ഇറാന്‍ എണ്ണക്കപ്പല്‍ പിടിച്ചെടുക്കാനുള്ള യുഎസ് കോടതി ഉത്തരവ് ജിബ്രാൾട്ടര്‍ ഭരണകൂടം തള്ളി. യുഎസ് ഉപരോധം യുറോപ്യൻ യൂണിയനു ബാധകമല്ലെന്നു ജിബ്രാൾട്ടർ അറിയിച്ചു. ജിബ്രാൾട്ടര്‍ കോടതിയുടെ മോചന വ്യവസ്ഥ പ്രകാരം കപ്പലിന്‍റെ പേര് ‘ഗ്രേസ് 1 എന്നത് ‘ആഡ്രിയന്‍ ഡാരിയ’ എന്ന് മാറ്റി. കപ്പലില്‍ സ്ഥാപിച്ചിരുന്ന പാനമയുടെ പതാക താഴ്ത്തി പകരം ഇറാന്‍റെ പതാക ഉയര്‍ത്തി. കപ്പല്‍ തിങ്കളാഴ്ച പുലർച്ചയോടെ ജിബ്രാൾട്ടര്‍ തീരംവിടും.
സിറിയയിലേക്ക് ക്രൂഡ് ഒായില്‍ കൊണ്ടുപോകുകയാണെന്ന് ആരോപിച്ച് ജൂലൈ നാലിനു ബ്രിട്ടിഷ് സൈന്യം പിടിച്ചെടുത്ത കപ്പല്‍ ഓഗസ്റ്റ് 15 നാണ് ജിബ്രാൾട്ടർ സുപ്രീം കോടതി വിട്ടയച്ചത്. മൂന്നു മലയാളികൾ ഉൾപ്പെടെ 14 ഇന്ത്യക്കാരാണ് കപ്പലിലുള്ളത്; ആകെ ജീവനക്കാർ 24. കപ്പൽ വിട്ടുകൊടുക്കുന്നതു തടയാൻ യുഎസ് നേരത്തെ ശ്രമം തുടങ്ങിയിരുന്നു. നാവികർക്ക് വീസ നിഷേധിക്കുമെന്നും കഴിഞ്ഞ ദിവസം വ്യക്തമാക്കി.
കപ്പൽ കസ്റ്റഡിയിൽ വേണമെന്ന ആവശ്യം ജിബ്രാൾട്ടർ കോടതി തള്ളിയതോടെ വാഷിങ്ടൻ ഡിസിയിലെ ഡിസ്ട്രിക്ട് കോടതിയെ സമീപിക്കുകയായിരുന്നു യുഎസ്. തുടർന്നാണ് കപ്പൽ അതിലെ എണ്ണയും പത്തു ലക്ഷത്തോളം യുഎസ് ഡോളറും സഹിതം പിടിച്ചെടുക്കാൻ വെള്ളിയാഴ്ച കോടതി ഉത്തരവിട്ടത്. ഇറാനിലെ ഇസ്‌ലാമിക് റവല്യൂഷനറി ഗാർഡുകളുമായി കപ്പലിനു ബന്ധമുണ്ടെന്നാണ് യുഎസിന്റെ ആരോപണം. റവല്യൂഷനറി ഗാർഡ്സ് ഇറാന്റെ സൈന്യമാണെങ്കിലും യുഎസ് ഇതിനെ ഭീകരസംഘടനയായാണു കണക്കാക്കുന്നത്.
മലയാളി വൈദികനെ അമേരിക്കയിൽ മരിച്ച നിലയിൽ കണ്ടെത്തി . തൃശൂർ സ്വദേശി ഫാ . റാഫി കുറ്റുക്കാരനാണ് (57 )മരിച്ചത് . കുർബാന അർപ്പിക്കാൻ എത്താതിരുന്നതിനെ തുടർന്നുള്ള അന്വേഷണത്തിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത് . മലയാളി വൈദികരുടെയും സംഘടനകളുടെയും സഹായത്തോടെ ഉടൻ മൃതദേഹം നാട്ടിലെത്തിക്കുമെന്ന് വീട്ടുകാർ അറിയിച്ചു.ഇoഫാൽ രൂപതാoഗമായ ഫാ .റാഫി കുറ്റുക്കാരൻ കാൻസാസ് സർവകലാശാലയിലെ ചാപ്ലിനുമായിരുന്നു .
ജോർജിയ: അമേരിക്കയിലെ ജോർജിയ സംസ്ഥാനത്തെ ഏതെൻസ് സിറ്റിയിൽ വ്യാഴാഴ്ച പ്രാദേശിക സമയം വൈകിട്ട് അഞ്ചരമണിയോടെ (5:30pm) ഉണ്ടായ വാഹനാപകടത്തില്‍ മലയാളി യുവാവ് മരണമടഞ്ഞു. കോട്ടയം അതിരമ്പുഴ മന്നാകുളത്തില്‍ ടോമി കുര്യന്റെയും ഷീലമ്മയുടെയും മകന്‍ ക്രിസ്റ്റഫര്‍ (22) ആണ് മരിച്ചത്. ക്രിസ്റ്റർഫർ ജോർജിയ യൂണിവേഴ്സിറ്റിയിലെ ബിരുദ വിദ്യാര്‍ത്ഥിയായിരുന്നു. സിനിമ സംവിധാനം ആയിരുന്നു സ്പെഷ്യലൈസ് ചെയ്തിരുന്നത്.
ക്രിസ്റ്റഫര്‍ ഓടിച്ചിരുന്ന ബൈക്കിനെ എതിരെ വരുകയായിരുന്ന കാർ അശ്രദ്ധമായി ലൈൻ മാറുകയും ബൈക്കിൽ ഇടിക്കുകയും ആയിരുന്നു. ഇടിയുടെ ആഘാതത്തിൽ ക്രിസ്റ്റഫർ വലതുവശത്തേക്ക് തെറിച്ചു വീഴുകയും ചെയ്‌തു. പിന്നാലെ വരുകയായിരുന്ന മറ്റൊരു കാറ് ക്രിസ്റ്റഫറിനെ വീണ്ടും ഇടിക്കുകയും ചെയ്‌തു.
