ന്യൂസ് ഡെസ്ക് മലയാളം യുകെ

ബ്രിസ്റ്റലിൽ കിൽ ദി ബിൽ പ്രതിഷേധങ്ങൾക്കിടയിൽ വൻ അക്രമം പൊട്ടിപ്പുറപ്പെട്ടു. നെൽസൺ സ്ട്രീറ്റിലെ പോലീസ് സ്റ്റേഷനിലേക്ക് മാർച്ച് ചെയ്തതിന് തടിച്ചുകൂടിയ നൂറുകണക്കിനാളുകൾ പോലീസ് വാനുകൾക്ക് മുകളിൽ കയറുന്നതും പടക്കങ്ങൾ എറിയുന്നതും തീവെയ്പ്പ് ആരംഭിക്കുന്നതിൻെറയും ദൃശ്യങ്ങൾ പുറത്തുവന്നു. നിരവധി പോലീസ് ഉദ്യോഗസ്ഥർക്ക് ഗുരുതരമായി പരിക്കേറ്റു എന്നാണ് റിപ്പോർട്ടുകൾ. രാത്രി വൈകിയും സ്ഥിതി നിയന്ത്രണാതീതമായി തുടരുന്നതിനാൽ നെൽസൺ സ്ട്രീറ്റ് വഴിയുള്ള യാത്ര ഒഴിവാക്കണമെന്ന് പൊതുജനങ്ങളോട് പോലീസ് വക്താവ് അഭ്യർത്ഥിച്ചു.

കിൽ ദി ബിൽ പ്രതിഷേധത്തിനിടെ പോലീസിനെതിരെയുള്ള ആക്രമണത്തെ അപലപിച്ചു കൊണ്ട് പ്രീതി പട്ടേൽ രംഗത്ത് വന്നു. ഇത് പ്രതിഷേധമല്ല, ബുദ്ധിശൂന്യമായ ആക്രമണമാണെന്നായിരുന്നു ആഭ്യന്തര സെക്രട്ടറിയുടെ പ്രതികരണം. സമാധാനപരമായി പ്രതിഷേധിക്കുന്നവരെ നേരിടാൻ പോലീസിന് കൂടുതൽ അധികാരം നൽകുന്ന സർക്കാർ നടപടിക്കെതിരെയാണ് കിൽ ദി ബിൽ പ്രതിഷേധം. പാർലമെന്റിൽ സഭയുടെ ഇരുവശത്തും എതിർപ്പുകൾ ഉണ്ടായിരുന്നെങ്കിലും മാർച്ച് പതിനാറാം തീയതി 263 നെതിരെ 359 വോട്ടുകൾക്ക് ബിൽ പാസാക്കിയത്. ഈയിടെ സാറാ എവറാർഡിൻെറ സ്മരണയ്ക്കായി ഒത്തുകൂടിയവർക്കെതിരെ പോലീസ് നടത്തിയ ആക്രമണം കിൽ ദി ബിൽ പ്രതിഷേധക്കാർക്ക് ഊർജ്ജം പകർന്നു എന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.