വാഷിംഗ്ടണ്‍: യുഎസില്‍ വാഹനാപകടത്തില്‍ മലയാളി മരിച്ചു. കോട്ടയം സ്വദേശി തുണ്ടിയില്‍ ബോബി എബ്രഹാ(45)മാണ് അജ്ഞാത വാഹനമിടിച്ച് മരിച്ചത്. കഴിഞ്ഞ പതിനഞ്ച് വര്‍ഷമായി അമേരിക്കയില്‍ ജോലി ചെയ്യുകയായിരുന്നു ഇദ്ദേഹം. സ്റ്റെര്‍ലിങ് ഹൈറ്റ്‌സില്‍ കഴിഞ്ഞ ഞായറാഴ്ച രാത്രി 7.30നായിരുന്നു അപകടം. റോഡ് മുറിച്ചുകടക്കുന്നതിനിടെയായിരുന്നു അപകടം ഉണ്ടായത് എന്നാണ് പുറത്തുവന്ന വിവരം. ഇന്നലെയാണ് മരിച്ചത് ബോബി എബ്രഹാമാണെന്ന് തിരിച്ചറിഞ്ഞത്. വാഹനത്തിന്റെ ഡ്രൈവര്‍ക്കായി പോലീസ് തെരച്ചില്‍ നടത്തുകയാണ്.
ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കെതിരായ അക്രമങ്ങള്‍ തടയുകയും സുരക്ഷ ഉറപ്പാക്കുകയും ചെയ്യണമെന്ന് ഇന്ത്യയോട് യുഎസ്. ഗോരക്ഷാ ഗുണ്ടകളില്‍ നിന്നടക്കം ദലിതുകള്‍ക്കും ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കും സംരക്ഷണം നല്‍കണമെന്ന് യുഎസ് നയതന്ത്ര പ്രതിനിധി ആവശ്യപ്പെട്ടു. യുഎസ് കോണ്‍ഗ്രസിന്റെ സബ് കമ്മിറ്റിക്ക് മുമ്പാകെയാണ് ഇക്കാര്യം പറഞ്ഞത്. ഇന്ത്യയില്‍ ന്യൂനപക്ഷങ്ങള്‍ക്കെതിരെ അക്രമങ്ങളും വിവേചനങ്ങളും വ്യാപകമായുണ്ട്. ഇന്ത്യയിലെ ഒമ്പത് സംസ്ഥാനങ്ങളില്‍ നിലവിലുള്ള മതപരിവര്‍ത്തന വിരുദ്ധ നിയമങ്ങള്‍ ന്യൂനപക്ഷങ്ങള്‍ക്കുള്ള നിയമപരമായ സംരക്ഷത്തിനുള്ള തടസമാണ് എന്ന് യുഎസ് വിദേശകാര്യ വകുപ്പില്‍ സൗത്ത് ആന്‍ഡ് സെന്‍ട്രല്‍ ഏഷ്യ ആക്ടിംഗ് അസിസ്റ്റന്റ് സെക്രട്ടറി ആലീസ് ജി വെല്‍സ് പറഞ്ഞു.
മത സ്വാതന്ത്ര്യത്തിനുള്ള ആഗോളതലത്തില്‍ അംഗീകരിക്കപ്പെട്ടിട്ടുള്ള അവകാശങ്ങള്‍ ഇന്ത്യ ഉറപ്പ് വരുത്തണം. അസമിലെ 19 ലക്ഷം പേര്‍ അവരുടെ പൗരത്വം നഷ്ടപ്പെടുന്ന ഭീഷണിയിലാണ്. അവര്‍ രാജ്യമില്ലാതായി പോകുന്ന നിലയിലാണ്. എല്ലാ തരത്തിലുള്ള അക്രമങ്ങളേയും അപലപിക്കൂ. ഉത്തരവാദികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരൂ – ആലിസ് ജി വെല്‍സ് ആവശ്യപ്പെട്ടു. മട്ടാഞ്ചേരിയിലെ ജൂത സിനഗോഗിനെക്കുറിച്ചെല്ലാം വിവിധ മതങ്ങളുടെ സഹവര്‍ത്തിത്വത്തിന്റേതായ ഇന്ത്യയുടെ ചരിത്രം പറഞ്ഞുകൊണ്ട് ആലിസ് വെല്‍സ് പറയുന്നുണ്ട്.
