ന്യൂസ് ഡെസ്ക് മലയാളം യുകെ

ഋഷി സുനകിൻെറ ഭാര്യ അക്ഷത മൂർത്തി തന്റെ നോൺ – ഡോമിസിലിയറി സ്റ്റാറ്റസ് നിലനിർത്താൻ പ്രതിവർഷം 30,000 പൗണ്ട് നൽകുന്നതായി അവരുടെ വക്താവ് സ്ഥിരീകരിച്ചു. ഇന്ത്യൻ സ്ഥാപനമായ ഇൻഫോസിസിൽ നിന്ന് അക്ഷത മൂർത്തിക്ക് കഴിഞ്ഞവർഷം ലാഭവിഹിതമായി 11.6 മില്യൻ പൗണ്ട് ലഭിച്ചതായാണ് റിപ്പോർട്ട്. എന്നാൽ അവരുടെ നോൺ – ഡോമിസിലിയറി സ്റ്റാറ്റസ് പ്രകാരം വിദേശത്ത് സമ്പാദിക്കുന്ന വരുമാനത്തിൻെറ നികുതി നൽകേണ്ട ആവശ്യമില്ല. ഒരു വ്യക്തി കഴിഞ്ഞ ഒമ്പത് വർഷങ്ങളിൽ 7 വർഷമെങ്കിലും യുകെയിൽ താമസിച്ചിട്ടുണ്ടെങ്കിൽ മുപ്പതിനായിരം പൗണ്ട് ഫീസ് ഈടാക്കും. ഗവൺമെന്റ് നിയമപ്രകാരം ഇവർക്ക് നോൺ – ഡോമിസിലിയറി പദവി നൽകാം.ഇത്തരക്കാർ യുകെയിൽ താമസിക്കുന്നുണ്ടെങ്കിലും അവരുടെ സ്വന്തം രാജ്യത്തേക്ക് മടങ്ങാൻ ആഗ്രഹിക്കുന്നവരായിരിക്കും.


അധ്വാനിക്കുന്ന ജനങ്ങളുടെ നികുതി വർധിപ്പിക്കുന്നതിനിടയിൽ ഭാര്യയുടെ നികുതി കുറയ്ക്കാൻ പദ്ധതികൾ സുനക് ഉപയോഗിച്ചുവെന്നത് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത് ഏറെ ആശ്വാസകരമാണ് എന്ന് ലേബർ പാർട്ടി നേതാവ് കെയർ സ്റ്റാർമർ പറഞ്ഞു. ഫാഷൻ ഡിസൈനർ ആയ അക്ഷത മൂർത്തി 1980ൽ ഇന്ത്യയിലാണ് ജനിച്ചത്. ഇന്ത്യൻ പൗരത്വം ഉള്ള വ്യക്തിയാണ് അക്ഷത. എന്നാൽ ഇന്ത്യൻ പൗരൻമാർക്ക് വേറൊരു രാജ്യത്തിലെ പൗരത്വം ഇന്ത്യ അനുവദിക്കാത്തത് മൂലമാണ് ബ്രിട്ടണിൽ നോൺ – ഡോമിസിലിയറി സ്റ്റാറ്റസിൽ ജീവിക്കുന്നതെന്നാണ് അക്ഷത നൽകുന്ന വിശദീകരണം. 2009 ലാണ് റിഷി സുനകുമായുള്ള അക്ഷതയുടെ വിവാഹം നടക്കുന്നത്. ഇൻഫോസിസ് ഉടമ എൻ ആർ നാരായണ മൂർത്തിയുടെ മകളായ അക്ഷതയ്ക്ക് ഇൻഫോസിസിൽ 1% ഷെയറുകൾ ഉണ്ടെന്നാണ് റിപ്പോർട്ട്‌. ഇതു തന്നെ ഏകദേശം 500 മില്യൺ പൗണ്ടിന് അടുത്ത് വരുമെന്നാണ് വിലയിരുത്തൽ.