ടോമി കുര്യനും സഹോദരന്മാരും കുടുംബസമേതം വര്‍ഷങ്ങളായി അമേരിക്കയിലാണ് താമസം. ഏദന്‍സിലെ വീട്ടില്‍ നിന്നും അറ്റ്‌ലാന്റയില്‍ തന്നെ താമസിക്കുന്ന പിതൃസഹോദരന്‍ സാബു കുര്യന്റെ വീട്ടിലേക്ക് ബൈക്കില്‍ പോകവെയാണ് ക്രിസ്റ്റഫര്‍ അപകടത്തില്‍പെട്ടത്. സഹോദരങ്ങള്‍: ക്രിസ്റ്റല്‍, ക്രിസ്റ്റീന, ചാള്‍സ്. സംസ്‌കാരം പിന്നീട് നടക്കും.
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ദേവാലയത്തിന്‍റെ മറവില്‍ പീഡിപ്പിച്ച കത്തോലിക്കാ വൈദികനെ 45 വര്‍ഷം തടവ് വിധിച്ച്കോടതി. വൈദിക വേഷമണിഞ്ഞ് ചെകുത്താനായാണ് വൈദികന്‍ പെരുമാറിയതെന്ന് നിരീക്ഷണത്തോടെയാണ് വിധി. വാഷിംങ്ടണിലെ കൊളബിയ കോടതിയില്‍ വ്യാഴാഴ്ചയാണ് സംഭവം.
അള്‍ത്താര ബാലികമാരെയാണ് വൈദികന്‍ പീഡിപ്പിച്ചതെന്ന് കണ്ടെത്തിയത്. ഉര്‍ബനോ വാസ്ക്വസ് എന്ന നാല്‍പ്പത്തിയേഴുകാരന്‍ വൈദികനെയാണ് 45 വര്‍ഷത്തെ തടവിന് വിധിച്ചത്. 2015-16 കാലഘട്ടത്തിലാണ് ഒമ്പത് വയസ്സുമുതല്‍ പതിമൂന്ന് വയസ്സുവരെയുള്ള അള്‍ത്താര ബാലികമാരെ ഇയാള്‍ പീഡിപ്പിച്ചത്. പുറത്ത് പറഞ്ഞാല്‍ ഗുരുതര പ്രത്യാഘാതങ്ങളുണ്ടാകുമെന്ന വൈദികന്‍റെ ഭീഷണി അവഗണിച്ച രണ്ട് പെണ്‍കുട്ടികളാണ് പീഡനവിവരം രക്ഷിതാക്കളെ അറിയിച്ചത്.
യേശുവിനേപ്പോലെയായിരുന്നു വൈദികന്‍റെ പെരുമാറ്റം. രക്ഷിതാക്കള്‍ക്ക് വൈദികനെ വലിയ വിശ്വാസമായിരുന്നുവെന്ന് പ്രോസിക്യൂട്ടര്‍ കോടതിയില്‍ പറഞ്ഞു. ഒമ്പത് ദിവസം നീണ്ട വിചാരണയില്‍ പെണ്‍കുട്ടികള്‍ വൈദികനെതിരെ മൊഴി നല്‍കി.
പെണ്‍കുട്ടികളുടെ രക്ഷിതാക്കളുടെ വിശ്വാസം നേടിയെടുത്ത ശേഷമായിരുന്നു പീഡനമെന്നും കോടതി നിരീക്ഷിച്ചു. ആരോപണം ഉയര്‍ന്നതോടെ വൈദികന്‍റെ നേതൃത്വത്തില്‍ പെണ്‍കുട്ടികളെയും അവരുടെ കുടുംബങ്ങളേയും ഒറ്റപ്പെടുത്താന്‍ ശ്രമങ്ങള്‍ നടന്നിരുന്നു. തന്‍റെ ഇളയ സഹോദരന്‍ മുറിയ്ക്ക് വെളിയില്‍ നില്‍ക്കുമ്പോള്‍ പോലും വൈദികന്‍ പീഡിപ്പിക്കാന്‍ വൈദികന്‍ മടി കാണിച്ചില്ലെന്ന പരാതിക്കാരിയില്‍ ഒരാളുടെ പരാമര്‍ശം അതീവ ഗുരുതരമാണെന്നും കോടതി കണ്ടെത്തി.
മറ്റ് വൈദികരുടെ നേതൃത്വത്തില്‍ പ്രാര്‍ത്ഥനകള്‍ നടക്കുമ്പോള്‍ അള്‍ത്താരയ്ക്ക് പിന്നില്‍ വച്ച് വൈദികന്‍ പെണ്‍കുട്ടികളെ ദുരുപയോഗിച്ചിരുന്നുവെന്ന് അന്വേഷണ സംഘം കണ്ടെത്തി. 2014ലാണ് ഇയാള്‍ കൊളബിയയിലെ ഈ ദേവാലയത്തിലേക്ക് നിയമിതനായത്.
വൈദികനെതിരായ ആരോപണങ്ങള്‍ക്ക് നേരെ കണ്ണടച്ച സഭാ അധികൃതര്‍ക്കെതിരെയും രൂക്ഷമായ വിമര്‍ശനമാണ് കോടതി നടത്തിയത്. വൈദികനെ പിന്തുണച്ച് വിശ്വാസികളുടെ വന്‍ സമൂഹമാണ് വിധി കേള്‍ക്കാള്‍ കോടതിക്ക് പുറത്ത് തടിച്ച് കൂടിയത്. കോടതി വിധിയില്‍ ഖേദമുണ്ടെന്ന് ഇവര്‍ പ്രതികരിക്കുമ്പോള്‍ പെണ്‍കുട്ടികള്‍ക്ക് നീതി ലഭിച്ചുവെന്നാണ് ചില വിശ്വാസികള്‍ പ്രതികരിച്ചത്.
വാഷിംഗ്ടൺ: അമേരിക്കൻ നാവിക സേനയ്ക്ക് ഹോങ്കോംഗ് തുറമുഖത്തേക്ക് പോകുന്നതിനുള്ള അനുമതി നിഷേധിച്ച് ചൈന. വരുന്ന ആഴ്ചകളിൽ രണ്ടു അമേരിക്കൻ നാവികസേനാ കപ്പലുകളാണ് ഹോങ്കോംഗ് തുറമുഖങ്ങളിലേക്ക് പോകാൻ അനുമതി തേടിയിരുന്നത്. എന്നാൽ, ഇതിന് അനുമതി നിഷേധിച്ചതിനുള്ള കാരണം ചൈന വ്യക്തമാക്കിയിട്ടില്ല. സമാനരീതിയിൽ അമേരിക്കയും മുൻപ് നടപടി സ്വീകരിച്ചിരുന്നു. 2018 സെപ്റ്റംബറിൽ ചൈനീസ് കപ്പലുകൾക്ക് അമേരിക്കയും വിലക്കേർപ്പെടുത്തിയിരുന്നു.
