കോൺഗ്രസ്സ് അധ്യക്ഷൻ രാഹുൽ ഗാന്ധിയെ വധിക്കാൻ ശ്രമിച്ചതായി പരാതി. ലേസർ തോക്ക് ഉപയോഗിച്ച് അപായപ്പെടുത്താൻ ശ്രമം നടന്നതായി കോൺഗ്രസ്.കഴിഞ്ഞ ദിവസം അമേഠിയിൽ നാമനിർദേശ പത്രിക സമർപ്പിക്കാൻ എത്തിയപ്പോഴായിരുന്നു സംഭവം. സംഭവം വിശദീകരിച്ച് കോൺഗ്രസ് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങിന് കത്തു നൽകിയിട്ടുണ്ട്.

കോൺഗ്രസ് നാമനിർദേശ പത്രിക സമർപ്പിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ ലേസർ തോക്കിന്റേതെന്നു കരുതുന്ന പച്ച ലേസർ രശ്മികൾ രാഹുലിന്റെ ദേഹത്തു പതിച്ചെന്നും ഏഴു തവണയാണ് ലേസർ രശ്മികൾ രാഹുൽ ഗാന്ധിയുടെ തലയിൽ പതിച്ചതെന്നും ആഭ്യന്തരമന്ത്രിക്ക് നൽകിയ കത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.

എന്നാൽ, കോൺഗ്രസ് നേതാക്കൾ ഉന്നയിച്ച ഈ ആരോപണം തള്ളിക്കൊണ്ടാണ് എസ്‌പിജി രംഗത്തെത്തിയത്. രാഹുൽ ഗാന്ധിക്ക് വധഭീഷണിയുണ്ടെന്ന കോൺഗ്രസിന്റെ പരാതി തള്ളി ആഭ്യന്തര മന്ത്രാലയം പരിശോധനയുടെ അടിസ്ഥാനത്തിൽ തള്ളുകയായിരുന്നു.

രാഹുലിന് സുരക്ഷാ ഭീഷണി ഉണ്ടായിട്ടില്ലെന്ന് എസ്‌പി.ജി കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തെ അറിയിച്ചു. രാഹുലിന്റെ തലയിൽ പതിച്ച പച്ച വെളിച്ചം എ.ഐ.സി.സി ഫോട്ടോഗ്രാഫറുടെ മൊബൈൽ ഫോണിൽ നിന്ന് വന്നതാണെന്നും എസ്‌പി.ജി ഡയറക്ടർ ആഭ്യന്തര മന്ത്രാലയത്തെ അറിയിച്ചു.

വീഡിയോ പരിശോധിച്ച ശേഷമാണ് എസ്‌പി.ജി ഇക്കാര്യം ആഭ്യന്തര മന്ത്രാലയത്തെ അറിയിച്ചത്. സുരക്ഷാ ഭീഷണി ഇല്ലെന്ന് എസ്‌പിജി ഡയറക്ടർ സ്ഥിരീകരിച്ചതായി മന്ത്രാലയം പറഞ്ഞു. ഇതുവരെ കോൺഗ്രസിന്റെ പരാതി ലഭിച്ചിട്ടില്ലെന്നു പുറത്തു വന്ന വീഡിയോ വച്ചാണ് പരിശോധന നടത്തിയതെന്നും ആഭ്യന്തര മന്ത്രാലയ വക്താവ് അറിയിച്ചു.