ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: ചാൾസ് മൂന്നാമൻ രാജാവിൻറെ കിരീടധാരണ ചടങ്ങിൽ വിവാദമായ കോഹിനൂർ രത്നം പതിച്ച കിരീടം ഭാര്യയും രാജ്ഞിയുമായ കാമില ധരിക്കില്ല. ഏറെ വാർത്തകളിൽ ഇടംപിടിച്ച കോഹിനൂർ രത്നം പതിച്ച കിരീടം ധരിക്കുക വഴി വീണ്ടും രാജ്യാന്തര തലത്തിൽ വിവാദം ഉയരാൻ ഇടയാകുമെന്ന വിലയിരുത്തലിലാണ് പുതിയ തീരുമാനം. 1911ൽ ജോർജ് അഞ്ചാമന്റെ കിരീടധാരണവേളയിൽ രാജപത്നി മേരി രാജ്ഞി അണിഞ്ഞ കിരീടം പുതുക്കിയെടുത്തു കാമില ധരിക്കുമെന്ന് ബക്കിംഗ്ഹാം കൊട്ടാരം അറിയിച്ചു.

ഈ കിരീടത്തിന്റെ രൂപകൽപനയിൽ മാറ്റം വരുത്തി കോഹിനൂറിനു പകരം കള്ളിനൻ വജ്രക്കല്ലുകൾ പതിച്ച് അലങ്കരിക്കും. കോളനിഭരണ കാലത്ത് ഇന്ത്യയിൽനിന്നു ബ്രിട്ടിഷുകാർ കോഹിനൂർ രത്നം കൈവശപ്പെടുത്തുകയ്യായിരുന്നു. രത്നം ഇന്ത്യയ്ക്കു തിരികെനൽകണമെന്ന ആവശ്യം ശക്തമായിരിക്കെ കൂടുതൽ വിവാദങ്ങൾ ഒഴിവാക്കാനും നയതന്ത്ര സൗഹൃദം ഉറപ്പാക്കാനുമാണ് ഈ തീരുമാനം. മേയ് 6 -ന് വെസ്റ്റ്മിൻസ്റ്റർ ആബിയിൽ ചാൾസ് രാജാവിന്റെ കിരീടധാരണച്ചടങ്ങിൽ കാമില കോഹിനൂർ അണിയുമോയെന്ന ആകാംക്ഷയ്ക്കാണ് ഇതോടെ വിരാമമായത്.

1849ൽ ഈസ്റ്റ് ഇന്ത്യ കമ്പനി കൈവശപ്പെടുത്തി വിക്ടോറിയ രാജ്ഞിക്കു സമ്മാനിച്ചതാണ് 105 കാരറ്റിന്റെ കോഹിനൂർ രത്നം. കഴിഞ്ഞ സെപ്റ്റംബറിൽ എലിസബത്ത് രാജ്ഞിയുടെ സംസ്കാരവേളയിൽ മൃതദേഹപേടകത്തിനു മുകളിൽ‌ കോഹിനൂർ പ്രദർശിപ്പിച്ചിരുന്നു. രാജപത്നിയെന്ന നിലയിൽ എലിസബത്ത് രാജ്ഞിയുടെ അമ്മ 1937ൽ അണിഞ്ഞ കിരീടത്തിലാണ് ഇപ്പോൾ കോഹിനൂർ ഉള്ളത്.