ന്യൂയോർക്: അത്ലാൻറിക് സമുദ്രത്തിലെ ദ്വീപസമൂഹമായ ബഹാമസിൽ നാശം വിതച്ച ദൊരെയ്ൻചുഴലിക്കാറ്റിൽ മരിച്ചവരുടെ എണ്ണം 30 ആയി. ബഹാമസിലെ 70,000 പേർക്ക് അടിയന്തര സഹായം ആവശ്യമുണ്ടെന്ന് ഐക്യരാഷ്ട്ര സംഘടന അറിയിച്ചു. നൂറുകണക്കിന് പേരെ കാണാതായെന്നു ബഹാമസ് അധികൃതർ അറിയിച്ചു.
13,500 ലേറെ വീടുകൾ തകർന്നു. കാറ്റ് യു.എസിെൻറ തീരമേഖലകളിലും വൻനാശം വിതച്ചു. സൗത്ത് കാരലൈനയിലും ജോർജിയയിലും പതിനായിരക്കണക്കിനു വീടുകളിലും സ്ഥാപനങ്ങളിലും വൈദ്യുതി നിലച്ചു. കടൽത്തീരങ്ങളിലും വിനോദസഞ്ചാര കേന്ദങ്ങളിലും നിന്ന് ആളുകളെ ഒഴിപ്പിച്ചു.
അബകോ ദ്വീപിൽ വെള്ളപ്പൊക്കത്തിൽ മുങ്ങിപ്പോകാതിരിക്കാൻ വീടിെൻറ മേൽക്കൂരയിലേക്കു കയറ്റിവിട്ട അഞ്ചു വയസ്സുള്ള മകനെയും തേടി അഡ്രിയാൻ ഫറിങ്ടൻ. ചുഴലിക്കാറ്റ് ബാക്കിവെച്ച വെള്ളക്കെട്ടിലൂടെ മുറിഞ്ഞ കാലുമായി ക്ലേശിച്ചാണു മകനെയുംകൊണ്ട് അഡ്രിയാൻ മുന്നോട്ടു നടന്നത്. ഒരു മണിക്കൂറോളം നീണ്ട നടത്തത്തിനിടെ വെള്ളം കയറാത്ത മേൽക്കൂര ഭാഗം കണ്ടപ്പോൾ സുരക്ഷിതമാണെന്നു കരുതി മകനെ അവിടേക്കു കയറ്റിവിടുകയായിരുന്നു.
എന്നാൽ, മേൽക്കൂരയുടെ അറ്റത്തേക്കു പിടിച്ചു കയറുന്നതിനിടെ ആഞ്ഞടിച്ച കാറ്റിൽ പിടിവിട്ട കുട്ടി മറുവശത്തേക്കു തെന്നിവീണു. കുട്ടി വീഴുന്നതു കണ്ടു പൊട്ടിക്കരഞ്ഞ അഡ്രിയാൻ ഫറിങ്ടൻ കലങ്ങിമറിഞ്ഞ വെള്ളത്തിലേക്ക് എടുത്തുചാടി. ചളിവെള്ളത്തിൽ ജൂനിയർ അഡ്രിയാൻ താഴ്ന്നിടത്തേക്കാണ് അഡ്രിയാൻ ഫറിങ്ടൻ നീന്തിച്ചെന്നത്. പക്ഷേ, ഒന്നും കണ്ടെത്താനായില്ല.നീന്തിത്തളർന്ന അഡ്രിയാനെ രക്ഷാപ്രവർത്തകരാണ് കണ്ടെത്തിയത്. ഭാര്യയെ നാട്ടുകാർ സുരക്ഷിത സ്ഥാനത്തേക്കു മാറ്റിയിരുന്നു. അഞ്ചു വയസ്സുകാരൻ രക്ഷപ്പെടാനുള്ള സാധ്യത വിരളമാണെന്നാണു രക്ഷാപ്രവർത്തകർ പറയുന്നത്.
ടെക്സസിലെ ന്യായാധിപയായി തിരഞ്ഞെടുക്കപ്പെട്ട ജൂലി മാത്യു തിരുവല്ലയിൽ നിന്ന് യുഎസ് ഇൽ എത്തിയ തോമസ് ഡാനിയേൽ, സൂസമ്മ ദമ്പതികളുടെ മകളാണ് .ജൂലിയുടെ ഭർത്താവ് ജിമ്മി മാത്യു കാസർകോഡ് ചിറ്റാരിക്കൽ സ്വദേശിയാണ് .കഴിഞ്ഞ നവംബറിലാണ് ജൂലി സ്ഥാനമേറ്റത് .
