സ്വന്തം ലേഖകൻ

എൻ എച്ച് എസ് നൽകുന്ന സുരക്ഷാ ഉപദേശങ്ങൾ ആയ, എല്ലായ്പ്പോഴും ചൂടുവെള്ളത്തിൽ കൈ കഴുകുക, രോഗമുണ്ടെന്ന് സംശയിച്ചാൽ പുറംലോകവുമായി ബന്ധമില്ലാതെ ഇരിക്കുക എന്നിവ പാലിക്കാൻ തെരുവിൽ ഉറങ്ങുന്നവർക്ക് ഒരു മാർഗ്ഗവുമില്ല. ഇതിനെപ്പറ്റി അടിയന്തരമായ ഒരു തീരുമാനമെടുക്കണമെന്നും, അല്ലെങ്കിൽ ഇത് സമൂഹത്തിനു തന്നെ ഒരു വിപത്തായി മാറുമെന്നും രാഷ്ട്രീയക്കാരും ചാരിറ്റി പ്രവർത്തകരും മുന്നറിയിപ്പ് നൽകി. രോഗമുണ്ടെന്ന് സംശയിച്ചാൽ വീടില്ലാത്തവർ എന്ത് ചെയ്യണമെന്ന കാര്യത്തിൽ ഗവൺമെന്റ് കൃത്യമായ നിർദേശം ഇതുവരെ നൽകിയിട്ടില്ല. കൈകൾ ഇടയ്ക്കിടയ്ക്ക് സോപ്പോ സാനിറ്റിസെറോ ഉപയോഗിച്ച് കഴുകുന്നതും, രോഗം സംശയിച്ചാൽ ഒറ്റപ്പെട്ട ജീവിതം നയിക്കുന്നതും തെരുവ് വാസികൾക്ക് ചിന്തിക്കാൻപോലും കഴിയുന്നതിന് അപ്പുറത്താണ്.

ലിബറൽ ഡെമോക്രാറ്റ് എംപി ആയ ലൈല മോറൻ ഇതിനെ സംബന്ധിച്ച് സ്റ്റേറ്റ് ഫോർ ഹൗസിംഗ് സെക്രട്ടറിയായ റോബർട്ട് ജനറിക് എം പിക്കും ആരോഗ്യ വകുപ്പ് സെക്രട്ടറിയായ മാറ്റ് ഹാൻഡ്കോക്കിനും വിഷയത്തിന്റെ പ്രാധാന്യം സംബന്ധിച്ച് കത്തെഴുതിയിരുന്നു. കത്തിൽ വീടില്ലാത്തവർക്ക് രോഗം ബാധിച്ചാൽ അവരെ മാറ്റി പാർപ്പിക്കാനുള്ള സൗകര്യത്തെ പറ്റിയും, ചികിത്സ സൗകര്യങ്ങളെ പറ്റിയും കൃത്യമായി ആരായുന്നുണ്ട്. നിർദ്ദേശങ്ങൾ നൽകിയാൽ പാലിക്കാൻ ചാറ്റ് പ്രവർത്തകരും സന്നദ്ധ സംഘടനകളും രംഗത്തുണ്ട് എന്നിരിക്കെയാണ് ഈ അമാന്തം.

അടിയന്തര ആവശ്യങ്ങൾക്കായി ലോക്കൽ അതോറിറ്റികൾക്ക് നൽകിയിരിക്കുന്ന തുകയും തീരെ കുറവാണ്, അതിനെപ്പറ്റി സെൻട്രൽ ഗവൺമെന്റ്മായി ഉടൻ തന്നെ ചർച്ച നടത്തേണ്ടതുണ്ട്. പൊതുസ്ഥലങ്ങളിൽ ഉറങ്ങുന്ന മനുഷ്യന്മാർക്ക് രോഗം പിടിപെടാനുള്ള സാധ്യത വളരെ കൂടുതലാണെന്നും, വൈറസിൽ നിന്നും രക്ഷപ്പെടാനുള്ള നിർദ്ദേശങ്ങൾ എത്രയും പെട്ടെന്ന് പുറപ്പെടുവിക്കണമെന്നും നടപ്പാക്കണമെന്നും, പോളിസി ആൻഡ് എക്സ്റ്റേണൽ അഫയേഴ്സ് ഫോർ ക്രൈസിസ് ഡയറക്ടർ മാത്യു ഡോണി പറഞ്ഞു.

ബ്രിങ്ടോണിലും, ഹൊവിലും സിറ്റി കൗൺസിൽ 14 ദിവസത്തേക്ക് ഐസൊലേഷന് ആവശ്യമായ സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. ഗവൺമെന്റിന്റെ കണക്ക് പ്രകാരം 4, 677 പേരാണ് തെരുവിൽ ഉറങ്ങുന്നത്. എന്നാൽ ബിബിസിയുടെ അന്വേഷണ പ്രകാരം 25, 000 ഓളം പേർ തെരുവിൽ ഉറങ്ങുന്നുണ്ട്.