മലയാളത്തിലെ നടന്മാര്‍ക്കും സംവിധായകര്‍ക്കുമെതിരെ തുറന്നടിച്ച് നടി ചാര്‍മിള. സിനിമയില്‍ അവസരം തരാമെന്ന് പറഞ്ഞ് പലരും കിടക്ക പങ്കിടാന്‍ നിര്‍ബന്ധിച്ചുവെന്നും മോശമായി പെരുമാറിയെന്നും നടി വെളിപ്പെടുത്തി. ഒരു സിനിമാ പ്രസിദ്ധീകരണത്തിന് നല്‍കിയ അഭിമുഖത്തിലാണ് നടി ഇക്കാര്യം വ്യക്തമാക്കിയത്.
ചലച്ചിത്ര നടി ആക്രമിക്കപ്പെട്ടതിന് പിന്നാലെ പല നടിമാരും തങ്ങള്‍ക്ക് നേരിട്ട ദുരനുഭവം വിവരിച്ച് രംഗത്ത് വന്നിരുന്നു. ആ കൂട്ടത്തില്‍ ഒടുവിലത്തെ ആളാണ് നടി ചാര്‍മിള. മലയാളത്തിലെ ചില താരങ്ങളും സംവിധായകരും കിടക്ക പങ്കിട്ടാല്‍ നല്ല വേഷങ്ങള്‍ തരാമെന്ന് പറഞ്ഞിരുന്നതായി ചാര്‍മിള പറയുന്നു. ‘മലയാളത്തില്‍ അഭിനയിക്കാന്‍ ഇഷ്ടമാണ്. പക്ഷെ കിടന്ന് കിട്ടുന്ന ചാന്‍സ് തനിക്ക് വേണ്ട. പ്രൊഡക്ഷന്‍ മാനേജര്‍മാരും മറ്റും മോശമായി സംസാരിക്കാറുണ്ട്. ചാര്‍മിള വ്യക്തമാക്കി. തമിഴിലും തെലുങ്കിലും അമ്മ വേഷമാണ് ചെയ്യുന്നത്. മലയാളത്തില്‍ പക്ഷെ അഡ്ജസ്റ്റ് ചെയ്യാമോ എന്നാണ് ചോദിക്കുന്നത്. മലയാളത്തില്‍ നിന്ന് മാത്രമേ ഇങ്ങനെ തന്നോട് ചോദിക്കുന്നുള്ളൂവെന്ന് താരം പറയുന്നു.42 വയസ്സായ തന്റെ പ്രായത്തെ പോലും ബഹുമാനിക്കുന്നില്ലെന്നും ചാര്‍മിള പറയുന്നു .

പ്രണയകാലത്തെ ജീവിതത്തെക്കുറിച്ചും ചാര്‍മിള മറയില്ലാതെ അഭിമുഖത്തില്‍ പറയുന്നുണ്ട് .ബാബു ആന്റണിയുമായുള്ള പ്രണയം പരാജയപ്പെട്ടതില്‍ അദ്ദേഹത്തെ ഞാന്‍ കുറ്റപ്പെടുത്തില്ല. എന്റെ ജീവിതത്തെ ചതിച്ചത് ഞാന്‍ തന്നെയാണ്. പുള്ളിയെ ഞാന്‍ ഒരുപാട് വിശ്വസിച്ചിരുന്നു. വിവാഹത്തിന് എന്റെ വീട്ടുകാര്‍ക്കും സമ്മതമായിരുന്നു. പുള്ളിയ്ക്കും ഇഷ്ടമായിരുന്നു കല്ല്യാണത്തിന് എന്നാണ് എനിക്ക് തോന്നിയത്. പിന്നെ, അമേരിക്കയിലെ ഗ്രീന്‍കാര്‍ഡൊക്കെ കിട്ടിയപ്പോള്‍ എന്നെ വിട്ടു. ഇപ്പോഴും അദ്ദേഹത്തിനും കുടുംബത്തിനും വേണ്ടി ഞാന്‍ പ്രാര്‍ഥിക്കാറുണ്ട്.കിട്ടിയ പണമെല്ലാം പലരും കൊണ്ട്പോയിട്ടുണ്ടെന്ന് ചാര്‍മിള പറയുന്നു.

ഒരുപാട് സിനിമകളില്‍ അഭിനയിച്ചിരുന്നു. അക്കാലത്ത് അത്യാവശ്യം കാശും സമ്പാദിച്ചിരുന്നു. ആദ്യ കാലങ്ങളില്‍ കിട്ടിയ പണമൊക്കെ അച്ഛനെയായിരുന്നു ഏല്‍പ്പിച്ചിരുന്നത്. കുറേ പണം അച്ഛന്‍ ഷെയര്‍ മാര്‍ക്കറ്റിലാണ് നിക്ഷേപിച്ചത്. അതില്‍ കുറേ പണം നഷ്ടമായി. പിന്നെ കുറെ പണം പ്രണയിച്ചിരുന്നവര്‍ കൊണ്ടുപോയി. ഞാന്‍ സ്‌നേഹിച്ചവര്‍ക്കെല്ലാം എന്റെ പണം ആവശ്യമായിരുന്നു. അന്ന് ഒന്നും അറിയാത്ത പ്രായമായിരുന്നു. ചോദിച്ചവര്‍ക്കൊക്കെ പണം കൊടുത്തു. ഇപ്പോള്‍ സ്വന്തമായി ഒരു വാഹനം പോലുമില്ല. എവിടെയെങ്കിലും പോകണമെങ്കില്‍ ഓട്ടോറിക്ഷയിലാണ് യാത്ര. മകന്റെ സ്കൂള്‍ ഫീസും മറ്റും നല്‍കുന്നത് തമിഴ് നടികര്‍ സംഘത്തിലെ വിശാല്‍ കാര്‍ത്തി ആണ് എന്നും  ചാര്‍മിള തുറന്നുപറയുന്നു .