ഡെലവെയർ ലോ സ്കൂളിൽ നിന്നു നിയമ ബിരുദം കരസ്ഥമാക്കിയ ശേഷം അഭിഭാഷകയായി പ്രാക്ടീസ് തുടങ്ങി. 14 വർഷത്തിനു ശേഷമാണ് ഫോർട്ട്ബെന്റ് കൗണ്ടി ജഡ്ജി തിരഞ്ഞെടുപ്പിൽ ഡെമോക്രാറ്റ് സ്ഥാനാർഥിയായത്. വിദ്യാഭ്യാസ യോഗ്യതയ്ക്കൊപ്പം ജനപിന്തുണ കൂടിയുണ്ടെങ്കിലേ യുഎസിൽ ന്യായാധിപയാകാൻ കഴിയൂ.
ക്രിമിനൽ കേസുകൾക്കു പുറമെ ലഹരി, കുടുംബപ്രശ്നങ്ങൾ, കുട്ടികൾക്കെതിരെയുള്ള അതിക്രമങ്ങൾ എന്നീ കേസുകളും കൈകാര്യം ചെയ്യുന്ന കോടതിയിലെ ജഡ്ജിയാണ് ജൂലി. വിവാഹം നടത്താൻ പോലും കോടതിയെ സമീപിക്കുന്നവർ യുഎസിലുണ്ടെന്ന് ജൂലി പറയുന്നു. ഈ ചുമതലയിൽ എത്തുന്നതിനു മുൻപ് ആർക്കോള നഗരത്തിലെ മുനിസിപ്പൽ ജഡ്ജിയായും ഈ യുവ അഭിഭാഷക സേവനമനുഷ്ഠിച്ചിട്ടുണ്ട്.
ജൂലിയുടെ മാതാപിതാക്കളും സഹോദരൻ ജോൺസൻ തോമസും വർഷങ്ങളായി യുഎസിലാണ്. ഭർത്താവ് ജിമ്മി മാത്യു യുഎസിൽ വ്യാപാര രംഗത്തു പ്രവർത്തിക്കുന്നു. അൽന, ഐവ, സോഫിയ എന്നിവരാണു മക്കൾ.
സൗത്ത് ഫ്‌ളോറിഡ: ഒരു കുടുംബത്തിലെ മൂന്ന്‌പേര്‍ കാര്‍ തടാകത്തിലെക്കു മറിഞ്ഞതിനെ തുടര്‍ന്നു അപകടത്തില്‍ മരിച്ചു. കോതമംഗലം മാതിരപള്ളി കാക്കത്തോട്ടത്തില്‍ മത്തായിയുടെ മകന്‍ ബോബി മാത്യു (46) ഭാര്യ ഡോളി (42) അവരുടെ മകന്‍ സ്റ്റീവ് (14) എന്നിവര്‍ ആണ് മരിച്ചത്. കോതമംഗലം എം എ കോളേജ് സൂവോളജി വിഭാഗം ഹെഡ് ആയിരുന്നു പരേതനായ ബോബിയുടെ പിതാവ് എം പി മത്തായി.
ഡാലസില്‍ ഐ.ടി. എഞ്ചിനിയറായ ബോബി മാത്യുവിനെ ഫോര്‍ട്ട് ലോഡര്‍ഡെയ്ല്‍ എയര്‍പോര്‍ട്ടില്‍ വിടാന്‍ പോകുകയായിരുന്നു. ഇവര്‍ യാത്ര ചെയ്തിരുന്ന കാര്‍ റോഡില്‍ നിന്ന് 20 അടിയോളം തെന്നി തടാകത്തിലേക്ക് മറിഞ്ഞതിനെ തുടര്‍ന്നാണ് അപകടം സംഭവിച്ചത്. ഫ്‌ളോറിഡ സമയം ചൊവാഴ്ച വൈകിട്ട് 6.30 നാണ് സംഭവം. ബാബു (ചിക്കാഗോ), ബീബ (ഡാളസ്) എന്നിവര്‍ ബോബിയുടെ സഹോദരങ്ങള്‍ ആണ്. ബിർമിങ്ഹാമിൽ നിന്നും അമേരിക്കയിലേക്കു കുടിയേറിയ മാത്യു ആണ് യുകെ മലയാളിയായ ടോം ജോസ് തടിയംപാടിന് ഈ വാര്‍ത്ത അയച്ചു കൊടുത്തിരിക്കുന്നത്.
കൂടുതൽ വിവരങ്ങൾ പിന്നീട് അപ്ഡേറ്റ് ചെയ്യുന്നതാണ്.
