മസ്തിഷ്ക ചോർച്ച തടയാൻ കേരള ഗവൺമെൻറ് നിയമനിർമ്മാണം നടത്തുമെന്ന വാർത്തയ്ക്ക് പിന്നാലെ യുകെ ഉൾപ്പെടെയുള്ള രാജ്യങ്ങളിലേക്കുള്ള കുടിയേറ്റം ഉയരുന്നതായുള്ള കണക്കുകൾ പുറത്തു വന്നു. 2011 മുതലുള്ള കാലയളവില്‍ ഇന്ത്യന്‍ പൗരത്വം ഉപേക്ഷിച്ചത് 16 ലക്ഷത്തിലധികം പേരാണ്. 2022-ല്‍ മാത്രം 2,25,620 പേരാണ് പൗരത്വം ഉപേക്ഷിച്ചത്. ഇതാകട്ടെ 2011 മുതലുള്ള കാലത്തെ ഏറ്റവും ഉയര്‍ന്ന കണക്കാണ്. 2020-ലാണ് ഏറ്റവും കുറഞ്ഞ സംഖ്യ രേഖപ്പെടുത്തിയിട്ടുള്ളത്. 85,256 പേരാണ് 2020-ല്‍ പൗരത്വം വേണ്ടെന്നുവെച്ചത്. കേന്ദ്രസര്‍ക്കാര്‍ പുറത്തുവിട്ട കണക്കുകള്‍ പ്രകാരമുള്ള വിവരങ്ങളാണിവ. വിഷയവുമായി ബന്ധപ്പെട്ട് രാജ്യസഭയിലുന്നയിച്ച ചോദ്യത്തിന് മറുപടിയായി കേന്ദ്ര വിദേശകാര്യമന്ത്രി ഡോ. എസ്. ജയ്ശങ്കറാണ് കണക്ക് വ്യക്തമാക്കിയത്.

2015-ല്‍ 1,31,489 പേരും 2016-ല്‍ 1,41,603 പേരും, 2017-ല്‍ 1,33,049 പേരും പൗരത്വം ഉപേക്ഷിച്ചു. 1,34,561 പേരാണ് 2018-ല്‍ ഇന്ത്യന്‍ പൗരത്വം ഉപേക്ഷിച്ചത്. 2019-ല്‍ ഇത് 1,44,017 ആയി ഉയര്‍ന്നു. തൊട്ടടുത്ത കൊല്ലം ഇത് 85,256 ആയി കുറഞ്ഞിരുന്നു. എന്നാല്‍ 2021-ല്‍ ഇത് വീണ്ടുമുയര്‍ന്ന് 1,63,440 ആയി. 2011 മുതല്‍ ഇതുവരെ ഇന്ത്യന്‍ പൗരത്വം വേണ്ടെന്നുവെച്ചത് 16, 63,440 പേരാണ്.

കഴിഞ്ഞ മൂന്ന് കൊല്ലത്തിനിടെ അഞ്ച് ഇന്ത്യക്കാര്‍ യുഎഇ പൗരത്വം കരസ്ഥമാക്കിയതായി പ്രത്യേക ചോദ്യത്തിനു മറുപടിയായി ജയ്ശങ്കര്‍ പറഞ്ഞു. ഇന്ത്യയില്‍ നിന്നുള്ളവര്‍ പൗരത്വം നേടിയ 135 രാജ്യങ്ങളുടെ പട്ടികയും അദ്ദേഹം നല്‍കി.