന്നുവെന്ന് പൊലീസ് വൃത്തങ്ങൾ പറഞ്ഞു.
പ്രദേശവാസിയായ ഷെറിഫ് ഡൊണാൾഡിന്റെ ഉടമസ്ഥതിയിലുള്ളതാണ് പാമ്പുകളെ വളർത്തിയിരുന്ന കെട്ടിടം. 140 പാമ്പുകളിൽ 20 എണ്ണം മാത്രമായിരുന്നു ലോറയുടേത്. താമസക്കാരില്ലാത്ത ഈ കെട്ടിടത്തിൽ പാമ്പുകളെ പരിപാലിക്കുന്നതിനായി ലോറ ഇടയ്ക്കിടെ ഇവിടെ വരാറുണ്ടായിരുന്നു. പോസ്റ്റമോർത്തിന് ശേഷമേ കൂടുതൽ വിവരങ്ങൾ അറിയാൻ സാധിക്കൂ എന്ന് പൊലീസ് വൃത്തങ്ങൾ അറിയിച്ചു.
ഹോളിവുഡ് ചലച്ചിത്രം ജോക്കറിന്‍റെ പ്രദര്‍ശനത്തിനിടെ അള്ളഹു അക്ബര്‍ വിളി കേട്ട് ആളുകള്‍ തിയറ്ററില്‍ നിന്നും ഇറങ്ങിയോടി. ഫ്രാന്‍സ് തലസ്ഥാനമായ പാരീസിലാണ് സംഭവം അരങ്ങേറിയത്. ഒക്ടോബര്‍ 27 ഞായറാഴ്ച നടന്ന സംഭവം ഫ്രഞ്ച് മാധ്യമം ലെ പാരീസിയന്‍ ആണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. പാരീസിലെ ഗ്രാന്‍റ് റെക്സ് തിയറ്ററിലാണ് സംഭവം നടന്നത്.
ഒക്ടോബർ 27 ഞായറാഴ്ച വൈകുന്നേരം സിനിമ പ്രദർശിപ്പിക്കുന്നതിനിടെ 34 വയസുള്ള വ്യക്തി എഴുന്നേറ്റ് നിന്ന് അള്ളാഹു അക്ബർ വിളിക്കുകയായിരുന്നുവെന്നാണ് ഫ്രഞ്ച് മാധ്യമം പറയുന്നത്. ഇത് കേട്ടതോടെ തിയേറ്ററിലുണ്ടായിരുന്നവർ പരിഭ്രാന്തിയോടെ പുറത്തേക്ക് ഓടി. ഓടുന്നതിനിടെ പലരും വീണു.
അതേസമയം, സംഭവത്തിന് കാരണക്കാരനായ യുവാവിനെ പൊലീസ് പിടികൂടി. ഇയാളുടെ മാനസികാരോഗ്യ നിലയിൽ സംശയം തോന്നിയതിനെ തുടർന്ന് വിദഗ്ധരുടെ നിരീക്ഷണത്തിലാണെന്നാണ് വിവരം. അതിനിടെ ഇതൊരു മോഷണ ശ്രമമാണെന്ന വാദവുമായി ഗ്രാന്റ് റെക്‌സ് തിയേറ്റർ ഡയറക്ടർ രംഗത്ത് എത്തി. ജനങ്ങളെ പരിഭ്രാന്തരാക്കി പുറത്തെത്തിച്ച ശേഷം അവർ ഉപേക്ഷിക്കുന്ന വിലയേറിയ സാധനങ്ങൾ മോഷ്ടിക്കാനായിരുന്നു പദ്ധതിയെന്നാണ് ആരോപണം.
ഇയാള്‍ മാത്രമല്ല ഇത് ഒരു സംഘമായിരിക്കാം എന്നും ഗ്രാന്‍റ് റെക്സ് തിയറ്റര്‍ ഡയറക്ടര്‍ ഹോളിവുഡ് റിപ്പോര്‍ട്ടര്‍ എന്ന മാധ്യമത്തോട് പറഞ്ഞു. ഇതിന് മുന്‍പ് ഇത്തരം ഒരു തന്ത്രം പാരീസിലെ മെട്രോയില്‍ ചില കള്ളന്മാര്‍ പയറ്റിയിരുന്നതായും ഇയാള്‍ ആരോപിക്കുന്നു.