നിലവിലെ ഹോങ്കോംഗ് പ്രതിഷേധങ്ങളുടെ ചുവടുപിടിച്ചാണ് വിലക്കേർപ്പെടുത്തിയതെന്നാണ് സൂചന. എന്നാൽ, ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിക്കപ്പെട്ടിട്ടില്ല. ചൈനയിൽ നിന്ന് ഹോങ്കോംഗ് ലക്ഷ്യമാക്കി സൈനിക നീക്കങ്ങൾ നടക്കുന്നുണ്ടെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതുമായി ബന്ധപ്പെട്ട ട്രംപിന്റെ ട്വീറ്റ് വന്നതിനു പിന്നാലെയാണ് അമേരിക്കൻ നാവികസേനാ കപ്പലുകൾക്ക് ഹോങ്കോംഗിലേക്ക് പോകാൻ ചൈന അനുമതി നിഷേധിച്ചത്.
അമേരിക്കയിലെ ഏറ്റവും വലിയ ഗ്രന്ഥശാലയായ വാഷിങ്ടണിലെ ലൈബ്രറി ഓഫ് കോൺഗ്രസ് ഒരിക്കൽ നാലു വയസ്സുള്ള ദാലിയ മാരി അരാന എന്ന പെൺകുട്ടിയെ ഒറ്റ ദിവസത്തെ ലൈബ്രേറിയൻ പദവി നൽകി ആദരിച്ചു. എന്തിനായിരുന്നു അതെന്നല്ലേ കൂട്ടുകാർ ആലോചിക്കുന്നത്. നഴ്‌സറിയിൽ പോകുന്നതിനു മുൻപു തന്നെ ആയിരം പുസ്തകങ്ങൾ വായിച്ചുതീർത്തതിനു ജോർജിയക്കാരിയായ ഈ കൊച്ചുമിടുക്കിക്കുള്ള അംഗീകാരമായിരുന്നു അത്. 2 വയസ്സും 11 മാസവും ഉള്ളപ്പോഴാണു ദാലിയ ആദ്യ പുസ്തകം വായിക്കുന്നത്.
തുടർന്നുള്ള ഒരു വർഷംകൊണ്ട് ആയിരം പുസ്തകം വായിച്ചെന്ന റെക്കോർഡും അവൾ സ്വന്തമാക്കി. നഴ്‌സറിയിൽ പോകുന്നതിനു മുൻപ് ദാലിയയെക്കൊണ്ട് ആയിരം പുസ്തകങ്ങൾ വായിപ്പിക്കണമെന്ന പദ്ധതി ഇട്ടത് അവളുടെ അമ്മയായിരുന്നു. പുസ്തകങ്ങളോടുള്ള ദാലിയയുടെ ഇഷ്ടം കണ്ടറിഞ്ഞായിരുന്നു അത്. അങ്ങനെ അമ്മ, ദാലിയ വായിക്കുന്ന പുസ്തകങ്ങൾ എണ്ണാൻ തുടങ്ങി. എവിടെയെങ്കിലും വായന കഠിനമായ വാക്കുകളിൽ തടഞ്ഞാൽ അമ്മ സഹായത്തിനെത്തും.
അങ്ങനെയാണു നാലാം വയസിൽ കോളജ് പാഠപുസ്തകങ്ങൾ ഉൾപ്പെടെ ദാലിയ വായിച്ചുതീർത്തത്. വായിച്ചതിൽ ഗ്രീക്ക് പുരാണകഥകളാണു ദാലിയയ്ക്ക് ഏറ്റവും പ്രിയപ്പെട്ടത്. ചരിത്രവും ഏറെയിഷ്ടം. വെളുത്ത വർഗക്കാർ പഠിക്കുന്ന സ്‌കൂളിൽ പ്രവേശനം നേടിയ ആദ്യ കറുത്ത വംശജയായ റൂബി ബ്രിഡ്ജസിന്റെ എഴുത്തുകളോടു ദാലിയയ്ക്കു പ്രത്യേക ഇഷ്ടമുണ്ട്. ഇപ്പോൾ കുഞ്ഞനുജനെ വായനയുടെ ലോകത്തേക്ക് എത്തിക്കുന്നതിനുള്ള തീവ്ര ശ്രമത്തിലാണു ദാലിയ. വലുതാകുമ്പോൾ ദിനോസറുകളെക്കുറിച്ചു പഠിക്കുന്ന വിദഗ്ധയാകണമെന്നാണു ദാലിയയുടെ ആഗ്രഹം.
1972-ലെ ഒരു സന്ധ്യയ്ക്ക് അപരിചിതനായ ഒരു അക്രമിയാൽ ക്രൂരമായി ബലാത്സംഗം ചെയ്യപ്പെട്ട് മരിച്ചെന്നു കരുതി ഉപേക്ഷിച്ചിക്കപ്പെട്ട അന്ന് ലൂയിസ് ഗിബ്‌സൺ എന്ന യുവതിക്ക് വയസ്സ് വെറും 21 തികയുന്നതേ ഉണ്ടായിരുന്നുള്ളൂ. ലോസ് ആഞ്ചലസിലെ സ്വന്തം ഫ്ലാറ്റിന്റെ വാതിൽ തുറന്ന് അകത്തേക്ക് കേറാൻ നേരം, അപ്രതീക്ഷിതമായായിരുന്നു ആക്രമണം നടന്നത്. മുഖം പോലും വേണ്ടവിധം ശ്രദ്ധിക്കാനായില്ല. അവളെ ശാരീരികമായി ആക്രമിച്ച ശേഷം ആ അക്രമി ലൈംഗികമായി പീഡിപ്പിച്ചു. അതിനുശേഷം ബോധം മറയുംവരെ കഴുത്തിന് കുത്തിപ്പിടിച്ച് ശ്വാസം മുട്ടിച്ചു. ഒടുവിൽ ചത്തെന്നു കരുതിയാവും, അയാൾ അവളെ ആ നിലയിൽ അവിടെ ഉപേക്ഷിച്ച് സ്ഥലം വിട്ടു.
