ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ : വിവാദങ്ങളെ തുടർന്ന് ചൈൽഡ് ജെൻഡർ ഐഡന്റിറ്റി ക്ലിനിക് അടച്ചുപൂട്ടാൻ എൻഎച്ച്എസ്. വസന്തകാലത്തോടെ ക്ലിനിക്ക് അടച്ചുപൂട്ടാൻ ടാവിസ്റ്റോക്ക് ആൻഡ് പോർട്ട്മാൻ എൻഎച്ച്എസ് ഫൗണ്ടേഷൻ ട്രസ്റ്റ് അറിയിച്ചു. ക്ലിനിക്കിന്റെ പ്രവർത്തനരീതിയെക്കുറിച്ച് മുൻ ജീവനക്കാർ ആശങ്കകൾ ഉന്നയിച്ചിരുന്നു. ഡോ. ഹിലാരി കാസിന്റെ നേതൃത്വത്തിൽ നടന്ന സ്വതന്ത്ര അവലോകനത്തിന് ശേഷമാണ് ഈ തീരുമാനം. നിലവിലെ പരിചരണ മാതൃക യുവാക്കളുടെ മാനസികാരോഗ്യത്തെ ബാധിക്കുന്നുണ്ടെന്ന് കാസിൻ പറഞ്ഞു. ലണ്ടൻ, നോർത്ത് വെസ്റ്റ് ഇംഗ്ലണ്ട് ആസ്ഥാനമാക്കി പുതിയ ക്ലിനിക്കുകൾ തുറക്കും. ഗ്രേറ്റ് ഓർക്കണ്ട് സ്ട്രീറ്റ്, ആൽഡർ ഹേ ഉൾപ്പെടെയുള്ള കുട്ടികളുടെ ആശുപത്രികളുമായി ചേർന്ന് പ്രവർത്തിക്കും.

ലിംഗ സ്വത്വവുമായി മല്ലിടുന്ന 18 വയസ്സിന് താഴെയുള്ളവരെ സഹായിക്കാനും അവർക്ക് മാനസികാരോഗ്യ സംരക്ഷണം, ജിപി സേവനങ്ങൾ എന്നിവ നൽകാനും ക്ലിനിക് ലക്ഷ്യമിടുന്നു. വർധിച്ചുവന്ന റഫറലുകളും നീണ്ട വെയിറ്റിംഗ് ലിസ്റ്റും ടാവിസ്റ്റോക്കിനെ പ്രതിസന്ധിയിലാക്കി. ജെൻഡർ ആൻഡ് ഐഡന്റിറ്റി ഡെവലപ്‌മെന്റ് സർവീസ് (ജിഐഡിഎസ്) എന്ന പേരിൽ ടാവിസ്റ്റോക്ക് ക്ലിനിക്ക് 1989-ലാണ് ആരംഭിച്ചത്.

വെയ്റ്റിംഗ് ലിസ്റ്റുകൾ വർധിക്കുന്നത് കൈകാര്യം ചെയ്യാൻ ക്ലിനിക് ബുദ്ധിമുട്ടുകയായിരുന്നു, രോഗികളുടെ വിവരങ്ങൾ സൂക്ഷിച്ചതിൽ തുടങ്ങി കടുത്ത വീഴ്ചകളാണ് ക്ലിനിക്കിന് ഉണ്ടായത്. ക്ലിനിക്കിൽ എത്തുന്ന ആളുകളുടെ എണ്ണം ഇപ്പോൾ 20 മടങ്ങ് കൂടുതലാണ്. 2021-ൽ 250 ആയിരുന്നത് ഇപ്പോൾ 5,000 ആയി ഉയർന്നു.