സ്വന്തം ലേഖകൻ

യു കെ :- എലിസബത്ത് രാജ്ഞിയുടെ ജീവിതത്തെ ആസ്പദമാക്കി നെറ്റ് ഫ്ലിക്സിൽ സംപ്രേഷണം ചെയ്യുന്ന ‘ദി ക്രൗൺ ‘ എന്ന സീരിസിനെതിരെ പ്രതികരിച്ച് രാജകുടുംബത്തിന്റെ അടുത്ത സുഹൃത്തുക്കൾ. രാജകുടുംബം നേരിട്ട പ്രതിസന്ധികളെ ചൂഷണം ചെയ്ത്, റേറ്റിംഗ് ഉണ്ടാക്കാനാണ് നിർമ്മാതാക്കൾ ശ്രമിക്കുന്നതെന്ന് അവർ ആരോപിച്ചു. ചാൾസ് രാജകുമാരന്റെ സുഹൃത്തുക്കളാണ് ഇത്തരത്തിലൊരു പ്രതികരണവുമായി രംഗത്തെത്തിയത്. യാഥാർത്ഥ്യവുമായി ബന്ധമില്ലാത്ത രീതിയിലാണ് ഈ ഷോ രാജകുടുംബത്തിലെ സംഭവങ്ങളെ ചിത്രീകരിച്ചിരിക്കുന്നത്. എന്നാൽ ഈ ഷോയ്ക്കു യാഥാർഥ്യവുമായി ഒരു ബന്ധവുമില്ലെന്നും, അത് വെറുമൊരു സീരിസ് മാത്രമാണെന്നും രാജകുടുംബത്തിലെ വക്താവ് പ്രതികരിച്ചു.

ഇതിന്റെ നാലാമത്തെ എപ്പിസോഡിൽ, 1979 ലോർഡ് മൗണ്ട് ബാറ്റന്റെ മരണം മുതൽ മാർഗരറ്റ് താച്ചറിന്റെ സ്ഥാനഭ്രംശം വരെയുള്ളതാണ് കാണിക്കുന്നത്. ഇതിൽ ചാൾസ് രാജകുമാരൻ കമില്ല എന്ന സ്ത്രീയുമായി ബന്ധം ഉണ്ടായിരിക്കെ തന്നെ, ഡയാന രാജകുമാരിയെ വിവാഹം ചെയ്തു എന്ന സംഭവവും നിർമ്മാതാക്കൾ കാണിക്കുന്നുണ്ട്. ഇതാണ് ചാൾസ് രാജകുമാരന്റെ സുഹൃത്തുക്കളെ പ്രകോപിതരാക്കിയത്.

എന്നാൽ ഇത് ജനങ്ങൾക്കുവേണ്ടിയുള്ള സീരിസ് മാത്രമാണെന്നും, ഇതിന് രാജകുടുംബത്തിൽ നടന്ന സംഭവങ്ങളുമായി ഒരു ബന്ധവുമില്ലെന്നുമുള്ള പ്രതികരണമാണ് രാജകുടുംബത്തിൻെറ ഭാഗത്തു നിന്നും ഉണ്ടായിരിക്കുന്നത്. ഇതിനെ സംബന്ധിച്ച് പലതരത്തിലുള്ള വിവാദങ്ങളും ഉയർന്നു വരുന്നുണ്ട്. രാജകുടുംബത്തിലെ വ്യക്തികളെ മോശമായി ചിത്രീകരിക്കാൻ ഉള്ള ശ്രമമാണ് ഇതെന്നുമുള്ള ആരോപണം നിലനിൽക്കുന്നുണ്ട്.