കൊച്ചി :   ‘കലക്ടര്‍ ബ്രോ’ പ്രശാന്ത് നായര്‍ യുവജനങ്ങള്‍ക്കിടയിലും സോഷ്യല്‍ മീഡിയയിലും ഇന്ന് സൂപ്പര്‍സ്റ്റാറാണ്. ജനങ്ങള്‍ ഒന്നടങ്കം പറയുന്നത് – ‘ഇങ്ങനെയാവണം കലക്ടര്‍‍’ എന്നാണ്. ഈ കലക്ടര്‍ നിലപാടുകളുടെ കാര്യത്തിലും വികസനപദ്ധതികളുടെ കാര്യത്തിലും മറ്റൊരു കലക്ടറെ ഓര്‍മ്മപ്പെടുത്തുന്നുണ്ട്. അത് മറ്റാരുമല്ല, തേവള്ളിപ്പറമ്പില്‍ അലക്സാണ്ടറുടെ മകന്‍ ജോസഫ് അലക്സ്!. ഇതുപോലെയുള്ള നല്ല കാര്യങ്ങള്‍ സമൂഹത്തില്‍ സംഭവിക്കുമ്പോള്‍, ഏതെങ്കിലും ഒരു സര്‍ക്കാരുദ്യോഗസ്ഥന്‍ നല്ലതെന്തെങ്കിലും ചെയ്യുമ്പോള്‍ മലയാളികള്‍ ചിന്തിക്കുന്നത് അങ്ങനെതന്നെയാണ് – ജോസഫ് അലക്സിനെപ്പോലെ ഒരാണ്‍കുട്ടി! ‘ദി കിംഗ്’ എന്ന സിനിമയിറങ്ങി രണ്ടുപതിറ്റാണ്ട് കഴിഞ്ഞിട്ടും അതിന്‍റെ ഹാംഗോവര്‍ മലയാളികളെ വിട്ടൊഴിഞ്ഞിട്ടില്ല. ‘ദി കിംഗ്’ എന്ന സിനിമയിലെ മമ്മൂട്ടിയുടെ കഥാപാത്രത്തെപ്പോലെ ജനങ്ങള്‍ കാണുന്ന ‘കലക്ടര്‍ ബ്രോ’ പ്രശാന്ത് നായറുടെ ഇന്നസെന്റിനെപ്പറ്റിയുള്ള അഭിപ്രായങ്ങള്‍ ജനശ്രദ്ധ നേടികഴിഞ്ഞു.
കളക്ടര്‍ ബ്രോ  എഴുതിയത്….

ആകെ കാണാറുള്ള ടി വി പ്രോഗ്രാം ആണ് ‘ബഡായി ബംഗ്ലാവ്’ കഴിഞ്ഞ രണ്ടാഴ്ച ആയി ഇന്നസെന്റ് ആയിരുന്നു അതിഥി . .

അദ്ദേഹത്തിന്റെ കൌണ്ടര്‍ മറുപടികള്‍ക്ക് മുന്നില്‍ ശ്രീ മുകേഷും പിഷാരടിയും പകച്ച് നില്‍ക്കുന്ന കാഴ്ച അമ്പരപ്പിച്ചു. എന്തൊരു പ്രതിഭയാണ് ഇന്നസ്സെന്റ്‌റ് … വര്‍ഷങ്ങളായി മലയാളികളെ ചിരിപ്പിച്ചു കൊണ്ട് സിനിമയില്‍ സജീവമായി നില്‍ക്കുന്ന അദ്ദേഹം ഒരു എം പി ആയപ്പോള്‍ നമ്മള്‍ ഒട്ടൊന്നു സംശയിച്ചു. . ഈ ഹാസ്യ നടന്‍ എന്താണ് ജനങ്ങള്‍ക്ക് വേണ്ടി ചെയ്യാന്‍ പോകുന്നത് എന്ന് ..