കൊച്ചി: സമൂഹമാധ്യമങ്ങളിലൂടെ വൈദ്യ ശാസ്ത്രജ്ഞനെതിരെ രംഗത്തെത്തിയ ക്രിസ്ത്യൻ ധ്യാനഗുരു ജോസഫ് മാരിയോയ്ക്കെതിരെ സോഷ്യൽ മീഡിയ. മെഡിക്കൽ സയൻസ് ഒരുപാട് രോഗികളെ കൊന്നിട്ടുണ്ടെന്നും ചിക്കൻ പോക്സിന്‍റെ വാക്സിനേഷൻ എച്ച്ഐവി പരത്തുമെന്നും തുടങ്ങിയ വാദങ്ങളാണ് ജോസഫ് മാരിയോ ഫേസ്ബുക്കിലൂടെ നടത്തിയത്.
അമേരിക്കയുടെ ആദ്യ പ്രസിഡണ്ട് ജോർജ് വാഷിങ്ടണിനെ തെറ്റായ രോഗ നിർണയത്തിലൂടെയും ചികിത്സയിലൂടെയുമാണ് കൊന്നതെന്നാണ് ജോസഫ് മാരിയോ പറയുന്നത്. എല്ലാ രോഗവും കണ്ടു പിടിക്കാൻ ശാസ്ത്രത്തിനു പറ്റിയില്ലെന്നും അദ്ദേഹം വീഡിയോയിലൂടെ വിമർശിക്കുന്നു. ‘ചിക്കന്‍ പോക്സിന് വാക്സിനേഷന്‍ കണ്ടുപിടിച്ച് എച്ച്ഐവി ഉണ്ടാക്കുന്ന ടീമാണ് നമ്മളെന്നും’ ജോസഫ് മാരിയോ വീഡിയോയിൽ പറയുന്നുണ്ട്. കാനഡയിൽ വെച്ചായിരുന്നു ഇദ്ദേഹം ഫേസ്ബുക്ക് വീഡിയോയിലൂടെ രംഗത്തെത്തിയത്.
കഴിഞ്ഞദിവസം ഭാരതത്തിൽ നിന്ന് ഒരു വിശുദ്ധയെ സഭ പ്രഖ്യാപിച്ചപ്പോൾ ഒരു ഡോക്ടർ അതിനെ പുച്ഛത്തോടെയാണ് സമീപിച്ചതെന്ന് പറഞ്ഞായിരുന്നു മെഡിക്കൽ സയൻസിനെതിരായ ജോസഫ് മാരിയോയുടെ വിമർശനങ്ങൾ. മെഡിക്കൽ ശാസ്ത്രം നൂറു ശതമാനം ശരിയല്ലെന്നും എന്നാൽ നൂറു ശതമാനം തെറ്റല്ലെന്നും ഇയാൾ വീഡിയോയിലൂടെ പറയുന്നു.
വിശ്വാസം രോഗിയെ സൗഖ്യാവസ്ഥയിലെത്തിക്കുമെന്നും ദൈവ വിശ്വാസം ഇതിന് ആവശ്യമാണെന്നുമാണ് ജോസഫ് മാരിയോ പറയുന്നത്. സഭയ്ക്കും വിശ്വസത്തിനും എതിരെ സംസാരിക്കുന്നവർക്കുള്ള മറുപടിയായിട്ടായിരുന്നു മാരിയോയുടെ ഈ വീഡിയോ. എന്നാൽ വീഡിയോ പ്രചരിച്ചതിനു പിന്നാലെ നിരവധിയാളുകൾ പ്രതിഷേധവുമായി രംഗത്തെത്തുകയായിരുന്നു.
ആധുനിക വൈദ്യശാസ്ത്രത്തെ തെറ്റിധരിപ്പിക്കുന്നതാണ് വീഡിയോയെന്നും പൊതുജനങ്ങളെ ഭയപ്പെടുത്തുന്ന ഇത്തരം വീഡിയോ പ്രചരിപ്പിക്കുന്നതിനെതിരെ കേസെടുക്കണമെന്നുമാണ് ഒരുവിഭാഗം ആവശ്യപ്പെടുന്നത്. ഇത്രയധികം ഭയം ജനിപ്പിക്കാന് മോഹനന് വൈദ്യനു പോലും കഴിഞ്ഞിട്ടുണ്ടോ എന്നറിയില്ലെന്ന് ഇവർ പറയുന്നു.
