ന്യൂസ് ഡെസ്ക് മലയാളം യുകെ

അടുത്തവർഷം ബ്രിട്ടനിലെ എല്ലാ നേഴ്സുമാർക്കും ശമ്പള വർദ്ധനവ് ഉണ്ടാകുമെന്ന് ചാൻസലർ ഋഷി സുനക് പ്രഖ്യാപിച്ചു. ഉചിതമായ ശമ്പളവർദ്ധനവിനെ കുറിച്ച് പഠിക്കാൻ ഉടൻതന്നെ പേ റിവ്യൂ ബോഡിയോടെ അനുബന്ധിച്ചുള്ള നടപടികൾ ഉടൻതന്നെ ആരംഭിക്കുമെന്ന് ചാൻസിലർ പറഞ്ഞു. പേ റിവ്യൂ ബോഡിയുടെ ശുപാർശകൾ ഗവൺമെൻറ് അംഗീകരിച്ചാൽ അടുത്ത വർഷം തന്നെ പുതിയ ശമ്പളസ്കെയിൽ നിലവിൽ വരും. നിലവിൽ നടപ്പിലാക്കിയ ശമ്പള വർധനവിന്റെ അപാകതകളെ കുറിച്ച് നേഴ്‌സിംഗ് യൂണിയനുകളുടെ ഇടയിൽ കടുത്ത അസംതൃപ്തി ഉടലെടുത്തിരുന്നു. നിലവിൽ ഇംഗ്ലണ്ടിലെയും വെയിൽസിലെയും എൻഎച്ച്എസ് സ്റ്റാഫിന് 3 ശതമാനവും സ്കോട്ട്ലൻഡിലെ നേഴ്സുമാർക്ക് നാല് ശതമാനവും ശമ്പള വർദ്ധനവാണ് ലഭിച്ചത്. അതേസമയം നോർത്തേൺ അയർലൻഡിലെ നേഴ്സുമാർക്ക് എത്രമാത്രം ശമ്പളവർധനവ് ഉണ്ടാകുമെന്ന് ഇതുവരെ അറിവായിട്ടില്ല.


കോവിഡ് മഹാമാരിയെ തുടർന്ന് പൊതുമേഖലാ ജീവനക്കാരുടെ ശമ്പള വർദ്ധനവ് മരവിപ്പിക്കുന്നത് പിൻവലിച്ച സാഹചര്യത്തിൽ എല്ലാ വിഭാഗം ജീവനക്കാർക്കും ശമ്പളത്തിൽ കാര്യമായ വർദ്ധനവ് ഉണ്ടാകുമെന്നാണ് പൊതുവേ കരുതപ്പെടുന്നത്. ചാൻസിലർ ഋഷി സുനക്കിൻെറ തീരുമാനം മലയാളികൾ ഉൾപ്പെടെയുള്ള യുകെയിലെ നേഴ്സുമാർക്ക് സന്തോഷം പകരുന്ന വാർത്തയാണ് . യുകെ മലയാളികളിൽ ഭൂരിപക്ഷവും ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവരാകയാൽ നിർദ്ദിഷ്ട ശമ്പളപരിഷ്കരണം ഏറ്റവും ഗുണകരമാകുന്നത് പ്രവാസി മലയാളികൾക്കാണ്. 2020 ജൂലൈ പൊതുമേഖലാ തൊഴിലാളികൾക്ക് ശമ്പള വർദ്ധനവ് പ്രഖ്യാപിച്ചപ്പോൾ നേഴ്സുമാരെ വേതന വർധനവിൽ ഉൾപ്പെടുത്തിയിരുന്നില്ല. അതിനെതിരെ അന്ന് വൻ പ്രതിഷേധമാണ് നേഴ്സിങ് യൂണിയനുകളുടെ ഭാഗത്തുനിന്നും ഉണ്ടായത്.