പക്ഷെ നിശബ്ദ സേവനങ്ങളിലൂടെ അദ്ദേഹം ജനമനസുകളില്‍ കയറുന്ന കാഴ്ചയാണ് നമ്മള്‍ പിന്നീട് കണ്ടത്. . ക്യാന്‍സ്സര്‍ എന്ന മാരക രോഗത്തിനെ മനശക്തി കൊണ്ട് തോല്‍പിച്ച അദ്ദേഹത്തിന്റെ ‘ക്യാന്‍സര്‍ വാര്‍ഡിലെ ചിരി’ എന്ന പുസ്തകം പല ആവര്‍ത്തി വായിച്ചു .. ഇന്ന് ലക്ഷക്കണക്കിന് രോഗികള്‍ക്ക് മന:ശക്തി നല്‍കാന്‍ ഡോക്ടര്‍മാര്‍ ശുപാര്‍ശ ചെയ്യുന്ന ഒരു പുസ്തകം അതാണെന്നതില്‍ യാതൊരു സംശയവും ഇല്ല .

അദ്ദേഹത്തിന്റെ മണ്ഡലത്തില്‍ അഞ്ചു സ്ഥലങ്ങളില്‍ സൌജന്യ ക്യാന്‍സര്‍ ടെസ്റ്റിംഗ് സെന്ററുകള്‍, പ്രത്യേകിച്ചു പാവപ്പെട്ട സ്ത്രീകള്‍ക്കായി, സ്ഥാപിച്ചു എന്ന് പറയുമ്പോള്‍ മനസിലാകും അദ്ദേഹത്തിന്റെ മഹത്വം .. ഓരോ സെന്ററിനും അരകോടിയില്‍ അധികം രൂപ മുതല്‍മുടക്ക് ഉണ്ട് എന്ന് കൂടി അറിയുമ്പോള്‍…. കൂടുതല്‍ എന്ത് പറയാന്‍
പറഞ്ഞു വന്നത് അതല്ല …തമാശകളിലൂടെ സംഭാഷണങ്ങള്‍ മുറുകുമ്പോള്‍ ഇന്നസെന്റ് ഒരു കഥ പറഞ്ഞു. വിദ്യാഭ്യാസ്സ കാലത്ത് എല്ലാ വിഷയങ്ങളും തോറ്റ കുടുംബത്തിലെ ഏക സന്തതി എന്ന നിലയില്‍ പേരെടുത്ത അദ്ദേഹത്തിന്റെ പ്രോഗ്രസ്സ് കാര്‍ഡ് കാണാന്‍ സകല അടവുകളും പുറത്തെടുത്ത പഠിപ്പിസ്റ്റുകള്‍ ആയ സഹോദരങ്ങള്‍.. ‘ അവര്‍ ഒക്കെ ഇപ്പൊ അമേരിക്കയില്‍ ഡോക്ടര്‍മാര്‍ ആണ്’ എന്ന മുകേഷിന്റെ ‘ആക്ക’ലിനു അദ്ദേഹം കൊടുത്ത മറുപടിയും അത്യുഗ്രന്‍ .. ‘ഇന്ത്യയില്‍ ജീവിക്കാനുള്ള ബുദ്ധി ഒന്നും അവര്‍ക്കില്ല ‘എന്ന്

നന്നായി നാണം കെടും എന്ന് ഉറപ്പുള്ളതിനാല്‍ കാര്‍ഡ് കിട്ടിയില്ല എന്ന് നുണ പറഞ്ഞാണ് അദ്ദേഹം ആ അവധിക്കാലം പൂര്‍ത്തിയാക്കിയത്… പക്ഷെ സ്‌കൂള്‍ തുറക്കുന്നതിന്റ്‌റ് തലേന്നു എങ്കിലും പ്രോഗ്രസ് കാര്‍ഡില്‍ അപ്പന്റെ ഒപ്പ് ഇടീച്ചെ മതിയാകൂ… ആരും അറിയുകയും അരുത് അറിഞ്ഞാല്‍ എല്ലാരും കൂടെ കളിയാക്കി കൊല്ലും..
അപ്പന് ഇന്നസ്സെന്റിനോട് ഒരു പ്രത്യേക സ്‌നേഹം ഉണ്ട് എന്ന് അദ്ദേഹത്തിന് തന്നെ അറിയാം .. ഉച്ച ഊണ് കഴിഞ്ഞ് എല്ലാവരും മയങ്ങുന്ന സമയം അപ്പനെ കണ്ടു കാര്യം സാധിക്കാം എന്ന് കണക്കു കൂട്ടി ഇന്നസെന്റ് പുസ്തകത്തില്‍ ഒളിപ്പിച്ചു വച്ചിരുന്ന യാതൊരു പ്രോഗ്രസും അവകാശപ്പെടാന്‍ ഇല്ലാത്ത കാര്‍ഡും എടുത്ത് അപ്പന്റെ മുറിയിലേക്ക് നടക്കുന്നു ..