ലോസ് ആഞ്ചലസ്: ദക്ഷിണ കലിഫോർണിയയിലെ സാന്റാ ബാർബര കൗണ്ടിയിൽ തിങ്കളാഴ്ച രാത്രി ബോട്ടിനു തീപിടിച്ച് മരിച്ച 25 പേരുടെ മൃതദേഹങ്ങൾ കിട്ടിയെന്ന് തീരസംരക്ഷണ സേന സ്ഥിരീകരിച്ചു. കാണാതായ ഒന്‍പതു പേർക്കായി തെരച്ചിൽ തുടരുകയാണ്. ഇവർക്കും അപായം സംഭവിച്ചിരിക്കാനാണു സാധ്യതയെന്നു കരുതുന്നു.
സാന്റാക്രൂസ് ദ്വീപിനു സമീപം നങ്കൂരമിട്ടിരുന്ന കൺസെപ്ഷൻ എന്ന മൂന്നുനില ബോട്ടിനാണു തീപിടിച്ചത്. ഡക്കിലുണ്ടായിരുന്ന അഞ്ചു ജീവനക്കാരെ രക്ഷപ്പെടുത്തി. തീപിടിത്തത്തിന്റെ കാരണം അറിവായിട്ടില്ല. അന്വേഷണം ആരംഭിച്ചതായി ഷെറീഫ് ബിൽ ബ്രൗൺ പത്രസമ്മേളനത്തിൽ അറിയിച്ചു.
വടക്കന്‍ ബഹാമസില്‍ വന്‍ നാശംവിതച്ചുകൊണ്ട് ഡോറിയന്‍ ചുഴലിക്കാറ്റ് അമേരിക്കയിലെ ഫ്‌ലോറിഡയുടെ വടക്കുപടിഞ്ഞാറന്‍ തീരത്തേക്ക് നീങ്ങുകയാണ്. ഗ്രേറ്റ് അബാകോ, ഗ്രാന്‍ഡ് ബഹാമ ദ്വീപുകളില്‍ മാത്രം ഇതുവരെ 13,000 വീടുകളെങ്കിലും തകര്‍ത്തിട്ടുണ്ട്. അടുത്ത കുറച്ചു മണിക്കൂറുകള്‍കൂടെ ഈ ദ്വീപുകളില്‍ തന്നെ കാറ്റ് ആഞ്ഞുവീശും. ഗ്രാന്‍ഡ് ബഹാമ ദ്വീപിലെ ആളുകള്‍ ഒരു കാരണവശാലും പുറത്തിറങ്ങരുതെന്ന് ദേശീയ ചുഴലിക്കാറ്റ് കേന്ദ്രത്തില്‍ നിന്നും ശക്തമായ നിര്‍ദേശം നല്‍കിയിട്ടുണ്ട്. അബാക്കോ ദ്വീപുനിവാസികളോടും അഭയകേന്ദ്രങ്ങളില്‍തന്നെ തുടരണമെന്നും നിര്‍ദേശിക്കുന്നു.
അറ്റ്‌ലാന്റിക് മേഖലയില്‍ ഇതുവരെയുണ്ടായിട്ടുള്ള ഏറ്റവും ശക്തമായ ചുഴലിക്കാറ്റാണിത്. കാറ്റഗറി 5 കൊടുങ്കാറ്റായി വളര്‍ന്ന് മണിക്കൂറില്‍ 335 കിലോമീറ്റര്‍ വേഗതയിലാണ് ബഹാമാസിലൂടെ ഡോറിയന്‍ വീശിയടിക്കുന്നത്. കനത്ത മഴയെത്തുടര്‍ന്ന് അവിടെ വെള്ളപ്പൊക്കം ഉണ്ടായി. 18 അടിയിലേറെ ഉയര്‍ന്ന തിരമാലകള്‍ ദുരന്തത്തിന്റെ ആക്കം കൂട്ടി. വീടുകളുടെ മേല്‍ക്കൂരകള്‍ തകരുകയും വാഹനങ്ങളടക്കം പാറിപ്പോവുകയും ചെയ്തു. എന്നാല്‍ പ്യൂര്‍ട്ടോറിക്കോയില്‍ കാര്യമായ നാശനഷ്ടം ഉണ്ടാക്കിയിട്ടില്ല.
നാടിനെയാകെ വീഴുങ്ങുന്ന തരത്തില്‍ അതിവിനാശകാരിയായ കൊടുങ്കാറ്റ് അടിച്ചിരിക്കുകയാണെന്ന് ബഹാമിയന്‍ പ്രധാമന്ത്രി ഹുബേര്‍ട്ട് മിന്നിസ് പറഞ്ഞു. തന്റെ ജീവിതത്തില്‍ ആദ്യമായാണ് ഇത്രമാത്രം സങ്കടത്തോടെയും ഗൗരവത്തോടെയും ബഹാമിയന്‍ ജനതയെ അഭിസംബോധന ചെയ്യുന്നത്. ഇങ്ങനെയൊരു സാഹചര്യം താന്‍ ആദ്യമായാണ് നേരിടുന്നതെന്നും മിന്നിസ് പറഞ്ഞു.
