ചങ്ങനാശേരിയിലെ റിപ്പർ മോഡൽ കൊലപാതകം പ്രതി പിടിയിൽ. പൊലീസ്‌ സ്റ്റേഷന് സമീപമുള്ള കടത്തിണ്ണയില്‍ കിടന്നുറങ്ങിയ വികലാംഗനായ വൃദ്ധനെ ഹോളോബ്രിക്‌സ് കൊണ്ട് തലയ്ക്കടിച്ച് കൊന്ന സംഭവത്തിൽ വാഴപ്പള്ളി മറ്റം മുണ്ടയ്ക്കല്‍ സജീവ് തോമസിനെ ആണ് പൊലീസ് അറസ്റ്റ് ചെയ്തത്. പോലീസ് സ്‌റ്റേഷനു സമീപം കടത്തിണ്ണയില്‍ കിടന്നുറങ്ങിയ വയോധികനെ കല്ലിനു തലയ്ക്കടിച്ചുകൊന്ന കേസിലെ പ്രതി സ്വന്തം മാതാവിനെ കല്ലിനിടിച്ചുകൊന്ന കേസില്‍ ശിക്ഷയനുഭവിച്ചയാള്‍.

ചങ്ങനാശേരി നഗരത്തില്‍ ഭിക്ഷയെടുത്തു ജീവിക്കുന്ന തൃക്കൊടിത്താനം ചക്രത്തികുന്നില്‍ ചന്ദ്രായത്തില്‍ വീട്ടില്‍ ഗോപി(കണിയാന്‍ ഗോപി-65)യെ തലയ്ക്കടിച്ചു കൊന്ന കേസിലാണ് അറസ്റ്റ് ചെയ്തത്. കൊല്ലപെട്ട ഗോപിയും പ്രതി സജിയും സുഹൃത്തുക്കളായിരുന്നു. സജി ഗോപിയെ ഉപദ്രവിക്കുന്നതു പതിവായിരുന്നു. കേസിലെ പ്രതിയായയ ചങ്ങനാശേരി മറ്റം മുണ്ടയ്ക്കല്‍ വീട്ടില്‍ തോമസിന്റെ മകന്‍ സജി തോമസി(39) നെ കഴിഞ്ഞ ദിവസമാണ് ചങ്ങനാശേരി പോലീസ് പിടികൂടിയത്.

സ്വന്തം മാതാവിനെ കല്ലിനിടിച്ചുകൊന്ന കേസില്‍ ശിക്ഷയനുഭവിച്ചതും റോഡിലൂടെ നടന്നുപോയ സ്ത്രീയെ അടിച്ചു വീഴ്ത്തിയതടക്കം നിരവധിക്കേസുകളില്‍ പ്രതിയാണ് സജി. ലഹരിക്ക് അടിമയായ ഇയാള്‍ നിരന്തരം അക്രമണകാരിയാണെന്നും പോലീസ് പറഞ്ഞു. കഞ്ചാവും മറ്റു ലഹരി പദാര്‍ത്ഥങ്ങളും ഇരുവരും ഉപയോഗിച്ചിരുന്നു. കൊല്ലപെട്ട ഗോപി സജിയെ മുന്‍പു മര്‍ദിച്ചിരുന്നു. ഇതിന്റെ പ്രതികാരമായാണു ഗോപിയെ കൊലപ്പെടുത്തിയതെന്നു പ്രതി പോലീസിനു മൊഴി നല്‍കി. പല ദിവസങ്ങളിലും ഇവര്‍ ഒന്നിച്ചാണു കടത്തിണ്ണകളിലും മറ്റു സ്ഥലങ്ങളിലും കിടന്നിരുന്നത്.

വെള്ളിയാഴ്ച രാത്രി പതിനൊന്നു മണിയോടെയാണു കൊലപാതകം നടന്നത്. സമീപത്തു കടയില്‍നിന്നു ലഭിച്ച സിസി ടിവി ദൃശ്യങ്ങള്‍ പ്രതിയെ വേഗത്തില്‍ കണ്ടെത്തുന്നതില്‍ പോലീസിനു സഹായമായി. പ്രതി കൊലപാതകം നടത്താന്‍ ഉപയോഗിച്ച ഹോളോബ്രിക്‌സ് കല്ലുമായി പോകുന്നതിന്റെ സിസി ടിവി ദൃശ്യങ്ങളും പോലീസിനു ലഭിച്ചു. കല്ലുപയോഗിച്ചു രണ്ടു തവണ പ്രതി കൊല്ലപെട്ട ഗോപിയുടെ തലക്കിടിച്ചതിനെ തുടര്‍ന്നു തലയോട്ടിപൊട്ടി ചോര വാര്‍ന്നാണു മരണം സംഭവിച്ചത്.