20-ആം നൂറ്റാണ്ടിൽ അമേരിക്കയിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട ഏറ്റവും പ്രായം കുറഞ്ഞ തടവുകാരനാണു ജോർജ് സ്റ്റിന്നി ജൂനിയർ.ഇലെക്ട്രിക് കസേരയിൽ അവധശിക്ഷ നടപ്പാക്കപ്പെടുമ്പോൾ ജോർജ്ജിനു 14 വയസ്സ് പ്രായം.
വധശിക്ഷ നടപ്പാക്കപ്പെടും വരെ വിചാരണസമയത്തെല്ലാം ജോർജ്ജ് ബൈബിളിന്റെ ഒരു കോപ്പി കൈയ്യിൽ സൂക്ഷിച്ചിരുന്നു. താൻ നിരപരാധിയാണു എന്ന് അവൻ ആവർത്തിച്ച് പറഞ്ഞുകൊണ്ടേയിരുന്നു. 11 വയസ്സുള്ള ബെറ്റി, 7 വയസ്സുള്ള മേരി എന്നീ വെള്ളക്കാരായ പെൺകുട്ടികളെ വധിച്ചു എന്നതാണു ജോർജ്ജിനുമേൽ ചുമത്തപ്പെട്ട കുറ്റാരോപണം.
ജോർജ്ജ് രക്ഷകർത്താക്കൾക്കൊപ്പം താമസ്സിച്ചിരുന്ന വീടിനു സമീപത്ത് നിന്നും ശരീരങ്ങൾ കണ്ടെടുത്തിരുന്നു. വിചാരണ നടക്കുന്ന സമയത്ത് വിധികർത്താക്കളായി വന്നവരെല്ലാം തന്നെ വെള്ളക്കാരായിരുന്നു. വെറും രണ്ട് മണിക്കൂർ കൊണ്ട് വിചാരണ പൂർത്തിയായി. പത്ത് മിനിറ്റുകൾക്കുള്ളിൽ വിധി രേഖപ്പെടുത്തപ്പെട്ടു. കോടതി മുറിയിൽ പ്രവേശിക്കുന്നതിനോ ഉപഹാരങ്ങൾ നൽകുന്നതിനോ അവന്റെ രക്ഷകർത്താക്കളെ അനുവദിച്ചിരുന്നില്ല. ആ നഗരത്തിൽ നിന്നുതന്നെ അവർ നാടുകടത്തപ്പെട്ടു.
വധശിക്ഷ നടപ്പാക്കുന്നതിനു മുൻപ് 81 ദിവസങ്ങൾ സ്വന്തം മാതാപിതാക്കളെ പോലും കാണാനനുവദിക്കാതെ ജോർജ്ജിനെ തടവിൽ പാർപ്പിച്ചു. നഗരത്തിൽ നിന്നും 80 കിലോമീറ്റർ അകലെയുള്ള തടവറയിൽ ഏകാന്ത തടവുശിക്ഷയായിരുന്നു അത്.
വിചാരണ നടന്നതാകട്ടെ അവന്റെ രക്ഷകർത്താക്കളുടെയൊ അഭിഭാഷകന്റെയോ സാനിധ്യമില്ലാതെ ഒറ്റക്കായിരുന്നു.5380 വാൾട്ട് വൈദ്യുതി തലയിലേൽപ്പിച്ചായിരുന്നു ജോർജ്ജിനെ വധിച്ചത്.
70 വർഷങ്ങൾക്ക് ശേഷം സത്യം പുറത്തുവന്നു; ജോർജ്ജ് നിരപരാധിയായിരുന്നു എന്ന സത്യം. തെക്കൻ കാലിഫോർണിയയിലെ ഒരു ജഡ്ജായിരുന്നു അത് തെളിയിച്ചത്. ആ പെൺകുട്ടികളെ കൊല്ലാനുപയോഗിച്ച തൂണിനു 19.07 കിലോ ഭാരമുണ്ടായിരുന്നു. അതെടുത്തുപൊക്കി, വധിക്കാൻ മാത്രം ശക്തിയിൽ മർദ്ദിക്കാൻ ജോർജ്ജിനു ഒറ്റക്ക് കഴിയുമായിരുന്നില്ല.
അവൻ നിരപരാധിയായിരുന്നു. കറുത്തവംശജനായിരുന്നതിനാൽ മാത്രം അവന്റെ തലയിലേക്ക് ആരോ കെട്ടിവെച്ചതായിരുന്നു ആ കൊലപാതക ആരോപണം.
