ഇന്ത്യയില്‍ നിന്നുള്ളവര്‍ രാജ്യത്തേക്കു പ്രവേശിച്ചാല്‍ ജയില്‍ശിക്ഷയും പിഴയും നേരിടേണ്ടി വരുമെന്നു പ്രഖ്യാപിച്ച ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി സ്‌കോട് മോറിസനെതിരെ രൂക്ഷ വിമര്‍ശനവുമായി ഓസീസ് താരവും ഐ.പി.എല്‍ കമന്റേറ്ററുമായ മൈക്കല്‍ സ്ലേറ്റര്‍. മനുഷ്യരാശി ബുദ്ധിമുട്ടു നേരിടുമ്പോള്‍ പ്രധാനമന്ത്രിയുടെ ഈ നിലപാട് അംഗീകരിക്കാനാവുന്നതല്ലെന്ന് സ്ലേറ്റര്‍ പറഞ്ഞു.

‘മനുഷ്യരാശി ബുദ്ധിമുട്ടു നേരിടുമ്പോള്‍ പ്രധാനമന്ത്രിയുടെ നിലപാട് കൊള്ളാം. നിങ്ങളുടെ സ്വകാര്യ വിമാനമെടുത്ത് നിങ്ങള്‍ ഇന്ത്യ സന്ദര്‍ശിക്കണം. തെരുവുകളില്‍ മൃതശരീരങ്ങള്‍ വീണു കിടക്കുന്നതു നിങ്ങള്‍ കാണണം. ഇന്ത്യയിലെ സ്ഥിതി നിങ്ങള്‍ മനസ്സിലാക്കണം’ ട്വിറ്ററിലൂടെ സ്ലേറ്റര്‍ പറഞ്ഞു.

പതിനാലു ദിവസത്തിനുള്ളില്‍ ഇന്ത്യ സന്ദര്‍ശിച്ചവര്‍ മടങ്ങിയെത്തിയാല്‍ അഞ്ചുവര്‍ഷത്തെ ജയില്‍ശിക്ഷ നല്‍കുമെന്നും മോറിസണ്‍ അറിയിച്ചിരുന്നു. ജയില്‍ശിക്ഷയെന്നത് രാജ്യത്തിന്റെ താത്പര്യം കണക്കിലെടുത്താണെന്നും ഓസ്ട്രേലിയയില്‍ കോവിഡ് മൂന്നാം തരംഗം ഉണ്ടാവാതിരിക്കാനാണ് കടുത്ത നടപടികളെന്നുമാണ് മോറിസണിന്റെ വിശദീകരണം.

ഇന്ത്യയില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് ഓസ്ട്രേലിയ നേരത്തെ വിലക്കേര്‍പ്പെടുത്തിയിരുന്നു. മൈക്കല്‍ സ്ലേറ്റര്‍ ഇതിനെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. അയാളുടെ ‘കൈകളില്‍ രക്തക്കറയുണ്ട്’ എന്നായിരുന്നു സ്ലേറ്റര്‍ പ്രധാനമന്ത്രിക്കെതിരെ പ്രതികരിച്ചത്. ‘അസംബന്ധം’ ആണെന്ന് മോറിസണ്‍ അതിന് മറുപടി നല്‍കിയത്.