അടുത്ത ദിവസം ബോധം തെളിഞ്ഞപ്പോഴും ഗിബ്‌സൺ ആകെ നടുക്കത്തിലായിരുന്നു. അപ്രതീക്ഷിതമായ ആ ആക്രമണം ഏൽപ്പിച്ച ഷോക്കിൽ നിന്നും അവൾക്ക് വിമുക്തയാകാനായില്ല. രണ്ടാഴ്ചയോളം എങ്ങും പോകാതെ, ആരോടും മിണ്ടാതെ, ആരെയും കാണാൻ പോലും ആവാതെ അവൾ തന്റെ ഫ്ലാറ്റിൽ മുറിയടച്ചിരുന്നു.പൊലീസിൽ പരാതിപ്പെടുന്നതിനെപ്പറ്റി ചിന്തിക്കാൻ പോലും ആവാത്ത ഒരു മാനസികാവസ്ഥ. അത്രമേൽ മനസ്സുലഞ്ഞുപോയിരുന്നു അവളുടെ. പരാതിപ്പെടാൻ ചെല്ലുമ്പോൾ പൊലീസ് ആ ആക്രമണത്തിന്റെ പേരിൽ തന്നെ കുറ്റപ്പെടുത്തിയാലോ എന്ന അകാരണമായ ഒരു ഭയം അവളെ ആവേശിച്ചു കഴിഞ്ഞിരുന്നു. പുരുഷന്മാരെ എല്ലാവരെയും അവൾക്ക് ഭയമായിരുന്നു. ജീവിതത്തോടുള്ള അവളുടെ സമീപനം തന്നെ മാറ്റിമറിച്ചു ആ ദുരനുഭവം.
തരക്കേടില്ലാതെ പാടുമായിരുന്നു, നന്നായി നൃത്തം ചെയ്യുമായിരുന്നു ഗിബ്‌സൺ. പക്ഷേ, അവളിലെ യഥാർത്ഥ പ്രതിഭ അവളുടെ ചിത്രകലയിലെ താത്പര്യമായിരുന്നു. അസാധ്യമായി വരക്കുമായിരുന്നു ഗിബ്‌സൺ. മനസ്സിലെ മുറിവുകൾ മായാൻ വേണ്ടി ലോസ് ആഞ്ചലസ് നഗരം എന്നെന്നേക്കുമായി ഉപേക്ഷിച്ചിട്ടുപോകാൻ തന്നെ അവൾ തീരുമാനിച്ചു. അതിനൊരു കാരണം വേണമായിരുന്നു. ടെക്‌സാസ് യൂണിവേഴ്‌സിറ്റിയിൽ ഫൈൻ ആർട്സ് ബിരുദത്തിനുള്ള അഡ്മിഷൻ ടിക്കറ്റ് വന്നപ്പോൾ അവൾക്ക് അതും കിട്ടി.
അങ്ങനെ അവൾ ഫോർട്ട് വർത്തിലേക്ക് താമസം മാറ്റി. തന്റെ പാഷനായ ചിത്രകലയിൽ മുഴുകുന്നത് അവളുടെ വിങ്ങുന്ന ഹൃദയത്തെ ഏറെക്കുറെ ശാന്തമാക്കി. കോളേജിലെ ഫീസടക്കാനുള്ള പണം കണ്ടെത്താൻ വേണ്ടി അവൾ ക്‌ളാസ് കഴിഞ്ഞുള്ള സമയം തെരുവിൽ പോർട്രെയ്റ്റുകൾ വരച്ചു നൽകി.
അങ്ങനെയിരിക്കെയാണ് ഒരു പത്രവാർത്ത ഗിബ്‌സന്റെ കണ്ണിൽ പെടുന്നത്. അത് ഒരു ബലാത്സംഗ വാർത്തയായിരുന്നു. എട്ടാം ക്‌ളാസിലെ തന്റെ വിദ്യാർത്ഥികൾക്കുമുന്നിൽ വെച്ച് ബലാത്സംഗം ചെയ്യപ്പെട്ട ഒരു സ്‌കൂൾ ടീച്ചറെപ്പറ്റിയുള്ള വാർത്ത. അത്രയും നാൾ മറക്കാൻ ശ്രമിച്ച തന്റെ സങ്കടങ്ങളും, ദേഷ്യവും, ജീവിതനൈരാശ്യങ്ങളും, വെറുപ്പും എല്ലാം ഒറ്റയടിക്ക് അവളുടെ നെഞ്ചിനുള്ളിൽ വീണ്ടും ഊറിക്കൂടി.
സ്വന്തം കാര്യത്തിലോ ഒന്നും ചെയ്യാൻ പറ്റിയില്ല. ഇതിലെങ്കിലും എന്തെങ്കിലും ചെയ്യണം. അവൾ മനസ്സിൽ ഉറപ്പിച്ചു. ” സാക്ഷികളായ കുട്ടികളോട് സംസാരിച്ചാൽ, ആ കുറ്റവാളിയുടെ മുഖം എനിക്ക് വരച്ചെടുക്കാൻ സാധിക്കും.. ഉറപ്പ്..” അവൾ അവനവനോടുതന്നെ പറഞ്ഞു.
എന്നാലും, ഒന്ന് പരീക്ഷിക്കണമല്ലോ. അവൾ തന്റെ ഏറ്റവും അടുത്ത ഒരു സുഹൃത്തിനെ ഹൂസ്റ്റൺ പോലീസ് സ്റേഷനിലേക്കയച്ചു. അവിടെ റിസപ്‌ഷനിൽ ഇരിക്കുന്ന പൊലീസുകാരനെ നല്ലപോലെ ഒന്ന് നോക്കി വരാൻ പറഞ്ഞു. പോയി വന്ന സുഹൃത്തിനോട് ഗിബ്‌സൺ ആ പോലീസുകാരന്റെ വിശദമായ വിവരങ്ങൾ ചോദിച്ചറിഞ്ഞു. ” കറുത്ത മുടിയുള്ള, ഇരുണ്ട കണ്ണുള്ള, നല്ല വെളുത്ത പല്ലുള്ള ഒരാൾ.” എന്ന് ആദ്യം പറഞ്ഞ സുഹൃത്തിനോട് അവൾ കൂടുതൽ സൂക്ഷ്മവിവരങ്ങൾ ചോദിച്ചുമനസ്സിലാക്കി. എന്നിട്ട് ഒരു പേപ്പറും പെൻസിലും ചായക്കൂട്ടുകളുമായി ഇരുന്നു. അരമണിക്കൂർ നേരം കൊണ്ട് ആ കാൻവാസിൽ ഒരു പോർട്രെയ്റ്റ് പിറന്നു. ആ പോർട്രെയ്റ്റും കൊണ്ട് ഇരുവരും സ്റ്റേഷനിലേക്ക് ചെന്നു.
