ലണ്ടന്‍: യുകെയില്‍ തൊഴില്‍ ചൂഷണത്തിന് ഇരയാകുന്ന കുട്ടികളുടെ എണ്ണത്തില്‍ വര്‍ദ്ധനയെന്ന് കണക്കുകള്‍. കഴിഞ്ഞ വര്‍ഷം 63 ശതമാനം വര്‍ദ്ധന ഇക്കാര്യത്തില്‍ ഉണ്ടായെന്നാണ് കണക്ക്. 2016ല്‍ 1575 സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. അവയില്‍ 1107 പേര്‍ മുതിര്‍ന്നവരും 468 പേര്‍ കുട്ടികളുമായിരുന്നു. മനുഷ്യക്കടത്ത് നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ രൂപീകരിച്ച നാഷണല്‍ റഫറല്‍ മെക്കാനിസത്തിലേക്ക് ശുപാര്‍ശ ചെയ്യപ്പെട്ട സംഭവങ്ങളില്‍ 2015നെ അപേക്ഷിച്ച് 2016ല്‍ 33 ശതമാനം വര്‍ദ്ധന രേഖപ്പെടുത്തി.

നാഷണല്‍ ക്രൈം ഏജന്‍സി ഡേറ്റയുടെ വിശകലനമാണ് ഇത് വ്യക്തമാക്കുന്നത്. ഇരകളാണെന്ന് കണ്ടെത്തിയ നൂറ്കണക്കിന് ആളുകളെ അധികൃതര്‍ ഇപ്പോള്‍ ശ്രദ്ധിക്കുന്നില്ലെന്നും അവര്‍ വീണ്ടും മനുഷ്യക്കടത്തുകാരുടെ വലയില്‍ വീഴാന്‍ ഏറ്റവും സാധ്യതയുള്ള ഘട്ടത്തിലാണെന്നും ക്രോള്‍ നടത്തിയ വിശകലനം വ്യക്തമാക്കുന്നു. ചൂഷകരില്‍ നിന്ന് രക്ഷപ്പെട്ട് വരുന്നവര്‍ക്ക് ആദ്യഘട്ടത്തില്‍ അഭയമുള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ എന്‍ആര്‍എം നല്‍കും. എന്നാല്‍ കേസുകള്‍ തീര്‍പ്പാകുന്നതനുസരിച്ച് ഇരകള്‍ക്ക് ഇവിടെ നിന്ന് ഇറങ്ങേണ്ടി വരുന്നുണ്ടെന്നാണ് പഠനം വ്യക്തമാക്കുന്നത്.

സര്‍ക്കാര്‍ ഫണ്ടുകളോ സഹായമോ ഇത്തരക്കാരുടെ സഹായത്തിനായി ലഭിക്കാത്തതിനാല്‍ തൊഴില്‍ ചൂഷണത്തിനും ലൈംഗിക ചൂഷണങ്ങള്‍ക്കും ഇരയാകുന്നവര്‍ മദ്യത്തിന് അടിമകളാകുകയും ദാരിദ്ര്യത്തിലേക്ക് വീണു പോകുകയും വീണ്ടും ചൂഷണങ്ങള്‍ക്ക് ഇരയാകുകയും ചെയ്യുന്നുണ്ട്. ചൂഷണത്തിന് ഇരയാകുന്നവരുടെ എണ്ണം കൂടുന്നതിനൊപ്പം സഹായം ലഭിക്കുന്നവരുടെ എണ്ണം കുറയുന്നുണ്ടെന്ന ഞെട്ടിക്കുന്ന കണക്കുകളും പുറത്തു വരുന്നുണ്ട്.