മുഖ്യമന്ത്രിയുടെ ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറി നളിനി നെറ്റോ രാജിവച്ചു. പൊളിറ്റിക്കല്‍ സെക്രട്ടറിയുമായുള്ള അഭിപ്രായ വ്യത്യാസത്തെത്തുടര്‍ന്നാണ് രാജിയെന്നാണ് സൂചന. ഉച്ചയ്ക്കാണ് രാജിക്കത്ത് മുഖ്യമന്ത്രിയ്ക്ക് കൈമാറിയത്. നേരത്തെ രാജിസന്നദ്ധത അറിയിച്ച നളിനി നെറ്റോയോട് തെരഞ്ഞെടുപ്പ് കഴിയും വരെ തുടരാന്‍ മുഖ്യമന്ത്രി അഭ്യര്‍ഥിച്ചതായി വാര്‍ത്ത‍യുണ്ടായിരുന്നു. പിണറായി വിജയൻ മുഖ്യമന്ത്രി പദവി ഏറ്റെടുത്ത ശേഷം നടത്തിയ പ്രധാന നിയമനങ്ങളിൽ ഒന്നായിരുന്നു നളിനി നെറ്റോയുടേത്.

പിണറായി സര്‍ക്കാര്‍ അധികാരത്തിലെത്തുമ്പോൾ അഭ്യന്തര സെക്രട്ടറിയായിരുന്ന നളിനി നെറ്റോയെ മുഖ്യമന്ത്രി തന്‍റെ പ്രിൻസിപ്പൽ സെക്രട്ടറിയായി നിയമിച്ചിരുന്നു.  സി പി എം കണ്ണൂർ ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട എംവി ജയരാജൻ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി സ്ഥാനത്ത് നിന്ന് രാജിവച്ചതോടെ മുഖ്യമന്ത്രിയുടെ ഓഫീസിനെ നിയന്ത്രിക്കാന്‍ ആളില്ലാതെയായി എന്നാണ് വിലയിരുത്തല്‍. ഇതോടെയാണ് സിഎംഒയിൽ (ചീഫ് മിനിസ്റ്റർ ഓഫീസ്) നിന്നും പടിയിറങ്ങാൻ നളിനി നെറ്റോയും തീരുമാനിച്ചത്.