സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്ത് ഹെലികോപ്റ്റര്‍ അപകടത്തില്‍ മരണപ്പെട്ടു. ബിപിന്‍ റാവത്തിന്റെ ഭാര്യ മാദുലിക റാവത്തടക്കം 13 പേര്‍ അപകടത്തില്‍ മരണപ്പെട്ടുയെന്ന് ഇന്ത്യന്‍ വ്യോമ സേന സ്ഥിരീകരിച്ചു. ക്യപ്റ്റന്‍ വരുണ്‍ സിംഗ് ചികിത്സയിലാണെന്നും സൈന്യം വ്യക്തമാക്കി.

മരിച്ചവരുടെ മൃതദേഹങ്ങള്‍ ഇപ്പോള്‍ വെല്ലിങ്ടണ്‍ സൈനിക ആശുപത്രിയിലാണ് ഉള്ളത്. റാവത്തും ഭാര്യയും സഹായിയും അടക്കം 14 പേരാണ് എംഐ 17വി5 കോപ്റ്ററില്‍ ഉണ്ടായിരുന്നത്. നാട്ടുകാരാണ് ആദ്യമെത്തി രക്ഷാപ്രവര്‍ത്തനം നടത്തിയത്. തമിഴ്‌നാട്ടിലെ കോയമ്പത്തൂരിനും സൂളൂരിനുമിടയില്‍ സൈനിക ഹെലികോപ്റ്റര്‍ തകര്‍ന്നുവീണത്. വിവരം അറിഞ്ഞെത്തിയ സൈന്യം സംഭവ സ്ഥലം സീല്‍ ചെയ്തു.

രാജ്യത്തെ ഏറ്റവും ഉന്നതനായ സൈനിക ഉദ്യോഗസ്ഥനായ സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്തും ഭാര്യ മാദുലിക റാവത്തും അടക്കം ഉള്‍പ്പെട്ട ഹെലികോപ്റ്റര്‍ അപകടം സംബന്ധിച്ച് കേന്ദ്ര സര്‍ക്കാരിന്റെ ഔദ്യോഗിക വിശദീകരണം നാളെയേ ഉണ്ടാകൂ. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് വ്യാഴാഴ്ച പാര്‍ലമെന്റില്‍ പ്രസ്താവന നടത്തുമെന്ന് പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി.

അപകടം നടന്നിതനു ശേഷം ഉന്നത സൈനിക ഉദ്യോഗസ്ഥരുടെ യോഗം ചേര്‍ന്നിരുന്നു. ഇതിനു പിന്നാലെ റാവത്തിന്റെ വസതിയിലെത്തി പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങും സുരക്ഷ ഉപദേഷ്ടാവ് അജിത് ദോവലും കുടുംബാഗങ്ങളെ കണ്ടു. അഞ്ചു മിനിറ്റ് നേരം ചെലവഴിച്ച ശേഷം ഇവര്‍ പാര്‍ലമെന്റിലേക്ക് മടങ്ങിയിരുന്നു. പാര്‍ലമെന്റില്‍ ഇന്നു തന്നെ പ്രത്സാവന നടത്തുമെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നെങ്കിലും നാളത്തേക്ക് മാറ്റുകായായിരുന്നു.