ദി ഗ്രീൻ മൈൽ എന്ന ഗ്രന്ഥം 1999ൽ രചിക്കാൻ സ്റ്റീഫ കിങ്ങിനു പ്രേരണയായത് ഈ സംഭവമായിരുന്നു.
നിയമവിരുദ്ധ കുടിയേറ്റം ചൂണ്ടിക്കാട്ടി മെക്‌സിക്കോ തിരിച്ചയച്ച 311 ഇന്ത്യക്കാര്‍ ഇന്നലെ ഡല്‍ഹിയിലെത്തി. പഞ്ചാബില്‍ നിന്നും ഹരിയാനയില്‍ നിന്നുമുള്ളവരാണ് ഇവര്‍. മെക്‌സിക്കോ അതിര്‍ത്തി വഴി യുഎസിലേയ്ക്ക് കുടിയേറാനുള്ള ശ്രമത്തിനിടെയാണ് ഇവര്‍ പൊലീസ് പിടിയിലായത്. പനാമ വഴി കാട്ടിലൂടെ നടന്നാണ് ഇവര്‍ മെക്‌സിക്കോയിലെത്തിയത്. ദുരിതം നിറഞ്ഞ യാത്രയ്ക്ക് ശേഷം ഒടുവില്‍ കുടിയേറ്റ മോഹങ്ങള്‍ അവസാനിപ്പിച്ച് നാട്ടില്‍ തന്നെ തിരിച്ചെത്തേണ്ടി വന്നു. ദാഹമകറ്റാന്‍ ഷര്‍ട്ട് പിഴിഞ്ഞ് വിയര്‍പ്പ് കുടിച്ചിട്ടുണ്ടെന്ന് ഇവരില്‍ ചിലര്‍ പറഞ്ഞു.
തൊഴില്‍രഹിതരും കര്‍ഷക കുടുംബങ്ങളിലെ അംഗങ്ങളുമാണ് ഈ ചെറുപ്പക്കാര്‍. വിസ ഏജന്റുമാര്‍ ആവശ്യപ്പെട്ടത് 15-20 ലക്ഷം രൂപയാണ്. വിജയകരമായി ഇത്തരത്തില്‍ യുഎസിലെത്തിയവരുടെ കഥകള്‍ കേട്ടും യൂടൂബ് വീഡിയോ കണ്ടും മറ്റുമാണ് ഇത്തരമൊരു ആലോചന വന്നത്. യൂടൂബ് വീഡിയോ കണ്ടപ്പോള്‍ യാത്ര ഇത്ര ദുരിതം നിറഞ്ഞതായിരിക്കുമെന്ന് കരുതിയിരുന്നില്ല എന്ന് 26കാരനായ സേവക് സിംഗ് പറയുന്നു. ജലന്ധര്‍ സ്വദേശിയായ സേവക് സിംഗ് കര്‍ഷകനാണ്. ജൂലായ് 29നാണ് ഇന്ത്യ വിട്ടത്.
ഡല്‍ഹിയില്‍ നിന്ന് ഇക്വഡോറിലേയ്ക്ക്. റോഡ് മാര്‍ഗവും വിമാനമാര്‍ഗവുമായി കൊളംബിയയിലേയ്ക്ക്. അവിടെ നിന്ന് ബ്രസീല്‍, പെറു, പനാമ, കോസ്റ്റ റിക്ക, നിക്കാരാഗ്വ, ഹോണ്ടുറാസ്, ഗാട്ടിമാല, ഏറ്റവുമൊടുവില്‍ മെക്‌സിക്കോ. ഇങ്ങനെയായിരുന്നു ഇവരുടെ യാത്ര. ഏറ്റവും ഭീതിയുണ്ടാക്കിയ യാത്ര പനാമയിലതായിരുന്നു എന്ന് ഇവര്‍ പറയുന്നു. ഒരാഴ്ചയോളം കാട്ടിലൂടെ നടക്കേണ്ടി വന്നു.
ഭൂമി വിറ്റാണ് യാത്ര തിരിച്ചത് എന്നും ഇനി എന്ത് ചെയ്യണമെന്ന് അറിയില്ലെന്നും ദീപ് സിംഗ് പറയുന്നു. 2014ല്‍ ഡിപ്ലോമ നേടിയ ശേഷം ഇതുവരെ തൊഴിലൊന്നും ലഭിക്കാത്തയാളാണ് മന്‍ജീത്ത് സിംഗ്. ഇതെന്റെ അവസാന ചാന്‍സ് ആയിരുന്നു എന്നാണ് മന്‍ജീത്ത് സിംഗ് പറയുന്നത്.