കരീബിയന്‍ ദ്വീപ് രാജ്യമായ ബഹാമസിലെ അബാക്കോയിലാണ് ആദ്യം ഡോറിയന്‍ കരയില്‍ പ്രവേശിച്ചത്. സാവധാനത്തില്‍ നീങ്ങുന്ന ചുഴലിക്കാറ്റ് കൂടുതല്‍ ശക്തായാര്‍ജിച്ച് രണ്ട് ദിവസത്തിനകം അമേരിക്കന്‍ തീരം തൊടും. ഫ്‌ലോറിഡയിലും സൗത്ത് കാരലൈനയിലും ജോര്‍ജിയയിലും 10 ലക്ഷം പേരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്. ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും അധികൃതരുടെ നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണമെന്നും പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ആഹ്വാനം ചെയ്തു.
കാറ്റിനൊപ്പം ശക്തമായ മഴയ്ക്കും സാധ്യതയുള്ളതിനാല്‍ വെള്ളപ്പൊക്ക മുന്നറിയിപ്പും ഫെഡറല്‍ അതോറിറ്റി പുറപ്പെടുവിച്ചിട്ടുണ്ട്. മുന്നൊരുക്കങ്ങളുടെ ഭാഗമായി ഫ്‌ലോറിഡയില്‍ അടിയന്തരാവസ്ഥയും പ്രഖ്യാപിച്ചു. അറ്റ്‌ലാന്റിക് സമുദ്രത്തില്‍ ആഞ്ഞടിക്കുന്ന ഏറ്റവും ശക്തിയേറിയ രണ്ടാമത്തെ ചുഴലിക്കാറ്റാണ് ഡോറിയന്‍. ഇതിന് മുമ്പ് 1935-ലുണ്ടായ ലൈബര്‍ ഡേ ചുഴലിക്കാറ്റാണ് ഇതിനുമുന്‍പുണ്ടായ ഏറ്റവും ശക്തവും വിനാശകാരിയുമായ ചുഴലിക്കാറ്റ്.
ഡോറിയന്‍ ചുഴലിക്കാറ്റ് കൂടുതല്‍ ശക്തി പ്രാപിച്ചു. ഡോറിയന്‍, കാറ്റഗറി 5 കൊടുങ്കാറ്റായി വളര്‍ന്ന് മണിക്കൂറില്‍ 285 കിലോമീറ്റര്‍ വേഗതയിലാണ് ബഹാമാസിലൂടെ വീശിയടിച്ചത്. അടുത്ത കാലത്ത് ഉണ്ടായതില്‍വെച്ച് ‘അതി വിനാശകാരിയായ’ കൊടുങ്കാറ്റ് എന്നാണ് യുഎസ് നാഷണല്‍ ചുഴലിക്കാറ്റ് കേന്ദ്രം (എന്‍എച്ച്സി) ഡോറിയനെ വിശേഷിപ്പിച്ചത്. കാറ്റു വീശാന്‍ സാധ്യതയുള്ള ഗ്രാന്‍ഡ് ബഹാമ അടക്കമുള്ള എല്ലാ പ്രദേശങ്ങളില്‍ നിന്നും ആളുകളെ പൂര്‍ണ്ണമായും ഒഴിപ്പിച്ചു. 23 അടി (7 മീറ്റര്‍) വരെ ഉയരത്തില്‍ ആയിരിക്കും കാറ്റു വീശുകയെന്നും അത് ജീവനും സ്വത്തിനും കടുത്ത നാശം വിതച്ചേക്കാമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കുന്നു.
ഇന്നലെ ഉച്ചകഴിഞ്ഞ് ഡോറിയന്‍ വീശിയതിനെ തുടര്‍ന്ന് എല്‍ബോ കേയില്‍ മണ്ണിടിച്ചിലുണ്ടാവുകയും അബാക്കോ ദ്വീപുകളിലെ നിരവധി പ്രദേശങ്ങള്‍ വെള്ളത്തിനടിലാവുകയും ചെയ്തതായി റിപ്പോര്‍ട്ടുണ്ട്. ബഹാമസിലെ നിരവധി വീടുകളില്‍ വെള്ളം കയറിയതായും മേല്‍ക്കൂരകള്‍ പാറിപ്പോയതായും അവിടെന്നുള്ള ചില ദൃശ്യങ്ങള്‍ സൂചിപ്പിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ ഇനിയും പുറത്തുവന്നിട്ടില്ല.
