ഉത്തർപ്രദേശിൽ തെരഞ്ഞെടുപ്പ് പ്രചാരണം ചൂടുപിടിക്കുന്നതിനിടെ കോൺഗ്രസി​െൻറ സഖ്യസാധ്യതകൾ സൂചിപ്പിച്ച് എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി. ബിജെപിയല്ലാത്ത ആരുമായും കോൺഗ്രസ് തെരഞ്ഞെടുപ്പിനുശേഷം സഖ്യത്തിനു തയാറാണെന്ന് പ്രിയങ്ക വ്യക്തമാക്കി. എന്നാൽ, ബിജെപിക്കു സമാനമായ രാഷ്ട്രീയമാണ് സമാജ്‌വാദി പാർട്ടിക്കുമുള്ളതെന്നും അവർ ആരോപിച്ചു.

കോൺഗ്രസിന്റെ വാതിൽ ബിജെപിക്കു മുന്നിൽ അടച്ചിട്ടിരിക്കുകയാണ്. എന്നാൽ, ബാക്കിയുള്ളവരുമായെല്ലാം സഖ്യത്തിന് തയാറാണ്. എസ്പിയും ബിജെപിക്കും എസ്പിക്കും ഒരേ രാഷ്ട്രീയശൈലിയാണുള്ളത്. ആ രാഷ്ട്രീയത്തിൽനിന്ന് അവർ നേട്ടംകൊയ്യുകയും ചെയ്യുന്നുണ്ട്. കോൺഗ്രസിനു പറയാനുള്ളത് സാധാരണക്കാർക്കാണ് നേട്ടമുണ്ടാകേണ്ടത്.

വികസനവിഷയങ്ങളാണ് ഉയർത്തേണ്ടത്. മതവർഗീയതയുടെയും ജാതീയതയുടെയുമെല്ലാം അടിസ്ഥാനത്തിൽ മുന്നോട്ടുപോകുന്നവർക്ക് ഒരേയൊരു അജണ്ടയേയൂള്ളൂ. അവർ പരസ്പരം അതിൽനിന്ന് നേട്ടമുണ്ടാക്കുകയും ചെയ്യുന്നുണ്ട്-പ്രിയങ്ക പറഞ്ഞതായി വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു.

കോൺഗ്രസിന്റെ പ്രധാന എതിരാളികൾ തൊഴിലില്ലായ്മയും വിലക്കയറ്റവും ഉത്തർപ്രദേശിലെ സാഹചര്യവും കർഷകരുടെ അവസ്ഥയുമെല്ലാമാണെന്നും പ്രിയങ്ക വ്യക്തമാക്കി. ഇതിനെല്ലാമെതിരെയാകും ഞങ്ങളുടെ പോരാട്ടം. ഭാവി പറയാനറിയില്ല. സീറ്റുകൾ പ്രവചിക്കുന്നതും അപക്വമാകും. എല്ലാം 2022 തെരഞ്ഞെടുപ്പോടുകൂടി അവസാനിക്കാൻ പോകുന്നില്ല. യുപിയിൽ ജനങ്ങളുടെ പ്രശ്‌നങ്ങൾക്കുവേണ്ടി നിലകൊള്ളുന്ന ഏറ്റവും പ്രധാന പാർട്ടിയാകാൻ പോകുകയാണ് കോൺഗ്രസെന്നും അവർ കൂട്ടിച്ചേർത്തു.