ചങ്ങനാശ്ശേരി: കത്തോലിക്കാ സമുദായം സാമൂഹിക, സാമ്പത്തിക, മാധ്യമ രംഗങ്ങളില്‍ ശക്തീകരിക്കേണ്ടത് അനിവാര്യമാണെന്ന് ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പെരുന്തോട്ടം. ചങ്ങനാശേരി അതിരൂപതാ പാസ്റ്ററല്‍ കൗണ്‍സില്‍ യോഗം വെബിനാറിലൂടെ ഉദ്ഘാടനം നിര്‍വഹിച്ചു പ്രസംഗിക്കുകയായിരുന്നു ആര്‍ച്ച്ബിഷപ്. ഇക്കാര്യത്തില്‍ സഭാംഗങ്ങള്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കണമെന്നും ആര്‍ച്ച്ബിഷപ് ഉദ്‌ബോധിപ്പിച്ചു. സഹായമെത്രാന്‍ മാര്‍ തോമസ് തറയില്‍ അനുഗ്രഹ സന്ദേശം നല്‍കി. സാമുദായിക മുന്നേറ്റത്തിന് യോജിച്ചുള്ള പ്രവര്‍ത്തനം ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു.

ജാര്‍ഖണ്ടിലെ ആദിവാസികള്‍ക്കിടയില്‍ സേവനമനുഷ്ഠിച്ച ഫാ. സ്റ്റാന്‍ സ്വാമിയെ എന്‍ഐഎ അറസ്റ്റ് ചെയ്ത നടപടി പ്രതിഷേധാര്‍മാണെന്നും ഉപാധികളില്ലാതെ അദ്ദേഹത്തെ ജയില്‌മോഷചിതനാക്കണമെന്നും പാസ്റ്ററല്‍ കൗണ്‍സില്‍ യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. എല്ലാവരും സഹോദരര്‍ എന്ന ഫ്രാന്‍സിസ് മാര്‍പാപ്പയുടെ പുതിയ ചാക്രിക ലേഖനത്തെക്കുറിച്ച് റവ.ഡോ. ജോബി മൂലയിലും, അതിരൂപതാ മഹായോഗത്തെക്കുറിച്ച് റവ.ഡോ.ക്രിസ്‌റ്റോ നേര്യംപറന്പിലും വിശദീകരണം നടത്തി.

സാമുദായിക ശക്തീകരണത്തിനായി സഭയുടെ ജിഹ്വയായ ദീപികയെ ശക്തിപ്പെടുത്താന്‍ അതിരൂപതാ പാസ്റ്ററല്‍ കൗണ്‍സില്‍ യോഗം തീരുമാനിച്ചു. അതിരൂപതാ പാസ്റ്ററല്‍ കൗണ്‍സില്‍ അംഗങ്ങളായ ദീപിക ഫ്രണ്ട്‌സ് ക്ലബ് സംസ്ഥാന പ്രസിഡന്റ് സണ്ണി തോമസ് പുളിങ്കാല, ട്രഷറര്‍ ആന്‍സി മാത്യു ചേന്നോത്ത്, അതിരൂപതാ പ്രസിഡന്റ് ആന്റണി തോമസ് മലയില്‍ എന്നിവരെ യോഗം അനുമോദിച്ചു. എബിന്‍ അലക്‌സാണ്ടര്‍, ബീനാ സെബാസ്റ്റ്യന്‍ എന്നിവര്‍ കെസിബിസി പാസ്റ്ററല്‍ കൗണ്‍സിലിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതായി ആര്‍ച്ച്ബിഷപ് മാര്‍ പെരുന്തോട്ടം പ്രഖ്യാപിച്ചു.