തെക്ക്-കിഴക്കന്‍ യുഎസ് സംസ്ഥാനങ്ങള്‍ പരിഭ്രാന്തരായിരിക്കുന്ന സാഹചര്യത്തില്‍ ഡൊണാള്‍ഡ് ട്രംപ് വാഷിംഗ്ടണില്‍ നിന്നും ആഹ്വാനം ചെയ്തത്, അമേരിക്കക്കാര്‍ ‘ബഹമാസിലെ ജനങ്ങള്‍ക്കായി പ്രാര്‍ത്ഥിക്കണം’ എന്നാണ്.ഡോറിയന്‍ യുഎസില്‍ മണ്ണിടിച്ചില്‍ ഉണ്ടാക്കുമെന്ന് പ്രവചിച്ചിരുന്നില്ല, എന്നാല്‍ ഫ്‌ലോറിഡ, ജോര്‍ജിയ, കരോലിനാസ് എന്നിവിടങ്ങളില്‍ വരും ദിവസങ്ങളില്‍ ഇത് അപകടമുണ്ടാക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു.
കൂറ്റന്‍ തിരമാലകള്‍ അടിച്ച് അബാക്കോ ദ്വീപിനെ മണിക്കൂറുകളോളം ഭീതിയുടെ നിഴലില്‍ നിര്‍ത്തിയ ഡോറിയന്‍ 1935-ലെ ലേബര്‍ ഡേ ചുഴലിക്കാറ്റിനൊപ്പം ഏറ്റവും ശക്തമായ അറ്റ്‌ലാന്റിക് ചുഴലിക്കാറ്റാണെന്ന് എന്‍എച്ച്സി വിലയിരുത്തുന്നത്. സ്‌കൂളുകളും പള്ളികളും അടക്കമുള്ള തുറസ്സായ കേന്ദ്രങ്ങളിലെക്കാണ് ബഹാമസിലെ ജനങ്ങളെ മാറ്റി പാര്‍പ്പിച്ചിരിക്കുന്നത്. അവിടുത്തെ ഗ്രാന്‍ഡ് കേ, സ്വീറ്റിംഗ് കേ തുടങ്ങിയ താഴ്ന്ന പ്രദേശങ്ങളിലെ നൂറുകണക്കിന് നിവാസികള്‍ നിര്‍ബന്ധിത ഉത്തരവുകള്‍ അവഗണിച്ചുകൊണ്ട് അവിടെത്തന്നെ തുടരുകയാണെന്നും റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ട്.
യുഎസ് തീരത്ത് നാശം വിതക്കാനെത്തുന്ന ചുഴലിക്കാറ്റിനെ യുഎസ് സൈന്യം ബോംബ് വച്ച് തകര്‍ക്കണമെന്നാണ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പുതിയ ഐഡിയ. കരയില്‍ നാശം വിതയ്ക്കാന്‍ അനുവദിക്കും മുമ്പ് ബോംബ് വച്ച് അവയെ ചുഴലിക്കാറ്റിന്റെ കണ്ണില്‍ ബോംബിടണം. എന്തുകൊണ്ട് അത് പറ്റില്ല? – ട്രംപ് ചോദിച്ചു. യുഎസ് വാര്‍ത്താ സൈറ്റായ ആക്‌സിയോസ് ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
നാഷണല്‍ സെക്യൂരിറ്റി, ഹോംലാന്‍ഡ് സെക്യൂരിറ്റി ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് ട്രംപ് ഇക്കാര്യം പറഞ്ഞത്. ആഫ്രിക്കന്‍ തീരത്താണ് ഇവ രൂപപ്പെടുന്നത്. ഇവ അറ്റ്‌ലാന്റിക് തീരത്തേയ്ക്ക് വരുകയാണ്. നമ്മള്‍ ഇതിന്റെ കണ്ണില്‍ ബോംബിട്ട് ഇതിനെ തടയുന്നു. നമുക്ക് എന്തുകൊണ്ട് അത് ചെയ്യാനാകില്ല? – ട്രംപ് ചോദിച്ച.
ഇത് പരിശോധിക്കാമെന്ന് ചില ഉദ്യോഗസ്ഥര്‍ പറഞ്ഞതായും ആക്‌സിയോസ് റിപ്പോര്‍ട്ട് ചെയ്യുന്നു. അതേസമയം ആക്‌സിയോസ് റിപ്പോര്‍ട്ടിനോട് പ്രതികരിക്കാന്‍ വൈറ്റ് ഹൗസ് വിസമ്മതിച്ചു. പ്രസിഡന്റ് ഉദ്യോസ്ഥരുമായി നടത്തിയ സ്വകാര്യ സംഭാഷണങ്ങള്‍ സംബന്ധിച്ച് തങ്ങള്‍ പ്രതികരിക്കാറില്ല എന്ന് വൈറ്റ് ഹൗസ് പറയുന്നു. ചുഴലിക്കാറ്റ് തീരത്ത് നാശം വിതയ്ക്കാതിരിക്കാനുള്ള വഴികളാണ് ട്രംപ് തേടുന്നത്. അത് മോശം കാര്യമല്ലെന്നും ഉദ്യോഗസ്ഥര്‍ പ്രതികരിച്ചു.അതേസമയം താന്‍ ഇങ്ങനെ പറഞ്ഞിട്ടില്ലെന്നും ഇത് വ്യാജ വാര്‍ത്തയാണ് എന്നുമാണ് ട്രംപ് ട്വീറ്റ് ചെയ്തത്.
