തിരുപ്പിറവിയുടെ ഓര്‍മ്മപുതുക്കി ഇന്ന് ക്രിസ്മസ്. സ്‌നേഹത്തിന്റെയും സന്തോഷത്തിന്റെയും സന്ദേശം ലോകം മുഴുവന്‍ പകര്‍ന്നു നല്‍കിയ ദൈവപുത്രന്റെ പിറവി ദിനം ആഘോഷമാക്കുകയാണ് വിശ്വാസികള്‍.ബെത്ലഹേമിലെ കാലിത്തൊഴുത്തില്‍ കരുണയുടെയും ശാന്തിയുടെയും സന്ദേശവുമായി പിറന്നു വീണ വലിയ ഇടയന്റെ ഓര്‍മ്മ പുതുക്കുകയാണ് ലോകം.

തിരുപ്പിറവി ശുശ്രൂഷകള്‍ക്കായി ലോകമെമ്പാടും ആയിരക്കണക്കിന് വിശ്വാസികള്‍ ദേവാലയങ്ങളില്‍ ഒത്തുചേര്‍ന്നു. ദേവാലയങ്ങളില്‍ പാതിരാ കുര്‍ബാന അടക്കമുള്ള പ്രാര്‍ത്ഥനാ ശുശ്രൂക്ഷകള്‍ നടന്നു. വിവിധ ക്രൈസ്തവ സഭാ തലവന്‍മാർ ദേവാലയങ്ങളില്‍ പ്രാർത്ഥനകള്‍ക്ക് നേതൃത്വം നല്‍കി.

നന്മയുടെയും സ്നേഹത്തിന്റെയും സന്ദേശം പങ്കുവെച്ച് പ്രാർത്ഥനയോടെയാണ് വിശ്വാസികൾ ദേവാലയങ്ങളിൽ ഒത്തുകൂടിയത്. ദൈവപുത്രന്റെ തിരുപ്പിറവി ആഘോഷങ്ങളുടെ ഭാഗമായി ദേവാലയങ്ങളിൽ പ്രത്യേക പാതിരാ കുർബാനകളും തിരുപ്പിറവി ചടങ്ങുകളും നടന്നു. പട്ടം സെന്റ് തോമസ് കതീഡ്രലിൽ നടന്ന ശുശ്രൂഷാ ചടങ്ങുകൾക്ക് ആർച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ബസേലിയോസ് ക്ലിമിസ് കാതോലിക്ക ബാവ കാർമികത്വം വഹിച്ചു. തീ ഉഴലിച്ച ശുശ്രൂഷയിലും പാതിരാ കുർബാനയിലും നിരവധി പേർ പങ്കാളികളായി.

തിരുവനന്തപുരം പട്ടം സെന്‍റ് മേരീസ് പള്ളിയിൽ കര്‍ദിനാൾ ക്ലീമ്മിസ് കാതോലിക ബാവ പ്രാര്‍ത്ഥനകൾക്ക് നേതൃത്വം നൽകി. പാളയം സെന്‍റ് ജോസഫ്സ് കത്തീഡ്രലിൽ ലത്തീൻ അതിരൂപതാ ആര്‍ച്ച് ബിഷപ്പ് തോമസ്.ജെ.നെറ്റോയുടെ മുഖ്യ കാര്‍മ്മികത്വത്തിൽ രാത്രി 11.30ന് പാതിരാ കുര്‍ബാന നടന്നു.

താമരശേരി മേരിമാതാ കത്തീഡ്രലിൽ താമരശേരി രൂപത ബിഷപ് റെമീജിയോസ് ഇഞ്ചനാനിയിലിന്റെ നേതൃത്വത്തിൽ തിരുക്കർമ്മങ്ങൾ നടന്നു. സീറോമലബാർ സഭയുടെ ആസ്ഥാന കാര്യാലയമായ മൗണ്ട് സെന്റ് തോമസ് പള്ളിയിൽ മേജർ ആർച്ച് ബിഷപ്പ് കർദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെ മുഖ്യകാർമ്മികത്വത്തിലാണ് തിരുക്കർമ്മങ്ങൾക്ക് നടന്നത്.ശേഷം അൾത്താരയിലെ ഉണ്ണിയേശുവിന്റെ രൂപം പുൽക്കൂട്ടിൽ എത്തിച്ചു.