തന്റെ അസാമാന്യപ്രതിഭയെക്കുറിച്ച് ഗിബ്സനുപോലും അതിശയം തോന്നിയ മുഹൂർത്തമായിരുന്നു. ആ ചിത്രം റിസപ്‌ഷനിൽ ഇരുന്ന പോലീസുകാരന്റെ നേർ പകർപ്പുതന്നെ ആയിരുന്നു. അതോടെ അവളുടെ ആത്മവിശ്വാസം വർധിച്ചു. അവൾ നേരെ സ്റ്റേഷനിലെ ഇൻ ചാർജ്ജിനെ ചെന്ന് കണ്ടു. തന്റെ ഈ ക കഴിവിനെപ്പറ്റിയും, പൊലീസിനെ സഹായിക്കാനുള്ള തന്റെ സന്നദ്ധതയെപ്പറ്റിയും അറിയിച്ചു. പരീക്ഷണം എന്ന നിലയ്ക്ക് ആ പൊലീസ് ഓഫീസർ സ്റ്റേഷനിൽ തെളിയാതെ കിടന്ന ഒരു കുത്തുകേസിലെ പ്രതിയെപ്പറ്റിയുള്ള വിശദവിവരങ്ങൾ ഗിബ്സണ് കൈമാറി.
പാർക്കിൽ വെച്ച് നടന്ന ഒരു സംഭവം. ആകെയുള്ളത് ഒരേയൊരു സാക്ഷി. സന്ധ്യാനേരമായതിനാൽ വെളിച്ചവും നന്നേ കുറവായിരുന്നു. ആ അക്രമം കണ്ടതിന്റെ ഷോക്കിൽ സാക്ഷി ആകെ നൽകുന്ന മൊഴിയും സഹായകരമായിരുന്നില്ല ഒട്ടും, ” എനിക്ക് ഒന്നും ഓർമയില്ല. ആകെ ഒരു മിന്നായം പോലെ ഒന്ന് കണ്ടതേയുള്ളൂ.. ”
എന്നാൽ ഗിബ്‌സൺ തോറ്റു പിന്മാറാൻ തയ്യാറല്ലായിരുന്നു. സാക്ഷിയോട് സംസാരിച്ചു സംസാരിച്ച് അവൾ അയാളുടെ പരിഭ്രമം മാറ്റിയെടുത്തു. എന്നിട്ട്, പതുക്കെ കൂടുതൽ സൂക്ഷ്മ വിവരങ്ങൾ ചോദിച്ചറിഞ്ഞു. പിന്നെ പതിവുപോലെ ഒരു സ്കെച്ചും വരച്ചു. ആ സ്കെച്ച് പോലീസ് പത്രങ്ങളിൽ പ്രസിദ്ധപ്പെടുത്തി. വാർത്തകളിലും അത് ഇടം പിടിച്ചു.
അടുത്ത ദിവസം പോലീസ് ഇൻസ്‌പെക്ടറുടെ ഫോൺ സന്ദേശം ഗിബ്‌സനെ തേടിയെത്തി. കുത്തേറ്റു മരിച്ചയാളുടെ റൂം മേറ്റ് ടിവിയിൽ കണ്ട ആ രേഖാ ചിത്രത്തിൽ നിന്നും കൊലപാതകിയെ തിരിച്ചറിഞ്ഞു. അറസ്റ്റിലായ പ്രതി കുറ്റവും സമ്മതിച്ചു.
വർഷങ്ങൾക്കു മുമ്പ് ഒരു അക്രമണത്തിൽ ആത്മാഭിമാനം വ്രണപ്പെട്ടതിനു ശേഷം അന്നാദ്യമായി ഗിബ്‌സണ് തന്റെ ജീവിതത്തിന് അർത്ഥമുണ്ട് എന്ന് തോന്നി. ഒരു കുറ്റവാളി അഴികൾക്കുള്ളിലാകാൻ തന്റെ കലാസിദ്ധി നിമിത്തമായതിൽ അവൾക്ക് അഭിമാനം തോന്നി.
ഏഴുവർഷം ലൂയിസ് ഗിബ്‌സൺ ഹൂസ്റ്റൺ പോലീസ് സ്റ്റേഷനിൽ ‘സ്കെച്ചിങ്ങ് ആർട്ടിസ്റ്റ്’ എന്ന നിലയിൽസേവനമനുഷ്ഠിച്ച ശേഷം ഗിബ്‌സണ് ഹൂസ്റ്റൺ പൊലീസ അതേ പദവിയിൽ ഒരു ‘ഫുൾ ടൈം’ ജോലി തന്നെ ഓഫർ ചെയ്യുകയുണ്ടായി. തന്റെ കരിയറിൽ അവർ ഇന്നുവരെ തെളിയിച്ചിട്ടുള്ളത് 1200-ൽ പരം കുറ്റകൃത്യങ്ങളാണ്. ഇത്തരത്തിൽ രേഖാ ചിത്രം വരച്ച് ഏറ്റവും കൂടുതൽ കേസുകൾ തെളിയിച്ചതിനുള്ള ഗിന്നസ് റെക്കോർഡ് തന്നെ ലൂയിസ് ഗിബ്‌സൺ എന്ന ഈ അമേരിക്കക്കാരിയുടെ പേരിലാണ്.
