യുകെയിലെ സാന്‍ടന്‍ഡേഴ്‌സ് ബാങ്കിലെ സാങ്കേതിക തകരാര്‍ മൂലം ഇത്തവണ ഉപഭോക്താക്കള്‍ക്ക് ശരിക്കും ഹാപ്പി ക്രിസ്മസ് ആയി. അബദ്ധത്തില്‍ ഉപഭോക്താക്കളുടെ അക്കൗണ്ടിലേക്കെത്തിയ 1320 കോടി തിരിച്ചുപിടിക്കാനുള്ള ശ്രമത്തിലാണ് ബാങ്ക് അധികൃതര്‍.

ബാങ്കിലെ കോര്‍പ്പറേറ്റ്, കൊമേഴ്‌സ്യല്‍ അക്കൗണ്ടുകളിലേക്കാണ് 130 മില്യണ്‍ പൗണ്ട്(1310 കോടി രൂപ) സൗജന്യമായി എത്തിയത്. അക്കൗണ്ട് ഹോള്‍ഡര്‍മാര്‍ നടത്തിയ 75000 ഇടപാടുകള്‍ സാങ്കേതിക തകരാറിനെ തുടര്‍ന്ന് ഇരട്ടിയായതാണ് കാരണം.

പണം എത്തിയത് ബാങ്കിലെ കരുതല്‍ ധനത്തില്‍ നിന്നായതിനാല്‍ ഇടപാടുകാരുടെ ആരുടെയും നിക്ഷേപത്തില്‍ നിന്ന് പണം നഷ്ടപ്പെട്ടിട്ടില്ലെന്ന് ബാങ്ക് അറിയിച്ചു. യുകെയില്‍ വിവിധ ബാങ്കുകളുമായി സഹകരിച്ച് പണം തിരിച്ചുപിടിക്കാനുള്ള ശ്രമത്തിലാണ് ബാങ്ക് അധികൃതര്‍. പണം ലഭിച്ചവര്‍ ഇത് പിന്‍വലിച്ചിട്ടുണ്ടെങ്കില്‍ പണം തിരിച്ചു നല്‍കാന്‍ വിമുഖത കാണിക്കുമെന്നും ഇത് ഓവര്‍ഡ്രാഫ്റ്റിലേക്ക് നയിക്കുമെന്നും ബാങ്ക് വ്യക്തമാക്കി.

ഷെഡ്യൂളിംഗ് പ്രശ്‌നമാണ് സംഭവത്തിന് കാരണമെന്നും ഇത് പരിഹരിച്ചിട്ടുണ്ടെന്നും ബാങ്ക് അറിയിച്ചിട്ടുണ്ട്. സാന്‍ടന്‍ഡറിന്റെ ബ്രിട്ടീഷ് ഹൈ സ്ട്രീറ്റ് വിംഗിന് പതിനാല് മില്യണ്‍ അക്കൗണ്ട് ഹോള്‍ഡേഴ്‌സ് ആണുള്ളത്.