ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : കോവിഡിനെതിരെ പടപൊരുതിയ ആരോഗ്യപ്രവർത്തകരാണ് രോഗഭീതിയുടെ നാളുകളിൽ രാജ്യത്തെ താങ്ങിനിർത്തിയത്. അതിൽ നേഴ്സുമാരുടെ പങ്ക് വളരെ വലുതാണ്. നേഴ്സുമാരുടെ പ്രയത്നത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട്‌ അനേകം കൗമാരക്കാർ നേഴ്‌സിംഗ് മേഖലയിലേക്ക് തിരിയുകയാണെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. യുകാസ് ആൻഡ് ഹെൽത്ത് എഡ്യൂക്കേഷൻ ഡേറ്റാ പ്രകാരം, 2019 മുതൽ നേഴ്‌സിംഗ് പഠിക്കുന്ന കൗമാരക്കാരുടെ എണ്ണത്തിൽ വർധനവുണ്ടായിട്ടുണ്ട്. കോവിഡ് സമയത്തെ നേഴ്സുമാരുടെ പ്രവർത്തനമാണ് ഇതിന് പ്രേരണയായതെന്ന് പത്തിൽ ഏഴു പേരും സമ്മതിച്ചു. 2021-ൽ യൂണിവേഴ്സിറ്റിയിലേക്ക് അപേക്ഷിച്ചവരിൽ 28,815 പേർ അവരുടെ പ്രഥമ വിഷയമായി നേഴ്സിംഗ് കോഴ്സ് തിരഞ്ഞെടുത്തു.

2021ലെ നേഴ്സിംഗ് അപേക്ഷകരിൽ 69% പേരും കോവിഡിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഈ മേഖല തിരഞ്ഞെടുത്തത്. സർവേയിൽ പങ്കെടുത്ത 99% പേരും നേഴ്സിംഗിലേക്ക് നീങ്ങാനുള്ള തങ്ങളുടെ തീരുമാനം ശരിയാണെന്ന് ഉറച്ചു വിശ്വസിക്കുന്നു. കണക്കുകളിലെ വർധന പ്രോത്സാഹജനകമാണെന്ന് റോയൽ കോളേജ് ഓഫ് നേഴ്‌സിംഗ് (ആർസിഎൻ) പറഞ്ഞു. അതേസമയം ജീവനക്കാരുടെ ക്ഷാമം ഇപ്പോഴുമുണ്ടെന്ന് അവർ വെളിപ്പെടുത്തി.

യുകെയിലെ നേഴ്സിംഗ് മേഖലയിൽ അനേകം മലയാളികളാണ് ജോലി ചെയ്യുന്നത്. ബ്രിട്ടീഷ് വിദ്യാർത്ഥികൾ കൂടുതലായി നേഴ്സിംഗിലേക്ക് കടന്നുവരുന്നത് മലയാളികളുടെ തൊഴിലവസരത്തെ ബാധിക്കുമെന്ന ഭയമുണ്ട്. എങ്കിലും അനേകം ജീവനക്കാരുടെ ഒഴിവുണ്ടെന്ന് എൻ എച്ച് എസ് തുറന്ന് സമ്മതിക്കുന്നു. ഇത്രയും അധികം കൗമാരക്കാർ നേഴ്സിംഗ് പഠിക്കാൻ അപേക്ഷിച്ചതിൽ സന്തോഷമുണ്ടെന്ന് ഹെൽത്ത്‌ & സോഷ്യൽ കെയർ സെക്രട്ടറി സാജിദ് ജാവിദ് പറഞ്ഞു. “ഈ പാർലമെന്റിന്റെ അവസാനത്തോടെ 50,000 നഴ്‌സുമാരെ കൂടി റിക്രൂട്ട് ചെയ്യാനുള്ള ശ്രമത്തിലാണ് ഞങ്ങൾ. യോഗ്യരായ എല്ലാ നഴ്‌സിംഗ് വിദ്യാർത്ഥികൾക്കും പ്രതിവർഷം 5,000 പൗണ്ടെങ്കിലും പരിശീലന ഗ്രാന്റ് നൽകും.” ജാവിദ് വ്യക്തമാക്കി.