ഗിബ്‌സന്റെ ജീവിതത്തിൽ അവർക്ക് ഒരിക്കലും മറക്കാനാകാത്ത ഒരു കേസുണ്ട്. 1990-ലാണ് സംഭവം നടക്കുന്നത്. എട്ടുവയസ്സുള്ള ഒരു പെൺകുട്ടി ബലാത്സംഗം ചെയ്യപ്പെട്ടു. ഗുരുതരമായ പരിക്കുകളുണ്ട് ദേഹത്ത്. കഴുത്ത് ഏതാണ്ട് അറ്റുപോയ അവസ്ഥയിലായിരുന്നു രക്ഷിക്കുമ്പോൾ. തെളിവുകൾ ഇല്ലാതെയാക്കാൻ മനഃപൂർവം കഴുത്തറുത്ത് കൊല്ലാൻ തന്നെ ശ്രമിക്കുകയായിരുന്നു. ആ കുട്ടി പക്ഷേ, അത്ഭുതകരമായി തന്റെ പരിക്കുകളെ അതിജീവിച്ചു. സംസാരിക്കാവുന്ന പരുവമായപ്പോൾ, അന്വേഷണോദ്യോഗസ്ഥർ ഗിബ്‌സണെ കുട്ടിയ്ക്കരികിൽ എത്തിച്ചു.
കുഞ്ഞിന്റെ അവസ്ഥകണ്ടപ്പോൾ ഒരു നിമിഷം പതറിപ്പോയി എങ്കിലും ഗിബ്‌സൺ ഒന്ന് മുരടനക്കിക്കൊണ്ട് സംഭാഷണം തുടങ്ങി. ” നമുക്ക് ആ ദുഷ്ടന്മാരെ പിടിക്കണ്ടേ..? “. മറുപടിയെന്നോണം, അവൾ ഒന്ന് പുഞ്ചിരിച്ചു. ആ കുഞ്ഞ് പറഞ്ഞ വിവരങ്ങൾ വെച്ച് ഗിബ്‌സൺ ഒരു ചിത്രം വരച്ചു. അത് പോലീസ് സാധ്യമായ ചാനലുകളിലെല്ലാം പ്രസിദ്ധപ്പെടുത്തി. എന്നാൽ അടുത്ത പത്തൊമ്പതു കൊല്ലത്തേക്ക് അയാൾ പിടിക്കപ്പെട്ടില്ല. ഒടുവിൽ, തന്റെ ജീവിതത്തിന്റെ സായാഹ്നത്തിൽ ചെയ്ത ഏതോ ഒരു പെറ്റി ക്രൈമിന്റെ പേരിൽ അറസ്റ്റിലായപ്പോഴാണ്, ഈ കുറ്റവും അയാൾ ഏറ്റുപറയുന്നത്. അന്ന് ടിവിയിൽ ഈ വിവരങ്ങൾ അയാളുടെ ഫോട്ടോകൾ സഹിതം സ്ക്രോൾ ചെയ്തുവന്നപ്പോൾ ഗിബ്‌സൺ തന്റെ ഫയൽ തുറന്ന് ആ പഴയ ചിത്രത്തിന്റെ കോപ്പി എടുത്ത് തന്റെ മേശപ്പുറത്തുവെച്ചു. പിടിക്കപ്പെട്ട ആളിന്റെ ഡ്രൈവിങ്ങ് ലൈസൻസിൽ ഉണ്ടായിരുന്ന ഫോട്ടോയുടെ തനിപ്പകർപ്പായിരുന്നു ഗിബ്‌സൺ അന്നുവരച്ച ആ ചിത്രം.
ഗിബ്‌സണ് മറ്റൊരു അപാരമായ കഴിവും ഉണ്ടായിരുന്നു. മനുഷ്യരിൽ പ്രായം വരുത്തുന്ന മാറ്റം ചിത്രങ്ങളിലൂടെ ആവിഷ്കരിക്കാൻ ഗിബ്‌സണ് സാധിക്കുമായിരുന്നു. അത് പൊലീസിനെ ഏറെ സഹായിച്ചത് കാണാതെ പോകുന്ന കുട്ടികളെ കണ്ടെത്താനായിരുന്നു. കുട്ടികൾ കാണാതെയായി നാലഞ്ച് വർഷം കഴിഞ്ഞാൽ പിന്നെ അവർക്ക് സംഭവിക്കുന്ന രൂപമാറ്റം കാരണം അവരെ തിരിച്ചറിയാനോ കണ്ടു പിടിക്കാനോ കഴിഞ്ഞിരുന്നില്ല. ഗിബ്‌സൺ വരച്ചിരുന്ന പ്രായാനുസൃതമായ( age progression) ചിത്രങ്ങൾ ഇത്തരത്തിൽ കാണാതാവുന്ന കുട്ടികളെ അഞ്ചും പത്തും വർഷം കഴിഞ്ഞും തിരിച്ചുപിടിക്കാൻ പൊലീസിനെ സഹായിച്ചു.
ഗിബ്‌സന്റെ കഴിവുകളിൽ ചിലത് വളരെ അവിശ്വസനീയം കൂടി ആയിരുന്നു. ഉദാഹരണത്തിന്, ഒരു തലയോട്ടി മാത്രം കണ്ടു കിട്ടിയാലും, അതും പശ്ചാത്തല വിവരണങ്ങളും ചേർത്ത് അവർ തന്റെ ഭാവനയിൽ ആ വ്യക്തിയുടെ ഏകദേശ ചിത്രം, അതും മറ്റുള്ളവർക്ക് തിരിച്ചറിയാൻ പാകത്തിന് കൃത്യതയോടെ വരച്ചെടുക്കുമായിരുന്നു.
2007-ൽ കടൽത്തീരത്ത് ഒരു കുഞ്ഞിന്റെ മൃതദേഹം അടിഞ്ഞു. തീർത്തും ദ്രവിച്ച അവസ്ഥയിലായിരുന്നു ആ ജഡം. തിരിച്ചറിയാൻ പ്രയാസമായ ആ അവശിഷ്ടങ്ങളിൽ നിന്നും അവർ നീലക്കണ്ണുള്ള ഒരു കൊച്ചുപെണ്കുട്ടിയെ വരച്ചെടുത്തു. ശരിക്കുള്ള കുട്ടിയുടെ മുഖത്തോട് അത്ര സാമ്യം പോരായിരുന്നു എങ്കിലും, മൂന്നു ദിവസത്തിനകം തന്നെ ആ ചിത്രം വെച്ച്, മരിച്ച കുട്ടിയുടെ അമ്മൂമ്മ കുഞ്ഞിനെ തിരിച്ചറിഞ്ഞു. ഡിഎൻഎ ടെസ്റ്റിൽ അത് ആ കുഞ്ഞ് അതുതന്നെ എന്ന് സ്ഥിരീകരിക്കപ്പെടുകയും ചെയ്തു. ആ കേസിലെ വേദനിപ്പിക്കുന്ന ഒരു സത്യം, കുഞ്ഞിനെ കൊന്നത് അമ്മയും, രണ്ടാനച്ഛനും ചേർന്നായിരുന്നു എന്നതാണ്.
