ആദ്യരാത്രി ഭാര്യയെ കൊലപ്പെടുത്തി ഭര്‍ത്താവ് തൂങ്ങി മരിച്ചു. ചെന്നൈ മിഞ്ചുര്‍ സ്വദേശി നീതിവാസന്‍(24) ആണ് ഭാര്യ സന്ധ്യ(20)യെ കൊലപ്പെടുത്തി ജീവനൊടുക്കിയത്. ബുധനാഴ്ച രാത്രിയായിരുന്നു സംഭവം.

ബന്ധുക്കളായ നീതിവാസനും സന്ധ്യയും ബുധനാഴ്ചയാണ് വിവാഹിതരായത്. കോവിഡ് പശ്ചാത്തലത്തില്‍ നിയന്ത്രണങ്ങള്‍ പാലിച്ചായിരുന്നു വിവാഹം. ഇരുപതോളം ബന്ധുക്കള്‍ മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്.

ബുധനാഴ്ച രാത്രി ദമ്പതിമാരുടെ കിടപ്പുമുറിയില്‍നിന്ന് സന്ധ്യയുടെ കരച്ചില്‍ കേട്ടാണ് മറ്റുള്ളവര്‍ വിവരമറിയുന്നത്. കരച്ചില്‍ കേട്ടെത്തിയ ബന്ധുക്കള്‍ മുറിയില്‍ എത്തിയപ്പോള്‍ ചോരയില്‍ കുളിച്ചു കിടക്കുന്ന നിലയിലാണ് യുവതിയെ കണ്ടത്. സമീപത്തായി ഒരു കമ്പി പാരയും ഉണ്ടായിരുന്നു. എന്നാല്‍ നീതിവാസനെ മുറിയില്‍ കണ്ടില്ല. ഉടന്‍തന്നെ വീട്ടുകാര്‍ പോലീസില്‍ വിവരമറിയിച്ചു. തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് സമീപത്തെ മരത്തില്‍ നീതിവാസനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.