മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ഉമ്മന്‍ ചാണ്ടിക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ആലുവ പാലസിലെത്തിയാണ് മുഖ്യമന്ത്രി പിണറായി ഉമ്മന്‍ചാണ്ടിയെ ജന്മദിനാശംസകള്‍ അറിയിച്ചത്.ചികിത്സയ്ക്കായി ജര്‍മ്മനിയില്‍ പോകാന്‍ തയ്യാറെടുക്കുന്ന ഉമ്മന്‍ ചാണ്ടിക്ക് മുഖ്യമന്ത്രി ആശംസകള്‍ നേര്‍ന്നു. പൂര്‍ണ്ണ ആരോഗ്യവാനായി തിരിച്ചെത്തിയ ശേഷം വീണ്ടും കാണാമെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയോട് പറഞ്ഞു. സുഖവിവരങ്ങള്‍ അന്വേഷിച്ച് അല്‍പസമയം ചെലവഴിച്ച ശേഷമാണ് മുഖ്യമന്ത്രി മടങ്ങിയത്.

79-ാം പിറന്നാള്‍ ആഘോഷിക്കുന്ന ഉമ്മന്‍ ചാണ്ടിക്ക് ആശംസകള്‍ അറിയിച്ച് നിരവധി പേരാണ് ആലുവ ഗസ്റ്റ് ഹൗസില്‍ എത്തിയത്. നടന്‍ മമ്മൂട്ടിയും ഉമ്മന്‍ ചാണ്ടിക്ക് പിറന്നാള്‍ ആശംസകള്‍ നേരാന്‍ ഗസ്റ്റ് ഹൗസിലെത്തി. ജര്‍മ്മനിയിലേക്ക് ചികിത്സയ്ക്ക് പോകുന്ന ഉമ്മന്‍ചാണ്ടി അസുഖം ഭേദമായി എത്രയും പെട്ടെന്ന് തിരികെ വരട്ടെയെന്ന് ആശംസിക്കുന്നതായി മമ്മൂട്ടി പറഞ്ഞു. പൂക്കള്‍ സമ്മാനിച്ചു കൊണ്ടാണ് മമ്മൂട്ടി ഉമ്മന്‍ ചാണ്ടിയെ കാണാനെത്തിയത്. എല്ലാ പ്രാവശ്യത്തേയും പോലെ ലളിതമായ പിറന്നാള്‍ ആഘോഷമാണ് ഇത്തവണയും നടന്നത്. 2015ന് ശേഷം തന്റെ ശബ്ദത്തില്‍ വ്യതിയാനങ്ങള്‍ ഉണ്ടായി എന്നും ഇത്രയും അധികം ദിവസം നീണ്ടുനില്‍ക്കുന്നത് ഇതാദ്യമാണ് എന്നും ഉമ്മന്‍ ചാണ്ടി മമ്മൂട്ടിയോട് പറഞ്ഞു.

ഉമ്മന്‍ ചാണ്ടിയുടെ ആരോഗ്യവുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ നടക്കുന്ന പ്രചാരണങ്ങള്‍ വ്യാജമാണ് എന്നും ചികിത്സക്ക് കുടുംബം തടസം നില്‍ക്കുകയാണെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്നും മകന്‍ ചാണ്ടി ഉമ്മന്‍ പറഞ്ഞു. ഇത്തരം പ്രചരണങ്ങളില്‍ കുടുംബം വളരെയധികം ദുഃഖിതരാണ്. വ്യാജപ്രചരണങ്ങള്‍ നടത്തുന്നവര്‍ അതില്‍ നിന്ന് പിന്‍മാറണമെന്നും മനുഷ്യത്വപരമായ സമീപനം സ്വീകരിക്കണമെന്നും ചാണ്ടി ഉമ്മന്‍ ആവശ്യപ്പെട്ടു.1943 ഒക്ടോബര്‍ 31ന് കോട്ടയം കുമരകത്താണ് ഉമ്മന്‍ ചാണ്ടിയുടെ ജനനം. കെഎസ്‌യുവിലുടെയാണ് പൊതുപ്രവര്‍ത്തന രംഗത്തെത്തിയത്. 1970ല്‍ പുതുപ്പള്ളിയില്‍ നിന്നും നിയമസഭയില്‍ എത്തി. കെഎസ് യു സംസ്ഥാന പ്രസിഡന്റ്, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ്, എംഎല്‍എ, യുഡിഎഫ് കണ്‍വീനര്‍, പ്രതിപക്ഷ നേതാവ്, മുഖ്യമന്ത്രി എന്നി നിലകളില്‍ പ്രവര്‍ത്തിച്ചു.