The story by Axios that President Trump wanted to blow up large hurricanes with nuclear weapons prior to reaching shore is ridiculous. I never said this. Just more FAKE NEWS!
— Donald J. Trump (@realDonaldTrump) August 26, 2019
പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപുമായി കൂടിക്കാഴ്ച നടത്തും. ചർച്ചയിൽ കശ്മീർ വിഷയമാകുമെന്നാണ് പ്രതീക്ഷയെന്ന് അമേരിക്കൻ ഉദ്യോഗസ്ഥസംഘം വ്യക്തമാക്കി. ജി 7 ഉച്ചകോടിക്കായി ഫ്രാൻസിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസണുമായി കൂടിക്കാഴ്ച നടത്തി. വ്യാപാരം, നിക്ഷേപം, പ്രതിരോധം, സുരക്ഷ, വിദ്യാഭ്യാസം എന്നീ മേഖലകളിലെ പരസ്പര സഹകരണത്തെപ്പറ്റി ഇരുനേതാക്കളും ചർച്ച ചെയ്തു.
അനുച്ഛേദം 370 റദ്ദാക്കിയതിന് തൊട്ടുപിന്നാലെ കഴിഞ്ഞയാഴ്ച ബോറിസ് ജോൺസൺ മോദിയെ ഫോണിൽ വിളിച്ച് കശ്മീർ തർക്കം ഇന്ത്യയും പാകിസ്ഥാനും ചർച്ച ചെയ്ത് പരിഹരിക്കണം എന്നാവശ്യപ്പെട്ടിരുന്നു. ഇരുനേതാക്കളുടേയും ഇന്നത്തെ സംഭാഷണത്തിൽ കശ്മീർ വിഷയമായില്ലെന്നാണ് സൂചന. കഴിഞ്ഞ മാസമാണ് ബോറിസ് ജോൺസൺ ബ്രിട്ടീഷ് പ്രധാനമന്ത്രിയായി ചുമതലയേറ്റത്. ആഷസ് പരമ്പരയിലെ മൂന്നാം ടെസ്റ്റിലെ ഇംഗ്ലണ്ടിന്‍റെ വിജയത്തിൽ മോദി ബോറിസ് ജോൺസണെ അഭിനന്ദനമറിയിച്ചു.
ലോകത്തിലെ തന്നെ അപൂര്‍വ്വ ജൈവസമ്പത്തായ ആമസോണ്‍ വനാന്തരങ്ങളെ വിഴുങ്ങിയ കാട്ടുതീ അണയ്ക്കാനായില്ല. നമ്മുടെ വീട് കത്തുകയാണെന്നാണ് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണ്‍ പ്രതികരിച്ചത്. ”ലോകത്തെ ഓക്‌സിജന്റെ 20 ശതമാനവും നിര്‍മ്മിക്കുന്ന കാടുകളാണ് കത്തുന്നത്. ഇതൊരു ആഗോള പ്രതിസന്ധിയാണ്. ജി 7 ഉച്ചകോടിയിലെ അംഗങ്ങളെ, രണ്ട് ദിവസത്തിനുള്ളില്‍ ഈ അടിയന്തിര സാഹചര്യത്തെ കുറിച്ച് നമുക്ക് ചര്‍ച്ച ചെയ്യാം” – മക്രോണ്‍ ട്വീറ്റ് ചെയ്തു.
എന്നാല്‍ ഇത് ബ്രസീലിന്റെ ആഭ്യന്തര പ്രശ്‌നമാണെന്നും മറ്റ് രാജ്യങ്ങള്‍ ഇതില്‍ ഇടപെടേണ്ടതില്ലെന്നുമാണ് ബ്രസീല്‍ പ്രസിഡന്റ് ജൈര്‍ ബോള്‍സനാരോ വ്യാഴാഴ്ച പറഞ്ഞത്. ”ഈ രാജ്യങ്ങള്‍ ഇങ്ങോട്ടേക്ക് പണം നല്‍കുന്നു, അത് സഹായമായല്ല നല്‍കുന്നത്. ഞങ്ങളുടെ പരമാധികാരത്തില്‍ ഇടപെടുകയാണ് അവരുടെ ലക്ഷ്യം” – ഫെയ്സ്ബുക്ക് ലൈവില്‍ ബോള്‍സനാരോ പറഞ്ഞു.
