ഇന്ത്യയുമായി കൂടുതൽ അതിർത്തിസംഘർഷങ്ങൾക്ക് താൽപര്യമില്ലെന്ന് ചൈന. തിങ്കളാഴ്ചത്തെ ഏറ്റുമുട്ടലിൽ ലഡാക്കിലെ ഗാൽവാൻ വാലിയിൽ തങ്ങളുടെ 20 സൈനികർ കൊല്ലപ്പട്ടതായി ഇന്ത്യ സ്ഥിരീകരിച്ചിട്ടുണ്ട്. അതേസമയം മരണമുണ്ടായെന്ന് പറഞ്ഞെങ്കിലും തങ്ങളുടെ ഭാഗത്ത് നിന്ന് എത്ര പേർ കൊല്ലപ്പെട്ടു എന്ന് ചൈന ഇതുവര പറഞ്ഞിട്ടില്ല. അതിർത്തിലംഘനം സംബന്ധിച്ച് ഇരു രാജ്യങ്ങളും പരസ്പരം കുറ്റപ്പെടുത്തുകയും ആരോപണങ്ങളുന്നയിക്കുകയുമാണ് ചെയ്തത്. ചൈന നിയന്ത്രണരേഖ ലംഘിച്ച് ആക്രമണം നടത്തിയതിനെതിരെ ഇന്ത്യ പ്രതിഷേധമുയർത്തുമ്പോൾ ഇന്ത്യൻ സൈന്യം രണ്ട് തവണ അതിർത്തി ലംഘിച്ച് കടന്നുകയറിയെന്ന് ചൈനീസ് വിദേശകാര്യ വക്താവ് സാവോ ലിജിയാൻ ആരോപിച്ചിരുന്നു.

ഇരു ഭാഗത്തും മരണങ്ങളും പരിക്കുകളുമുണ്ടായി എന്നാണ് ചൈനീസ് വിദേശകാര്യ വക്താവ് പറഞ്ഞത്. അതേസമയം മരിച്ചവരുടെ വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല. നിയമവിരുദ്ധമായി സൈനികർ അതിർത്തി കടക്കുന്നത് തടയണമെന്നും പ്രകോപനമുണ്ടാക്കരുതെന്നും അതിർത്തിസംഘർഷം രൂക്ഷമാക്കുന്ന പ്രകോപനപരമായ നടപടികൾ പാടില്ലെന്നുമാണ് ചൈനീസ് വക്താവ് ഇന്ത്യയോട് പറഞ്ഞത്. പ്രശ്നങ്ങൾ ചർച്ചകളിലൂടെ പരിഹരിക്കും. കൂടുതൽ സംഘർഷങ്ങൾക്ക് ഞങ്ങൾക്ക് താൽപര്യമില്ല – ചൈനീസ് വക്താവ് പറഞ്ഞു