പൊലീസ് സർവീസിൽ നിന്നും വിരമിച്ച ശേഷം ഗിബ്‌സൺ ഫോറൻസിക് ആർട്ടിൽ ക്‌ളാസ്സുകൾ എടുക്കുന്നു. അമേരിക്കൻ സർവകലാശാലകളിൽ ഈ വിഷയത്തിൽ പഠിപ്പിക്കാൻ ഉപയോഗിക്കുന്ന പ്രധാന ടെക്സ്റ്റ് ബുക്കുകളിൽ ഒന്ന് ലൂയിസ് ഗിബ്‌സൺ രചിച്ച ‘ഫോറൻസിക് ആർട്ട് എസ്സെൻഷ്യൽസ്’ ആണ്.
ഇന്ന് വാർധക്യത്തിൽ വിശ്രമജീവിതം നയിക്കുമ്പോഴും ലൂയിസ് ഗിബ്‌സൺ എന്ന ഈ അപൂർവ സിദ്ധിയുള്ള കലാകാരിയ്ക്ക് സ്വസ്ഥതയില്ല. പത്രങ്ങളിൽ ഓരോ കുറ്റകൃത്യങ്ങളുടെ വാർത്തകൾ വായിക്കുമ്പോഴും അറിയാതെ അവരുടെ കൈ തരിക്കും. തന്റെ ഇടപെടൽ ഇല്ലാത്തതുകൊണ്ട് ഒരു കുറ്റവാളി സ്വതന്ത്രനായി സമൂഹത്തിൽ വിഹരിക്കുന്നു എന്ന കുറ്റബോധം അവരെ അലട്ടും.
” നാളെ എന്റെ കൈ അറ്റുപോയാൽ, ഒരു കൊളുത്ത് പിടിപ്പിച്ചും ഞാൻ വര തുടരും..” ലൂയിസ് ഗിബ്‌സൺ പറയുന്നു.
വാഷംഗ്ൺ: ഫിലാഡൽഫിയയിൽ ചെറുയാത്രാവിമാനം തകർന്ന് ഇന്ത്യൻ വംശജരായ ഡോക്ടർ ദമ്പതികളും മകളും മരിച്ചു. ഡോക്ടർ ജസ്വീർ ഖുറാന(60), ഭാര്യ ഡോ.ദിവ്യ ഖുറാന, മകൾ കിരൺ ഖുറാന എന്നിവരാണ് മരിച്ചത്. നോർത്ത് ഈസ്റ്റ് ഫിഡാഡെൽഫിയ വിമാനത്താവളത്തിൽ നിന്ന് പുറപ്പെട്ട വിമാനം ഒഹിയോ സ്റ്റേറ്റ് യൂണിവേഴ്സിറ്റി വിമാനത്താവളത്തിൽ എത്തുന്നതിന് മുമ്പാണ് തകർന്നു വീണത്. പൈലറ്റ് ലൈസൻസ് ഉണ്ടായിരുന്ന ഖുറാനയാണ് വിമാനം പറത്തിയിരുന്നത്. ഡൽഹി എയിംസിൽ ഗവേഷകരായിരുന്ന ജസ്വീർ ഖുറാന-ദിവ്യ ദമ്പതികൾ 20 വർഷത്തോളമായി യുഎസിലാണ്. ദമ്പതികളുടെ രണ്ടാമത്തെ മകളായ കിരൺ ഹാരിടൺ ഹൈസ്കൂൾ വിദ്യാർഥിനിയാണ്.
യുഎസ് ധനിക വ്യവസായി ജെഫ്രി എപ്സ്റ്റീന്‍ ജയിലില്‍ ആത്മഹത്യ ചെയ്തു. സെക്‌സ് ട്രാഫിക്‌സ് കേസിലാണ് 66കാരനായ ജെഫ്രി എപ്സ്റ്റീന്‍ ജയിലിലായത്. ജൂലായ് ആറിന് അറസ്റ്റ് ചെയ്യപ്പെട്ടത് മുതല്‍ ജാമ്യമില്ലാതെ ജയിലിലാണ് എപ്സ്റ്റീന്‍. ജെഫ്രി എപ്സ്റ്റീന്‍ കുറ്റക്കാരനെന്ന് ഇതുവരെ കോടതി വിധിച്ചിട്ടില്ല. കണ്ടാല്‍ എപ്സ്റ്റീനെ പോലൊരാളെ മാന്‍ഹട്ടന്‍ കറക്ഷണല്‍ സെന്ററില്‍ നിന്ന് രാവിലെ 7.30ന് ന്യൂയോര്‍ക്ക് ഡൗണ്‍ടൗണ്‍ ഹോസ്പിറ്റലിലേയ്ക്ക് കൊണ്ടുപോയതായി ന്യൂയോര്‍ക്ക് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. രാവിലെ 6.38ഓടെ എപ്സ്റ്റീന് ഹൃദയാഘാതമുണ്ടായിരുന്നു.
എപ്സ്റ്റീന്റെ കഴുത്തിലെ പരിക്ക് സംബന്ധിച്ച് ദുരൂഹതയുണ്ട്. സ്വയം പരിക്കേല്‍പ്പിച്ചതാകാമെന്നും അതല്ല, സഹതടവുകാരന്‍ ആക്രമിച്ചതായിരിക്കാമെന്നും ജയില്‍വൃത്തങ്ങളെ ഉദ്ധരിച്ച് എന്‍ബിസി ഫോര്‍ റിപ്പോര്‍ട്ട് ചെയ്തു.
ന്യൂയോര്‍ക്കിലെ പാം ബീച്ചിലും വിര്‍ജിന്‍ ഐലാന്റിലുമുള്ള തന്റെ വീടുകളില്‍ വച്ച് എപ്സ്റ്റീന്‍ ബലാത്സംഗം ചെയ്തു എന്നാണ് യുവതി പരാതി നല്‍കിയത്. ഇത് സംബന്ധിച്ച അണ്‍സീല്‍ഡ് ഡോക്യുമെന്റുകള്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. 2002 – 2005 കാലത്താണ് എപ്സ്റ്റീനെതിരെ ആദ്യം ലൈംഗിക പീഡന ആരോപണമുയര്‍ന്നത്.
