തിരുവല്ല അതിരൂപതയുടെ മുൻ അധ്യക്ഷൻ ഗീവർഗീസ് മാർ തീമോത്തിയോസ് മെത്രാപ്പോലീത്ത ഇന്ന് പുലർച്ചെ 3.30 ന് കാലം ചെയ്തു. 91 വയസായിരുന്നു. താഴ്മയുടെയും, വിനയത്തിന്റെയും പ്രതീകം. തിരുവല്ല എക്യൂമിനിക്കൽ കാരോളിന്റെ ശില്പി. നല്ല നേതൃത്വപാടവം. എന്നും തിരുവല്ലക്കാരുടെ മനസ്സിൽ നിറഞ്ഞു നിൽക്കുന്ന പിതാവിന് മലയാളം യുകെയുടെ ആദരാഞ്ജലികൾ.

കബറടക്കം വ്യാഴാഴ്ച തിരുവല്ല സെന്റ് ജോൺസ് മെത്രാപ്പൊലീത്തൻ കത്തീഡ്രലിൽ. ഇന്ന് ഉച്ചവരെ ഭൗതിക ശരീരം തിരുവല്ല പുഷ്പഗിരി മെഡിക്കൽ കോളജ് ആശുപത്രിയിലെ ചാപ്പലിലും തുടർന്നു തിരുവല്ല സെന്റ് ജോൺസ് മെത്രാപ്പൊലീത്തൻ കത്തീഡ്രൽ ദേവാലയത്തിലും പൊതുദർശനത്തിനു വയ്ക്കും.

തിരുവല്ല അതിരൂപതയുടെ വിവിധ പള്ളികളില്‍ വികാരിയായിരുന്ന ഗീവര്‍ഗീസ് മാര്‍ തിമോത്തിയോസ് 1987 ല്‍ രൂപത അഡ്മിനിസ്ട്രേറ്ററും 1988 ഓഗസ്റ്റ് എട്ടിന് തിരുവല്ല രൂപതാധിപനുമായി. പുഷ്പഗിരി ആശുപത്രി മെഡിക്കൽ കോളജായി ഉയർത്തിയതിൽ വലിയ പങ്ക് വഹിച്ചു. പത്തനംതിട്ട, ഇടുക്കി, കോട്ടയം ജില്ലകളിൽ ഒട്ടേറെ വൃദ്ധസദനങ്ങളും ആതുരാലയങ്ങളും വിദ്യാലയങ്ങളും സ്ഥാപിക്കാൻ മുൻകയ്യെടുത്തു. 2003 ല്‍ സ്ഥാനമൊഴിഞ്ഞ ശേഷം സഭ ഐക്യ പ്രസ്ഥാനങ്ങൾക്കും സാമൂഹിക സംഘടനകൾക്കും വേണ്ടി പ്രവർത്തിച്ചുവരികയായിരുന്നു.