എന്നാല്‍ തീ അണയ്ക്കാന്‍ അവശ്യമായ മാര്‍ഗങ്ങള്‍ ബ്രസീലിന്റെ പക്കല്‍ ഇല്ലെന്ന് നേരത്തേ പ്രസിഡന്റ് പറഞ്ഞിരുന്നു. ആമസോണ്‍ യൂറോപ്പിനേക്കാള്‍ വലുതാണ്. എങ്ങനെയാണ് അത്രയും ഭാഗത്തെ തീ അണയ്ക്കുക? എന്ന് മാധ്യമങ്ങളോട് അദ്ദേഹം ചോദിച്ചിരുന്നു.
വനനശീകരണവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ വെളിപ്പെടുത്തിയതിനെ തുടര്‍ന്ന് ബോള്‍സോനാരോ ബഹിരാകാശ ഗവേഷണ ഏജന്‍സിയുടെ തലവനെ പുറത്താക്കിയിരുന്നു. ഇതിന് പിന്നാലെയാണ് കൂടുതല്‍ വിവരങ്ങള്‍ പുറത്തെത്തിയത്.
ബോള്‍സോനാരയുടെ നയങ്ങളോട് നേരത്തെ തന്നെ ഇവിടെ പ്രതിഷേധങ്ങളുയരുന്നുണ്ട്. കാര്‍ഷികാവശ്യങ്ങള്‍ക്കടക്കം ആമസോണ്‍ കാടുകള്‍ കയ്യേറുന്നതുമായി ബന്ധപ്പെട്ട് യാതൊരെതിര്‍പ്പും ഉണ്ടായില്ലെന്നും എന്നാല്‍ അതിനെ പരമാവധി പ്രോത്സാഹിപ്പിക്കുന്ന നിലപാടുകളാണ് ബോള്‍സോനാരയുടേതെന്നും നേരത്തെതന്നെ വിയോജിപ്പ് ഉയരുന്നുണ്ട്.
നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ സ്പേസ് റിസര്‍ച്ച് പുറത്തുവിട്ട ഉപഗ്രഹ വിവരങ്ങളനുസരിച്ച് ഈ വര്‍ഷം ജനുവരി മുതല്‍ ഓഗസ്റ്റ് വരെയുള്ള മാസങ്ങളില്‍ തന്നെ ആമസോണ്‍ മേഖലയില്‍ 74,000 -ത്തിലധികം തീപിടുത്തങ്ങളാണ് ഉണ്ടായിരിക്കുന്നത്. 2018 -നെ അപേക്ഷിച്ച് 83 ശതമാനം വര്‍ദ്ധനയാണ് കാട്ടുതീ ഉണ്ടാകുന്നതില്‍ കണക്കാക്കിയിരിക്കുന്നത്.
ഓഗസ്റ്റ് 15 മുതല്‍ മാത്രം, കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളില്‍ 9,500 -ലധികം ഇടങ്ങളില്‍ കാട്ടുതീ ഉണ്ടായിട്ടുണ്ട്. അതായത് ലോകത്തിനായി 20 ശതമാനം ഓക്‌സിജന്‍ ഉത്പാദിപ്പിച്ചിരുന്ന കാട് ഇപ്പോള്‍ പുറം തള്ളുന്നത് കാര്‍ബണ്‍ ഡൈ ഓക്‌സൈഡാണ്.
ഹോളിവുഡ് താരം ഡി കാപ്രിയോ ചോദ്യംചെയ്ത് രംഗത്തെത്തി. കത്തിയെരിയുന്ന ആമസോണ്‍ കാടുകളുടെ ചിത്രം ഡി കാപ്രിയോ പങ്കുവെച്ചു.
ഭൂമിയിലെ ഏറ്റവും വലിയമഴക്കാടുകള്‍, ഭൂമിയിലെ ജീവജാലങ്ങള്‍ക്കുവേണ്ട ജീവവായുവിന്റെ 20 ശതമാനം പുറത്തുവിടുന്ന മേഖല, ലോകത്തിന്റെ ശ്വാസകോശമെന്ന് വിശേഷിപ്പിക്കാവുന്നയിടം, കഴിത്ത 16 ദിവസമായി അത് കത്തിയമരുകയാണ്. അക്ഷരാര്‍ഥത്തില്‍ ഒറ്റ മാധ്യമംപോലും അതേക്കുറിച്ച് മിണ്ടുന്നില്ലെന്നും ഡി കാപ്രിയോ പറയുന്നു. എന്തുകൊണ്ട്?.
