ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

രാജ്യമൊട്ടാകെയുള്ള നേഴ്സുമാരുടെ ഉള്ളിൽ സമരത്തിന്റെ പ്രതിഷേധാഗ്നി ആളിപ്പടരുകയാണ്. പണപ്പെരുപ്പത്തിനും ജീവിത ചിലവുകൾക്കും അനുസൃതമായി മെച്ചപ്പെട്ട ശമ്പളത്തിനായുള്ള മുറവിളി രാജ്യത്തെ നേഴ്സിങ് യൂണിയനുകൾ ഉയർത്താൻ തുടങ്ങിയിട്ട് വളരെ നാളായി . കോവിഡ് കാലത്ത് സ്വന്തം ജീവൻ വരെ പണയപ്പെടുത്തി ജോലി ചെയ്ത നേഴ്സുമാരെയും മറ്റ് ആരോഗ്യ പ്രവർത്തകരെയും അഭിനന്ദിക്കുന്നതിൽ എല്ലാവരും മുൻപന്തിയിലായിരുന്നു. എന്നാൽ രാജ്യത്ത് പ്രഖ്യാപിച്ച വിവിധ ശമ്പള വർദ്ധനവുകളിൽ അർഹമായ പരിഗണന ലഭിച്ചില്ലെന്ന പരാതിയാണ് ഇപ്പോൾ സമരമുഖത്തേയ്ക്ക് ഇറങ്ങിത്തിരിക്കാൻ നേഴ്സിങ് യൂണിയനുകളെ പ്രേരിപ്പിച്ചിരിക്കുന്നത്.

സാധാരണയായി സമരങ്ങളോട് മുഖം തിരിച്ചു നിൽക്കാറുള്ള റോയൽ കോളേജ് ഓഫ് നേഴ്സിങ്ങിലെ മൂന്നുലക്ഷത്തോളം അംഗങ്ങളാണ് ദേശീയ പണിമുടക്കിന് പച്ചക്കൊടി കാട്ടിയിരിക്കുന്നത്. നേഴ്സുമാർക്ക് മാന്യമായ ശമ്പളം നൽകുന്ന സമീപനം സർക്കാരിൻറെ ഭാഗത്തുനിന്ന് ഉണ്ടായില്ലെങ്കിൽ ബ്രിട്ടന്റെ ആരോഗ്യമേഖലയെ കാത്തിരിക്കുന്നത് കടുത്ത പ്രതിസന്ധിയാണെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്.

166 വർഷത്തെ ചരിത്രത്തിൽ ഇതാദ്യമായാണ് റോയൽ കോളേജ് ഓഫ് നേഴ്സിങ്ങിലെ എല്ലാ അംഗങ്ങളും സമരത്തിനോട് അനുകൂലമായി വോട്ട് ചെയ്യുന്നത്. മറ്റ് നേഴ്സിങ് യൂണിയനുകളായ റോയൽ കോളേജ് ഓഫ് മിഡ് വൈഫ്സ് , ജി എം ബി , യുണൈറ്റ്, യൂണിസൺ എന്നീ സംഘടനകളും സമര പാതയിൽ ആണെന്നാണ് സൂചനകൾ. പണിമുടക്കുമായി മുന്നോട്ടു പോയാൽ അത് രോഗികൾക്ക് ഉണ്ടാക്കുന്ന ബുദ്ധിമുട്ട് പരിഗണിക്കണമെന്ന് സർക്കാർ നേഴ്സുമാരോട് അഭ്യർത്ഥിച്ചു. ശമ്പള കുറവ് മൂലം നല്ല വിഭാഗം നേഴ്സുമാർക്കും ഈ ജോലിയിൽ ഒരു ഭാവി കാണാൻ സാധിക്കാത്തവരാണെന്ന് റോയൽ കോളേജ് ഓഫ് നേഴ്സിങ് ജനറൽ സെക്രട്ടറിയും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായ പാറ്റ് കുള്ളൻ പറഞ്ഞു.