ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : ഇംഗ്ലണ്ടിലെ കൺസൾട്ടന്റുമാരും ജൂനിയർ ഡോക്ടർമാരും എൻഎച്ച്എസിന്റെ ചരിത്രത്തിൽ ആദ്യമായി സംയുക്ത സമരത്തിന് ഒരുങ്ങുകയാണ്. കൺസൾട്ടന്റുമാർ ഇന്ന് രാവിലെ മുതൽ പണിമുടക്കും. ജൂനിയർ ഡോക്ടർമാരുടെ സമരം നാളെയാണ്. ബ്രിട്ടീഷ് മെഡിക്കൽ അസോസിയേഷൻ സംഘടിപ്പിക്കുന്ന കൺസൾട്ടന്റുമാരുടെ പണിമുടക്ക് രണ്ട് ദിവസം നീണ്ടുനിൽക്കും. ജൂനിയർ ഡോക്ടർമാർ നാളെ മുതൽ മൂന്നു ദിവസം പണിമുടക്കും.


എമർജൻസി കെയർ മുടങ്ങാതെ പ്രവർത്തിക്കുമെങ്കിലും രോഗികൾ പ്രതിസന്ധിയിലാകുമെന്ന് എൻ എച്ച് എസ് മേധാവികൾ പറഞ്ഞു. ശമ്പള വർദ്ധനവിനെ ചൊല്ലി സർക്കാരും ഡോക്ടർമാരും തമ്മിലുള്ള തർക്കം രൂക്ഷമാകുന്നതിന്റെ സൂചനയാണ് ഈ സമരം. അടിയന്തര പരിചരണം ആവശ്യമുള്ള ആളുകൾ 999 എന്ന നമ്പറിൽ വിളിക്കണം. മറ്റ് ആരോഗ്യ പ്രശ്‌നങ്ങൾക്ക്, 111 അല്ലെങ്കിൽ ജി പി സേവനങ്ങൾ ഉപയോഗിക്കണം.

എൻ എച്ച് എസിന്റെ ചരിത്രത്തിൽ ഒരിക്കലും ഇത്തരത്തിലുള്ള സമരം കണ്ടിട്ടില്ല. ഇത് ഒരു വലിയ വെല്ലുവിളി ഉയർത്തുന്നുവെന്ന് എൻ എച്ച് എസ് ഇംഗ്ലണ്ട് മെഡിക്കൽ ഡയറക്ടർ പ്രൊഫസർ സ്റ്റീഫൻ പോവിസ് പറഞ്ഞു. കൺസൾട്ടന്റുമാരുടെ മൂന്നാമത്തെയും ജൂനിയർ ഡോക്ടർമാരുടെ ആറാമത്തെയും സമരമാണിത്. ഡിസംബർ മുതലുള്ള പണിമുടക്ക് കാരണം ചില ക്യാൻസർ കെയർ ഉൾപ്പെടെ ഏകദേശം പത്തുലക്ഷത്തോളം അപ്പോയിന്റ്‌മെന്റുകളും ചികിത്സകളും മാറ്റിവച്ചു.

നഴ്‌സുമാർ, റേഡിയോഗ്രാഫർമാർ, ആംബുലൻസ് ജീവനക്കാർ എന്നിവരുൾപ്പെടെയുള്ള മറ്റ് സ്റ്റാഫ് ഗ്രൂപ്പുകളുടെ സമരം മൂലമുണ്ടാകുന്ന തടസ്സങ്ങളും ഇതിൽ ഉൾപ്പെടുന്നു. എന്നാൽ ഡോക്ടർമാരുടെ സമരം കൂടുതൽ തടസ്സം സൃഷ്ടിച്ചിട്ടുണ്ട്. ഈ വർഷത്തെ ശമ്പള വർദ്ധനവ് നടപ്പാക്കിയതിനാൽ ഇനി ബിഎംഎ നേതാക്കളുമായി ശമ്പള ചർച്ചകൾക്കായി ഇരിക്കില്ലെന്നാണ് ആരോഗ്യ സെക്രട്ടറിയുടെ നിലപാട്.