യുഎസ് ട്രംപ് ഡൊണാള്‍ഡ് വൃത്തികെട്ടയാളെന്ന് വിഖ്യാത ഹോളിവുഡ് നടന്‍ റോബര്‍ട്ട് ഡി നീറോ. ട്രംപ് ഗുണ്ടാ പ്രസിഡന്റാണ്. അയാള്‍ ജയിലിലാകുന്നത് കാണാന്‍ ഇനിയും കാത്തിരിക്കാനാകില്ലെന്നും റോബര്‍ട്ട് ഡി നീറോ പറഞ്ഞു. താന്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന, മാര്‍ട്ടിന്‍ സ്‌കോര്‍സസിയുടെ ഐറിഷ് മാന്‍ എന്ന സിനിമയുടെ ആദ്യ പ്രദര്‍ശനവുമായി ബന്ധപ്പെട്ട് ലണ്ടന്‍ ഫിലിം ഫെസ്റ്റിവലിനെത്തിയ ഡി നീറോ, ദ ഗാര്‍ഡിയനോടാണ് ഇക്കാര്യം പറഞ്ഞത്.
തോന്നുന്നതെന്തും ചെയ്യാന്‍ അധികാരമുണ്ട് എന്ന് കരുതുന്ന ഒരു ഗുണ്ടാ പ്രസിഡന്റ് ആണ് നമുക്കുള്ളത് എന്നതാണ് ഏറ്റവും അടിയന്തരമായി പരിഹാരം കാണേണ്ട പ്രശ്‌നം. ഈ പ്രശ്‌നം നമ്മള്‍ അവഗണിച്ചാല്‍ ഇത് നമ്മെയെല്ലാം ബാധിക്കുന്ന തരത്തില്‍ മാറും. അയാള്‍ക്ക് ചുറ്റുമുള്ളവര്‍ അയാളെ പ്രതിരോധിക്കുകയാണ്. ഈ റിപ്പബ്ലിക്കന്മാരുടെ കാര്യം ഭയാനകമാണ്. നമ്മള്‍ എന്തെങ്കിലും ചെയ്‌തേ പറ്റൂ – റോബര്‍ട്ട് ഡി നീറോ പറഞ്ഞു. ജനങ്ങളെ ഒരു പാഠം പഠിപ്പിക്കുമെന്നാണ് ഇവരുടെ മനോഭാവം. അവരെ നമ്മള്‍ പാഠം പഠിപ്പിക്കാന്‍ പോവുകയാണ് എന്ന് അവര്‍ മനസിലാക്കണം. അവര്‍ക്ക് ഇതില്‍ നിന്ന് രക്ഷപ്പെടാനാകില്ലെന്നും. സാമാന്യബോധമുള്ളവര്‍ക്ക്് ലോകത്തും ഈ രാജ്യത്തും എന്താണ് സംഭവിച്ചുകൊണ്ടിരിക്കുന്നത് എന്നറിയാം. അയാള്‍ മരിക്കണം എന്നെനിക്ക് ആഗ്രഹമില്ല. എന്നാല്‍ ജയിലിലായി കാണണമെന്നുണ്ട് – ഡി നീറോ പറഞ്ഞു.
പ്രസിഡൻ്റ് തിരഞ്ഞെടുപ്പിൽ ഉക്രൈൻ്റെ ഇടപെടലിന് അവസരമുണ്ടാക്കാൻ ശ്രമിച്ചു എന്ന ആരോപണത്തിൽ ട്രംപ് ഹൗസ് ഓഫ് റെപ്രസൻ്റേറ്റീവ്സിൻ്റെ അന്വേഷണം നേരിടുകയാണ്. ട്രംപിനെ ഇംപീച്ച് ചെയ്യാനുള്ള നീക്കത്തിലാണ് ഹൗസിൽ ഭൂരിപക്ഷമുള്ള ഡെമോക്രാറ്റുകൾ. പ്രസിഡൻ്റ് തിരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് പാർട്ടിയുടെ സ്ഥാനാർത്ഥികളിലൊരാളായ മുൻ വൈസ് പ്രസിഡൻ്റ് ജോ ബൈഡനും മകനുമെതിരെ അഴിമതി ആരോപണം ഉന്നയിച്ച് അന്വേഷണം നടത്താൻ ഉക്രൈൻ പ്രസിഡൻ്റിന് മേൽ സമ്മർദ്ദം ചെലുത്തി എന്നാണ് ട്രംപിനെതിരായ ആരോപണം.
