ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: ലസ്റ്ററിൽ മലയാളികുടുംബം നേരിട്ടത് കൊടും ക്രൂരത. മൂന്ന് ദിവസം മുൻപാണ് ഇവർ യുകെയിൽ എത്തിയത്. വീട്ടിൽ അതിക്രമിച്ചെത്തിയ അക്രമി ഭർത്താവിന്റെ മൂക്കിൽ ഇടിച്ചു പരിക്കേൽപ്പിക്കുകയും തടയാൻ ശ്രമിച്ച യുവതിയെ മാരകമായി ആക്രമിക്കുകയും ചെയ്തു. ഇന്ത്യക്കാരൻ എന്ന വ്യാജേന അടുത്തുകൂടിയ അക്രമിയാണ് കുടുംബത്തെ ആക്രമിച്ചത്. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. സഹായം അഭ്യർത്ഥിച്ച് അടുത്തുകൂടിയ ശേഷം ആക്രമണത്തിന് ഇയാൾ മുതിരുകയായിരുന്നു. സംഭവത്തിൽ പരിക്കേറ്റ് രണ്ടുപേർ ആശുപത്രിയിൽ ചികിത്സയിലാണ്.

ഡെലിവറി ബോയിയെ പോലെ തോന്നുന്ന ഒരാൾ, മാസ്ക് ധരിച്ച് വീടിനകത്തേക്ക് അതിക്രമിച്ചു കയറുകയായിരുന്നു. വീട്ടുകാർ അയാളെ റൂം മാറിപ്പോയി എന്ന് ബോധ്യപ്പെടുത്താൻ ശ്രമിച്ചെങ്കിലും പിന്നെയും പല കാര്യങ്ങളും പറഞ്ഞ് ഇയാൾ പിന്നാലെ അടുത്തുകൂടി. തുടർന്ന് മുറികാണിച്ചു തരാൻ ഒപ്പം വരണമെന്ന് ഇയാൾ ആവശ്യപ്പെടുകയും, ഇതനുസരിച്ച് കൂടെ ചെല്ലുകയും ചെയ്തു. താൻ ഇന്ത്യനാണെന്ന് പരിചയപ്പെടുത്തിയ അക്രമി, മൊബൈൽ ഫോൺ തരണമെന്ന് ആവശ്യപ്പെട്ടു.

ആരെയോ വിളിച്ചു എന്ന് തോന്നിപ്പിച്ച ശേഷം പത്തു പൗണ്ടായി ഇയാളുടെ ആവശ്യം. ചേഞ്ച്‌ വേണം എന്ന വ്യാജേനയാണ് ഇയാൾ അക്രമത്തിനു തുടക്കമിട്ടത്. പണം നൽകാനായി പേഴ്സ് എടുത്ത യുവാവിനെ മാരകമായി ആക്രമിക്കുകയും, തല്ലി അവശനാക്കുകയും ചെയ്തു. തടയാൻ ചെന്ന യുവതിയെയും യാതൊരു മര്യാദയുമില്ലാതെ ഇയാൾ ഇടിച്ചു പരിക്കേൽപ്പിച്ചു. സംഭവത്തെ തുടർന്ന് പോലീസും ആംബുലൻസും സ്ഥലത്തെത്തി. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മലയാളികളുടെ കൈവശം ധാരാളം സ്വർണവും പണവും ഉണ്ടെന്ന് ധാരണ ഇത്തരം അക്രമങ്ങളിൽ ഉണ്ട്. അതുകൊണ്ട് യുകെയിലെ മലയാളികൾ ജാഗ്രത പാലിക്കാൻ ശ്രദ്ധിക്കണം.