വിഷയം ഡി കാപ്രിയോ ഏറ്റെടുത്തതോടെ പിന്തുണയുമായി ലോകമെമ്പാടുമുള്ള ചലച്ചിത്രതാരങ്ങള്‍ രംഗത്തുവന്നു. ബോളിവുഡ് താരങ്ങളായ അക്ഷയ് കുമാര്‍, പൂജ ബത്ര, ബിപാഷ ബസു, മല്ലെയ്ക അറോറ, ശ്രദ്ധകപൂര്‍ തുടങ്ങിയവര്‍ പോസ്റ്റ് പങ്കുവച്ചു. ആഗോള പരിസ്ഥിതി വിഷയങ്ങളില്‍ മുമ്പും ഡി കാപ്രിയോ ശക്തമായ നിലപാടുകള്‍ ഉന്നയിച്ചിട്ടുണ്ട്.
കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകളെ അവഗണിച്ചുതള്ളുന്ന അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ശക്തനായ വിമര്‍ശകന്‍ കൂടിയാണ് ഡി കാപ്രിയോ.
ഇന്ത്യയെ പിന്തുണച്ച് അമേരിക്ക. ജമ്മു കശ്മീര്‍ വിഷയം ഇന്ത്യയുടെ ആഭ്യന്തര വിഷയമാണെന്ന് അമേരിക്ക. ഇത് പാക്കിസ്ഥാന് തിരിച്ചടിയായിരിക്കുകയാണ്. കശ്മീര്‍ ഇന്ത്യയുടെ ആഭ്യന്തര വിഷമാണെന്ന് ഇന്ത്യയും നേരത്തെ പറഞ്ഞിരുന്നു. ഇതിന് പിന്തുണ നല്‍കുന്ന തരത്തിലാണ് അമേരിക്കയുടെ പുതിയ പ്രതികരണം. പാക്കിസ്ഥാന് കശ്മീര്‍ വിഷയത്തില്‍ അഭിപ്രായ വ്യത്യാസമുണ്ടെങ്കില്‍ ഉഭയകക്ഷി ചര്‍ച്ചയിലൂടെ പരിഹാരം കാണണമെന്നും അമേരിക്ക പറഞ്ഞു.
പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് അമേരിക്കന്‍ പ്രതിരോധ സെക്രട്ടറിയുമായി ടെലിഫോൺ സംഭാഷണം നടത്തി. ഇരുവരും കശ്മീർ വിഷയത്തെ കുറിച്ച് ചർച്ച ചെയ്തു. അപ്പോഴാണ് ഇന്ത്യയെ പിന്തുണച്ചുള്ള നിലപാട് അമേരിക്ക അറിയിച്ചത്. കശ്മീര്‍ മേഖലയില്‍ ഭീകരവാദത്തെ ചെറുക്കാനും സമാധാനം നിലനിര്‍ത്താനും ഇന്ത്യന്‍ ശ്രമങ്ങള്‍ക്ക് അമേരിക്ക നല്‍കുന്ന പിന്തുണയില്‍ നന്ദി അറിയിച്ചപ്പോഴാണ് അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി കശ്മീര്‍ വിഷയത്തിലെ നിലപാട് തുറന്ന് പറഞ്ഞത്.
അതേസമയം, കശ്മീര്‍ വിഷയത്തില്‍ അന്താരാഷ്ട്ര നീതിന്യായ കോടതിയെ സമീപിക്കാനുള്ള തീരുമാനത്തിലാണ് പാക്കിസ്ഥാനെന്നാണ് റിപ്പോര്‍ട്ട്. നിയമ പോരാട്ടത്തിനൊരുങ്ങുകയാണെന്ന് പാക് വിദേശകാര്യമന്ത്രി ഷാ മഹ്‍മൂദ് ഖുറേഷി പാക് മാധ്യമമായ ‘അറീ’ ന്യൂസിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി.
കശ്മീർ വിഷയവുമായി ബന്ധപ്പെട്ട് പ്രകോപനപരമായ തരത്തിൽ പ്രസംഗങ്ങളും പ്രസ്താവനകളും നടത്തരുതെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നേരത്തെ പാക്ക് പ്രധാനമന്ത്രി ഇമ്രാൻ ഖാന് നിർദേശം നൽകിയിരുന്നു. അമേരിക്ക ഇന്ത്യയ്ക്ക് അനുകൂലമായ നിലപാട് സ്വീകരിച്ചതിനു പിന്നാലെയാണ് പാക്കിസ്ഥാൻ അന്താരാഷ്ട്ര കോടതിയെ സമീപിക്കാൻ ഒരുക്കങ്ങൾ ആരംഭിച്ചത്.