മാഫിയ കൊലയാളി ഫ്രാങ്ക് ഷീരനായാണ് ഐറിഷ് മാനില്‍ റോബര്‍ട്ട് ഡി നീറോ വരുന്നത്. 1975ലെ ജിമ്മി ഹോഫ കൊലപാതകത്തിലൂടെയടക്കം കുപ്രസിദ്ധനാണ് ഫ്രാങ്ക് ഷീരന്‍.
ക്ലിയർലേക്ക് (യുഎസ്) ∙ കലിഫോർണിയയിൽ ഉണ്ടായ കാറപകടത്തിൽ ഷില്ലോങ് ആർച്ച്ബിഷപ് ഡൊമിനിക് ജാല (68), കോൺകോർഡ് സെന്റ് ബൊണവെഞ്ചർ പള്ളി വികാരി മൂവാറ്റുപുഴ രണ്ടാർ സ്വദേശി ഫാ. മാത്യു വെള്ളാങ്കൽ എന്നിവർ മരിച്ചു. ഒപ്പമുണ്ടായിരുന്ന ഫാ. ജോസഫ് പാറക്കാട്ട് പരുക്കുകളോടെ ആശുപത്രിയിലാണ്.
കൊലൂസ് കൗണ്ടിയിൽ രാത്രി 11ന് (ഇന്ത്യൻ സമയം ശനിയാഴ്ച രാവിലെ 10.30) ഇവർ സഞ്ചരിച്ചിരുന്ന കാർ സെമി ട്രക്കുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ഇരുവരും മുന്നിലാണിരുന്നതെന്ന് പൊലീസ് അറിയിച്ചു. ആരാണ് കാർ ഓടിച്ചിരുന്നതെന്ന് അറിവായിട്ടില്ല.
മേഘാലയ സ്വദേശിയാണ് ജാല. 2000 ഏപ്രിൽ നാലിനാണ് ഷില്ലോങ് ആർച്ച്ബിഷപ്പായി സ്ഥാനമേറ്റത്. നോർത്ത് ഈസ്റ്റ് ഇന്ത്യ റീജനൽ ബിഷപ്സ് കൗൺസിൽ പ്രസിഡന്റുമായിരുന്നു. ഇംഗ്ലിഷ് ആരാധനാക്രമം സംബന്ധിച്ച ചർച്ചാ സമ്മേളനത്തിൽ പങ്കെടുക്കാനാണ് യുഎസിലെത്തിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദി ദുഃഖം രേഖപ്പെടുത്തി.
65 രാജ്യങ്ങളിൽ വ്യാപിച്ചു കിടന്നിരുന്ന മിജാർക്ക് പ്രസ്ഥാനത്തിന്റെ ഇന്റർനാഷനൽ ചാപ്ലിനാണ് ഫാ മാത്യു വെള്ളാങ്കൽ. രണ്ടാർ കുര്യാക്കോസ് ഏലിക്കുട്ടി ദമ്പതികളുടെ മകനായി ജനിച്ച ഫാ. വെള്ളാങ്കൽ സലേഷ്യൻ സഭയുടെ നോർത്ത് ഈസ്റ്റ് പ്രോവിൻസിൽ ചേർന്നു. 1986 ജനുവരി 5ന് പൗരോഹിത്യം സ്വീകരിച്ചു. തുടർന്ന് ഷില്ലോങ്ങിൽ മിഷൻ മേഖലയിൽ ഇടവക വികാരിയായും സ്കൂൾ പ്രിൻസിപ്പലായും സേവനം അനുഷ്ഠിച്ചു. പിന്നീട് നോർത്ത് ഈസ്റ്റ് പ്രോവിൻസിന്റെ യുവജന ഡയറക്ടറായി. കലിഫോർണിയയിലെ ഓക്‌ലൻഡ് രൂപതയിൽ ചേർന്ന ശേഷം 14 വർഷമായി അവിടെ വിവിധ ഇടവകകളിൽ സേവനം അനുഷ്ഠിച്ചു വരികയായിരുന്നു. ഫാ. വെള്ളാങ്കലിന്റെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമത്തിലാണ് സഭാ അധികൃതരും ബന്ധുക്കളും.