ബിയര്‍ സ്‌റ്റേണ്‍സ് എന്ന ഇന്‍വെസ്റ്റ്‌മെന്റ് ബാങ്കിലൂടെയാണ് 1982ല്‍ ബിസിനസ് കുതിപ്പ് തുടങ്ങിയത്. 14 വയസുകാരിയെ ലൈംഗികചൂഷണത്തിനിരയാക്കിയെന്ന പരാതി എപ്സ്റ്റീനെതിരെ വരുന്നത് 2005ലാണ്. തുടര്‍ന്ന് 11 മാസം എഫ്ബിഐ അന്വേഷണം നേരിട്ടു. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മുന്‍ ലോ സെക്രട്ടറി അലക്‌സ് അകോസ്റ്റ എപ്സ്റ്റീന്റെ സെക്‌സ് ട്രാഫിക് കേസുകളില്‍ ഇടപെടല്‍ നടത്തിയെന്ന ആരോപണത്തിന് പിന്നാലെ ജൂലായില്‍ രാജി വച്ചിരുന്നു. പ്രോസിക്യൂട്ടര്‍മാര്‍ ഇരകളെ കേസില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ ശ്രമിച്ചതായി കോടതി കണ്ടെത്തിയിരുന്നു
ഹൂസ്റ്റണ്‍: ജീവിതത്തിലെ ഇരുള്‍ മൂടിയ ദിനങ്ങളിലാണ് ക്രിസ്തുവിനെ അറിഞ്ഞതെന്നും അന്നുമുതല്‍ ജീവിതത്തിലേക്ക് പ്രകാശം കടന്നുവന്നുവെന്നും ക്രിസ്റ്റീന മോഹിനി. ഹൂസ്റ്റണിലെ സീറോ മലബാര്‍ നാഷ്ണല്‍ കണ്‍വെന്‍ഷന്‍ വേദിയില്‍ തന്റെ ജീവിതസാക്ഷ്യം ആയിരങ്ങള്‍ക്ക് മുന്‍പില്‍ പങ്കുവെക്കുകയായിരിന്നു അവര്‍. ജീവിതക്ലേശങ്ങളിലും രോഗപീഡകളിലും മാനസിക അസ്വസ്ഥതകളിലുമെല്ലാം നമ്മെ താങ്ങിനിര്‍ത്താന്‍ സത്യദൈവമായ ക്രിസ്തുവിനല്ലാതെ മറ്റൊരു മരുന്നിനോ മന്ത്രത്തിനോ കഴിയില്ലായെന്ന് നടി തുറന്ന് പറഞ്ഞു.
ക്രിസ്തു കൂടെയുണ്ടെങ്കില്‍ ദുഷ്ടാരൂപികള്‍ക്ക് നമ്മെ കീഴടക്കാനോ നമ്മില്‍ ആവസിക്കാനോ കഴിയില്ല. ആദ്യ പ്രസവം കഴിഞ്ഞ ഇരുപത്തിനാലാം വയസു മുതല്‍ സ്‌പോണ്ടിലോസിസ് രോഗം പിടികൂടിയെന്നും തുടര്‍ന്ന് വിഷാദവും ഏകാന്തതയും ചേര്‍ന്ന് ജീവിതത്തെ വരിഞ്ഞുമുറുക്കിയെന്നും പഴയകാലത്തിന്റെ ഓര്‍മ്മകള്‍ താരം പങ്കുവച്ചു. അന്നത്തെ ദിനങ്ങളില്‍ ആത്മഹത്യയെക്കുറിച്ചുപോലും ചിന്തിച്ചിട്ടുണ്ട്. ആ ദിനങ്ങളിലാണ് ബൈബിളുമായി പരിചയത്തിലാകുന്നത്. തമിഴ് ബ്രാഹ്മണകുടുംബത്തില്‍ ജനിച്ച മോഹിനിക്ക് ബൈബിളും ക്രിസ്തുവും പുതിയൊരു അത്ഭുതമായിരുന്നു.
ദിവ്യകാരുണ്യനാഥന്‍ വസിക്കുന്ന ദേവാലയത്തിലെ തിരുക്കര്‍മങ്ങളും പരിശുദ്ധമാതാവിന്റെ സാമീപ്യം നിറഞ്ഞുനില്‍ക്കുന്ന ജപമാല പ്രാര്‍ത്ഥനകളും സ്തുതിഗീതങ്ങളും ഹൃദയത്തിന് സമാധാനവും ശാന്തിയും നല്‍കിതുടങ്ങി. ബൈബിള്‍ വഴി ക്രിസ്തുവിലേക്കും അവിടെ നിന്ന് ദിവ്യകാരുണ്യാനുഭവത്തിലേക്കും ജീവിതം വഴി മാറി. ജപമാലയും ദൈവമാതൃസ്തുതികളും ജീവിതത്തിന്റെ ഭാഗമായി. പതുക്കെപതുക്കെ തന്നെപിടികൂടിയിരുന്ന വിഷാദത്തിന്റെയും രോഗത്തിന്റെയും ദു:ഖത്തിന്റെയും അരൂപികള്‍ വിട്ടുപോകുകയും ജീവിതം പ്രകാശമാനമാവുകയും ചെയ്തു. പരിശുദ്ധ അമ്മയിലൂടെയാണ് താന്‍ ഈശോയുടെ വഴിയിലെത്തിയതെന്നും മോഹിനി സാക്ഷ്യപ്പെടുത്തി. മുന്‍ചലച്ചിത്രതാരത്തിന്റെ ജീവിതസാക്ഷ്യം അത്ഭുതാദരവോടെയാണ് സദസ് കേട്ടിരുന്നത്. ബ്രാഹ്മണ കുടുംബത്തില്‍ ജനിച്ചു ഒടുവില്‍ സത്യദൈവത്തെ തിരിച്ചറിഞ്ഞ മോഹിനി ഇന്ന് സുവിശേഷ പ്രഘോഷണ രംഗത്ത് സജീവമാണ്.
[ot-video][/ot-video]