എറണാകുളത്ത് റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നു. കവര്‍ച്ച നടത്തിയതിന്റെ തെളിവ് ഇല്ലാതാക്കാനാണ് കൊലപാതകമെന്ന് പൊലീസ് പറയുന്നു.

എറണാകുളം പുല്ലേപ്പടിയിലെ റെയില്‍വേ ട്രാക്കിലാണ് കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തിയത്. ജോബി എന്നയാളാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഡിനോയിയും കവര്‍ച്ചയുമായി ബന്ധപ്പെട്ട് കൂട്ടുപ്രതികളായ പ്രദീപ്, മണിലാല്‍, സുലു എന്നിവരെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

ഡിനോയിയും കൊല്ലപ്പെട്ട ജോബിയും പുതുവര്‍ഷദിനത്തില്‍ കൊച്ചി പുതുക്കലവട്ടത്തെ വീട്ടില്‍ വന്‍ കവര്‍ച്ച നടത്തിയിരുന്നു. 60 പവനാണ് ഇവര്‍ മോഷ്ടിച്ചത്. ഇതിന് പിന്നാലെ പുതുക്കലവട്ടത്തെ വീട്ടിലെത്തി പൊലീസ് മോഷ്ടാക്കളുടെ വിരലടയാളം ശേഖരിച്ചിരുന്നു.

ജോബി പിടിയിലായാല്‍ താന്‍ കുടുങ്ങുമെന്ന് ഡിനോയ് ഭയന്നു. ഇതേത്തുടര്‍ന്നാണ് ജോബിയെ കൊലപ്പെടുത്തി തെളിവ് നശിപ്പിക്കാന്‍ തീരുമാനിച്ചതെന്ന് പൊലീസ് വ്യക്തമാക്കി. പുതുക്കലവട്ടത്തെ വീട്ടുടമയുടെ സഹോദരപുത്രനാണ് ഡിനോയ്.

ഡിനോയിയുടെ സഹോദരിയുടെ വിവാഹത്തിനായി വീട്ടുടമയും കുടുംബവും പോയ സമയത്താണ് കവര്‍ച്ച നടന്നത്.