വിമാന യാത്രയ്ക്കിടെ അബദ്ധത്തിൽ കൈയിൽ നിന്നും വഴുതി വീണ ഐപോണ്‍ 13 മാസങ്ങൾക്ക് ശേഷം ഉടമയ്ക്ക് തിരികെ ലഭിച്ചു. തെക്കൻ ഐസ്ലൻഡിലെ സ്കാഫ്റ്റാ നദിയിലെ വെള്ളപ്പൊക്കത്തിന്റെ ചിത്രങ്ങളെടുക്കാൻ ചെറുവിമാനത്തിൽ സഞ്ചരിക്കവെയാണ് ഫോട്ടോഗ്രാഫറായ ഹൗകുർ സോണോറാസണിന്റെ ഐഫോണ്‍ 6എസ് പ്ലസ് കൈയിൽ നിന്നും താഴേക്ക് വീണത്. ഏകദേശം 200 അടി ഉയരത്തിൽ നിന്നുമാണ് ഫോണ്‍ താഴേക്ക് വീണത്.
2018 ഓഗസ്റ്റ് നാലിനാണ് സംഭവം നടന്നത്. ഫോണ്‍ നഷ്ടമായെന്ന് കരുതിയ ഹൗകുർ പ്രദേശത്തെ ഒരു കർഷകനോട് ഇതിനെക്കുറിച്ച് പറഞ്ഞിരുന്നു. അദ്ദേഹം ഈ സ്ഥലത്ത് തെരഞ്ഞുവെങ്കിലും ഫോണ്‍ ലഭിച്ചിരുന്നില്ല. എന്നാൽ പിന്നീട് 13 മാസങ്ങൾക്ക് ശേഷം സെപ്റ്റംബറിൽ ഇവിടെ ഹൈക്കിംഗിനെത്തിയ ഒരു സംഘം ഈ ഫോണ്‍ കണ്ടെത്തുകയായിരുന്നു. ഫോണ്‍ കംപ്യൂട്ടറുമായി ബന്ധിപ്പിച്ചതിന് ശേഷം ലഭിച്ച വിവരങ്ങളിൽ നിന്നും ഇവർ ഉടമയുമായി ബന്ധപ്പെടുകയായിരുന്നു.
ഒരു വർഷത്തിന് ശേഷവും ഫോണ്‍ പ്രവർത്തിക്കുന്നുവെന്നതാണ് ഏറെ ആശ്ചര്യകരമാകുന്നത്. കൂടാതെ നിലത്ത് വീഴുന്ന സമയം പകർത്തിയ ദൃശ്യങ്ങളും ഫോണിൽ സുരക്ഷിതമായിരുന്നു.
സാക്രാമെന്റൊ: ഇന്ത്യൻ വംശജനും അമേരിക്കയിലെ ടെക് സ്ഥാപനത്തിന്റെ കോടീശ്വരനായ ഉടമയുമായ തുഷാർ ആത്രേയെ (50) തന്റെ ബി.എം.ഡബ്ളിയു കാറിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. ഈ മാസം ഒന്നിന് പുലർച്ചെ ഇദ്ദേഹത്തെ സാന്റക്രൂസിലെ തന്റെ വീട്ടിൽ നിന്ന് തട്ടിക്കൊണ്ടുപോയ ശേഷം കൊലപ്പെടുത്തി മൃതദേഹം വഴിയിൽ ഉപേക്ഷിച്ചതാണെന്ന് കരുതുന്നു. ഇന്നലെയാണ് മൃതദേഹം തുഷാറിന്റേതാണെന്ന് പൊലീസ് സ്ഥിരീകരിച്ചത്.
കാറിലേക്ക് തുഷാർ കയറുന്ന ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിരുന്നു. ഇതിന് തൊട്ടുമുൻപ് പൊലീസ് കൺട്രോൾ റൂമിലേക്ക് ഇദ്ദേഹത്തിന്റെ വസതിയിൽ നിന്ന് ഫോൺ സന്ദേശം ലഭിച്ചിരുന്നു. പൊലീസ് എത്തുമ്പോഴേക്കും തുഷാറുമായി അക്രമി സംഘം കടന്നിരുന്നു. തുടർന്ന്, സാന്റക്രൂസ് മൗണ്ടൻസിൽ കാറുണ്ടെന്ന വിവരം മനസിലാക്കിയ പൊലിസ് അവിടെ എത്തിയപ്പോൾ തുഷാറിന്റെ മൃതദേഹവും കാറിനുള്ളിൽ നിന്ന് കണ്ടെത്തുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഡിജിറ്റൽ മാർക്കറ്റിംഗ് കമ്പനിയായ ആത്രേ നെറ്റിന്റെ ഉടമയാണ് തുഷാർ.
