ഇന്ത്യയുടെ അഭിമാനമുയർത്താൻ ചന്ദ്രയാൻ 2 ശനിയാഴ്ച പുലർച്ചെ ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിൽ ഇറങ്ങും. ചന്ദ്രയാൻ രണ്ടിന്റെ ഭാഗമായ വിക്രം ലാൻഡർ ചന്ദ്രോപരിതലത്തിൽ ഇറങ്ങുന്നത് ഇന്ത്യയ്ക്കൊപ്പം ലോകവും കണ്ണുതുറന്ന് കാത്തിരിക്കുകയാണ്.

വിക്രം ലാന്‍ഡര്‍ വിജയകരമായി ചന്ദ്രനിൽ ഇറക്കാനായാൽ റഷ്യ, യു.എസ്, ചൈന എന്നീ രാജ്യങ്ങൾക്കു പിന്നാലെ ഈ നേട്ടം കൈവരിക്കുന്ന നാലാമത്തെ രാജ്യമായി ഇന്ത്യ മാറും. അതേസമയം ചന്ദ്രന്റെ ദക്ഷിണധ്രുവത്തില്‍ പര്യവേഷണം നടത്തുന്ന ആദ്യ രാജ്യമാണ് ഇന്ത്യ.ചന്ദ്രന്റെ 30 കിലോമീറ്റർ ഉപരിതലത്തിൽനിന്നാണ് പേടകത്തിന്റെ സോഫ്ട് ലാൻഡിംഗ് ആരംഭിക്കുന്നത്. ഇതിന് 15 മിനിട്ടോളം സമയമെടുക്കുമെന്ന് ഐ.എസ്.ആർ.ഒ ചെയർമാൻ ഡോ. കെ.ശിവൻ വ്യക്തമാക്കി. ഈ 15 മിനിട്ടുകള്‍ ഇസ്രോയെ സംബന്ധിച്ചടുത്തോളെ ഏറെ നിർണായകമാണ്.

ആദ്യമായാണ് ഇത്തരമൊരു ദൗത്യം ഐ.എസ്.ആർ.ഒ ഏറ്റെടുക്കുന്നത്. അന്തരീക്ഷമില്ലാത്തതിനാൽ പ്രൊപ്പൽഷൻ സംവിധാനം ഉപയോഗപ്പെടുത്തിയാണ് പേടകം സുരക്ഷിതമായി ഇറക്കേണ്ടത്. ഇതു സാധിക്കണമെങ്കില്‍ ഗുരുത്വാകര്‍ഷണവും അതിനെതിരായ ബലവും തുല്യമാക്കണം. ഇതിനായി പേടകത്തിൽ നിന്നും ഗുരുത്വാകർഷണത്തിനെതിരായ ഊർജ്ജം വർധിപ്പിക്കും. സുരക്ഷിതമായി പേടകം ചന്ദ്രോപരിതലത്തിൽ ഇറക്കിയ ശേഷം രാവിലെ 5.30 മുതൽ 6.30 വരെയുള്ള സമയത്തിനിടെ വിക്രം ലാൻഡറിനുള്ളിലുള്ള പ്രഗ്യാൻ റോവറും ചന്ദ്രേപരിതലത്തിലേക്കിറങ്ങുമെന്ന് ശിവൻ വ്യക്തമാക്കിഒരു ചന്ദ്ര ദിവസം അതായത് 14 ദിവസം പ്രഗ്യാൻ ചന്ദ്രേപരിതലത്തിൽ പരീക്ഷണങ്ങള്‍ നടത്തുമ്പോൾ പ്രധാന ഭ്രമണപഥം ഒരു വർഷത്തേക്ക് അതിന്റെ ദൗത്യം തുടരും.

രാജ്യത്തിന്റെ ചിഹ്നങ്ങൾ വഹിക്കുന്ന ലാൻഡറും റോവറും വളരെക്കാലം ചന്ദ്രനിൽ നിലനില്‍ക്കുമെന്നതും ഈ ദൗത്യത്തിന്റെ പ്രത്യേകതയാണ്.978 കോടി രൂപ ചെലവുള്ള ആളില്ലാ ചാന്ദ്ര ദൗത്യത്തിലൂടെ ഇതുവരെ പര്യവേഷണത്തിനു വിധേയമാകാത്ത ചന്ദ്രന്റെ ദക്ഷിണധ്രുവത്തെ കുറിച്ച് കൂടുതൽ അറിയാനാകും. ഇതുവരെ ഒരു രാജ്യവും ദക്ഷിണധ്രുവത്തിൽ പര്യവേഷണം നടത്തിയിട്ടില്ലെന്നും ശിവൻ പറഞ്ഞു. അതുകൊണ്ടു തന്നെ ലോകം ഒന്നാകെ ഇന്ത്യയുടെ ഈ ദൗത്യത്തിനായി കാത്തിരിക്കുകയാണ്. ദക്ഷിണധ്രുവത്തിൽ വെള്ളത്തിന്റെ സാന്നിദ്ധ്യം ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്ന പ്രതീക്ഷയും ഇസ്രോയ്ക്കുണ്ട്.