ലണ്ടന്‍: കുട്ടികള്‍ പ്രതികളാകുന്ന ലൈംഗികാതിക്രമ കേസുകള്‍ യുകെയില്‍ വര്‍ദ്ധിക്കുന്നു. കഴിഞ്ഞ നാല് വര്‍ഷത്തില്‍ കുട്ടികളെ ലൈംഗികമായി ഉപദ്രവിച്ച കേസുകളില്‍ കുട്ടികള്‍ പ്രതികളായ 30,000 സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതായി പോലീസിന്റെ കണക്കുകള്‍ സൂചിപ്പിക്കുന്നു. ഇവയില്‍ 2625 സംഭവങ്ങള്‍ സ്‌കൂള്‍ പരിസരങ്ങളിലാണ് ഉണ്ടായിട്ടുള്ളത്. ഇംഗ്ലണ്ടിലെയും വെയില്‍സിലെയും 38 പോലീസ് സേനകളില്‍ നിന്നുള്ള വിവരങ്ങളാണ് ഇത് വ്യക്തമാക്കുന്നത്. കുട്ടികള്‍ കുട്ടികളെ ആക്രമിക്കുന്ന സംഭവങ്ങള്‍ 2013ല്‍ 4603 എണ്ണമായിരുന്നു റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതെങ്കില്‍ കഴിഞ്ഞ വര്‍ഷം അത് 7866 ആയി ഉയര്‍ന്നു.

71 ശതമാനം വര്‍ദ്ധനയാണ് ഇക്കാര്യത്തില്‍ ഉണ്ടായിരുന്നതെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. 2013 ഏപ്രില്‍ മുതല്‍ 2017 മെയ് വരെയുള്ള കാലയളവില്‍ അതിക്രമങ്ങളുടെ എണ്ണത്തില്‍ 74 ശതമാനം വര്‍ദ്ധനയുണ്ടായിട്ടുണ്ടെന്ന് ബിബിസി പനോരമ 36 സേനകളില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. സ്‌കൂള്‍ പരിസരങ്ങളില്‍ നടന്നതായി റിപ്പോര്‍ട്ട ചെയ്യപ്പെട്ട 2625 സംഭവങ്ങളില്‍ 18 വയസില്‍ താഴെ പ്രായമുള്ളവര്‍ പ്രതികളായ 225 ബലാല്‍സംഗക്കേസുകളും ഉണ്ട്. പ്രൈമറി സ്‌കൂള്‍ പ്ലേഗ്രൗണ്ടുകളില്‍ പോലും അതിക്രമങ്ങള്‍ നടന്നതായാണ് റിപ്പോര്‍ട്ട്.

10 വയസും അതിനു താഴെയും പ്രായമുള്ള കുട്ടികള്‍ നടത്തുന്ന ലൈംഗികാതിക്രമങ്ങളുടെ എണ്ണത്തില്‍ ഇരട്ടി വര്‍ദ്ധനാണ് ഉണ്ടായിരിക്കുന്നത്. 2013-14 വര്‍ഷത്തില്‍ 204 സംഭവങ്ങളായിരുന്നു ഈ പ്രായപരിധിയിലുള്ളവരുടെ കാര്യത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതെങ്കില്‍ 2016-17 വര്‍ഷത്തില്‍ ഇത് 456 ആയി ഉയര്‍ന്നിട്ടുണ്ട്. ലൈംഗികാതിക്രങ്ങള്‍ക്കും മോശം പെരുമാറ്റത്തിനും അഞ്ച് വയസില്‍ താഴെ പ്രായമുള്ള കുട്ടികളെ പോലും സ്‌കൂളുകളില്‍ നിന്ന് പുറത്താക്കിയിട്ടുണ്ടെന്ന് പ്രസ് അസോസിയേഷന്‍ നടത്തിയ അന്വേഷണത്തില്‍ വ്യക്തമായിരുന്നു.