സാക്ഷി നിലപാടിൽ ശബ്ദം പുറപ്പെടുവിച്ച ബ്രാന്റ് ജീൻ ജഡ്ജിയുടെ നേർക്ക് തിരിഞ്ഞ് സഹോദരനെ കൊന്ന സ്ത്രീയെ കെട്ടിപ്പിടിക്കാൻ ആവശ്യപ്പെട്ടു.
മുൻ ഡാളസ് പോലീസ് ഓഫീസർ അംബർ ഗൈഗറിനെ 10 വർഷം തടവിന് ജൂറി വിധിച്ചിരുന്നു.
“ഇത് സാധ്യമാണോ എന്ന് എനിക്കറിയില്ല, പക്ഷേ എനിക്ക് അവളെ കെട്ടിപ്പിടിക്കാൻ കഴിയുമോ,” അദ്ദേഹം ചോദിച്ചു. “ദയവായി?”
“അതെ,” ജില്ലാ ജഡ്ജി ടമ്മി കെമ്പ് പറഞ്ഞു.
സാക്ഷി സ്റ്റാൻഡിൽ നിന്ന് ഇറങ്ങിയ ജീൻ ബുധനാഴ്ച ഗൈഗറിനെ കെട്ടിപ്പിടിച്ചു.
സ്വന്തം സഹോദരനെ കൊന്ന പൊലീസുകാരിക്ക് സ്നേഹാലിംഗനം നൽകിയ ആളുടെ വിഡിയോ വൈറലാകുന്നു. അമേരിക്കയിലാണ് സംഭവം.
പ്രതിഷേധക്കാർ പൊലീസ് ക്രൂരതക്കെതിരെ ഉച്ചസ്വരത്തിൽ മുദ്രാവാക്യം വിളിച്ചുകൊണ്ടിരുന്നപ്പോൾ കോടതിമുറിക്കുള്ളിൽ വികാരനിര്‍ഭരമായ രംഗം അരങ്ങേറുകയായിരുന്നു. കറുത്ത വർഗക്കാരനായ ജീൻ എന്നയാളാണ് കൊല്ലപ്പെട്ടത്. ജീനിന്റെ സഹോദരൻ ബ്രാണ്ട് വിധി കേൾക്കാൻ കോടതിമുറിക്കുള്ളിൽ ഉണ്ടായിരുന്നു. വിധി കേട്ട് ബ്രാണ്ട് പറഞ്ഞതിങ്ങനെ:
”നിങ്ങൾ ജയിലിൽ പോകണമെന്ന് എനിക്ക് ആഗ്രഹമില്ല. ഒരു വ്യക്തിയെന്ന രീതിയിൽ എനിക്ക് നിങ്ങളോട് സ്നേഹമാണ്. നിങ്ങള്‍ക്ക് ദോഷകരമാകുന്ന ഒന്നും ഉണ്ടാകണമെന്ന് ആഗ്രഹിക്കുന്നില്ല, സാധിക്കുമോ എന്നറിയില്ല, എനിക്കവരെ ഒന്ന് ആലിംഗനം ചെയ്യാൻ പറ്റുമോ?”. തുടർന്ന് കണ്ണു നിറക്കുന്ന രംഗങ്ങളാണ് കോടതിമുറിക്കുള്ളിൽ നടന്നത്. രംഗം കണ്ട് ജഡ്ജിയുടെ പോലും കണ്ണു നിറഞ്ഞു.
തന്റെ അപ്പാർട്ട്മെന്റിലാണ് ജീൻ ഇരിക്കുന്നതെന്ന് തെറ്റിദ്ധരിച്ചാണ് പൊലീസുകാരി ജീനിനു നേരെ നിറയൊഴിച്ചത്. ആരോ അതിക്രമിച്ചു കയറിയെന്ന് തെറ്റദ്ധരിച്ചായിരുന്നു വെടിവെക്കല്‍. പക്ഷേ പിന്നീടാണ് അബദ്ധം മനസിലായത്.