ഇടയ്ക്കു വച്ച് എവിടെ ആണ് ഒപ്പിടീക്കണ്ടത് എന്ന് നോക്കാന്‍ കാര്‍ഡ് എടുത്തു നോക്കിയ ഇന്നസെന്റ് ഒന്ന് ഞെട്ടി .. അല്ല അപ്പന്‍ ഞെട്ടിച്ചു .. എല്ലാ വിഷയങ്ങളും ചുരുങ്ങിയ മാര്‍ക്ക് വാങ്ങി തോറ്റു എന്ന് കാണിക്കുന്ന കാര്‍ഡിന്റെ താഴെ അപ്പന്‍ ഒപ്പിട്ടിരിക്കുന്നു ..!!!!

ഒന്നും മിണ്ടാതെ അപ്പന്റെ മുറിയില്‍ എത്തിയ ഇന്നസ്സെന്റ്‌റ് .. ഉറങ്ങി കിടന്ന അപ്പന്റെ കവിളില്‍ ഒരു മുത്തം കൊടുത്തത് അദ്ദേഹം അറിഞ്ഞില്ല .

മകന്റെ വീക്ക് പോയിന്റ് മനസിലാക്കി അവനെ വിഷമിപ്പിക്കാതെ ആരുമറിയാതെ കാര്‍ഡില്‍ ഒപ്പിട്ട ആ അപ്പന്‍ .. എന്തായിരിക്കണം ഒരു പിതാവ് എന്ന് നമ്മളെ കാണിച്ചു തരുന്നു .. എത്ര മോശക്കാരന്‍ ആയ പുത്രന്‍ ആണെങ്കിലും നന്നാകാന്‍ അതില്‍ കൂടുതല്‍ എന്ത് വേണം ?

മകന്റെ മനസ്സറിയുന്ന ഒരപ്പന്‍ അവനു വേണ്ടത് അവന്‍ അറിയാതെ തന്നെ ചെയ്തു കൊടുത്ത് ഒരക്ഷരം മിണ്ടാതെ… മനസ്സില്‍ സ്‌നേഹത്തിന്റെ കടല്‍ ഒളിപ്പിച്ചു വയ്ക്കുന്ന ഒരപ്പന്‍ …

സ്‌നേഹം മനസ്സില്‍ ഒളിപ്പിക്കുന്ന അത്തരം ഒരു തണല്‍മരം ഉണ്ടെങ്കില്‍ ഈ ലോകത്ത് ഒരു പുത്രനും മുടിയനായ പുത്രന്‍ ആകില്ല … ഇന്നസെന്റ് കഥ തുടര്‍ന്നുകൊണ്ടെ ഇരുന്നു കാണികള്‍ ചിരിച്ചുകൊണ്ടും

പക്ഷെ നര്‍മ്മത്തില്‍ പൊതിഞ്ഞു അദ്ദേഹം പരിചയപ്പെടുത്തിയ ആ അപ്പന്‍ ആയിരുന്നു അപ്പോള്‍ എന്റെ മനസ്സില്‍ …

ആ അപ്പന്‍ ഇല്ലായിരുന്നെങ്കില്‍ ഇന്ന് നമുക്ക് ക്യാന്‍സറിനെ വെല്ലു വിളിച്ചു ജീവിതത്തിലേക്ക് തിരിച്ചു കയറിയ ഒരു ഇന്നസ്സെന്റിനെ നമുക്ക് ലഭിക്കില്ലായിരുന്നു നല്ലൊരു അപ്പനാകാന്‍ നമുക്കും കഴിഞ്ഞാല്‍ .. നമ്മുടെ മക്കള്‍ ചീത്തയായി പോകില്ല .. ഉറപ്പ് …

Read more.. ധ്യാന്‍ ശ്രീനിവാസന്‍-അര്‍പിത വിവാഹം ഏപ്രില്‍ ഏഴിന്