സ്വന്തം ലേഖകൻ

കൊറോണ വൈറസ് മഹാമാരി മൂലമുള്ള ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ ഒന്നൊന്നായി പുറത്ത് വന്നു കൊണ്ടിരിക്കുകയാണ്. കോവിഡ് 19 ലോക്ക്ഡൗൺ കാലത്ത് ഒറ്റയ്ക്ക് കഴിഞ്ഞിരുന്ന രോഗികളും പ്രായമായവരും മരണപ്പെടുകയും, അയൽക്കാരോ ബന്ധുക്കളോ അത് സമയത്ത് തിരിച്ചറിയാതെ പോവുകയും, മൃതദേഹം ചീഞ്ഞളിഞ്ഞു തുടങ്ങുകയും ചെയ്ത ധാരാളം കേസുകൾ യുകെയിൽ റിപ്പോർട്ട് ചെയ്തു. ഇങ്ങനെയുള്ളവരെ കുറെനാൾ കാണാതെ ആകുമ്പോൾ മാത്രമാണ് അയൽക്കാരോ ബന്ധുക്കളോ പോലീസിനെയും ആംബുലൻസിനെയും വിവരം അറിയിക്കുന്നത്, അപ്പോഴേക്കും മൃതദേഹം അഴുകി തുടങ്ങിയിരിക്കും. കുടുംബവുമായി ബന്ധമില്ലാത്തവരോ ഉപേക്ഷിക്കപ്പെട്ടവരോ ആയ മനോരോഗികളും വൃദ്ധരും ആണ് ഇങ്ങനെ മരിക്കുന്നവരിൽ അധികവും. ഇവരിൽ പലരും രോഗം മൂർച്ഛിച്ച് തുടങ്ങിയാലും ആശുപത്രിയിൽ പോകാത്തവരും മറ്റ് ആരോഗ്യ പ്രവർത്തകരെ വിവരം അറിയിക്കാത്തവരുമായിരിക്കും.

ലണ്ടനിലെ സീനിയർ പത്തോളജിസ്റ്റും റോയൽ കോളേജ് ഓഫ് പാത്തോളജിസ്റ്, ഡെത്ത് ഇൻവെസ്റ്റിഗേഷൻ ചെയർമാനുമായ ഡോക്ടർ മൈക് ഒസ്ബോൻ പറയുന്നു ” ആരോരുമറിയാതെ രോഗശയ്യയിൽ മരിച്ച് 7 മുതൽ 14 ദിവസം വരെ മൃതശരീരം തിരിച്ചറിയാതെ അനാഥമാക്കപ്പെട്ട നിലയിലുള്ള കേസുകൾ അനവധിയാണ്. മൃതദേഹങ്ങൾ അഴുകി തുടങ്ങുന്നു എന്നത് പോസ്റ്റ്മോർട്ടത്തിലൂടെ മരണകാരണം തിരിച്ചറിയുന്നതിന് തടസ്സമാകുന്നു. അതിൽ മിക്കതും കോവിഡ് 19 ബാധിച്ചുള്ള മരണങ്ങൾ ആയിരിക്കും. മാർച്ച് ഏപ്രിൽ മെയ് തുടങ്ങിയ മാസങ്ങളിൽ ഇത്തരം ഡസൻകണക്കിന് മരണങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്.

ബന്ധുക്കളോടൊപ്പമോ ഒറ്റയ്ക്കോ താമസിച്ചിരുന്ന വ്യക്തികൾ ഇങ്ങനെ അനാഥമായി മരണപ്പെടുന്ന കേസുകൾ എഴുനൂറിലധികം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. എന്നാൽ എല്ലാ കേസുകളും ഇത്തരത്തിൽ വൈറസ് ബാധമൂലമാണെന്ന് ഉറപ്പിക്കാൻ കഴിയില്ല, മറ്റു കാരണങ്ങൾ മൂലവും മരണങ്ങൾ സംഭവിച്ചിരിക്കാം. മരണപ്പെട്ടവരിൽ പലരും അടിയന്തര വൈദ്യ സഹായം ആവശ്യപ്പെടാൻ കഴിയാത്ത നിലയിൽ ഹാർട്ട് അറ്റാക്കോ സ്ട്രോക്കോ വന്നവരാണ്. പ്രായം ആകാതെ മരണപ്പെട്ടവർ ആകട്ടെ ഷിസോഫ്രീനിയ, ഡിപ്രഷൻ പോലെയുള്ള മാനസിക രോഗങ്ങൾക്ക് ചികിത്സ തേടുന്നവരാണ്. ഒറ്റപ്പെടൽ മൂലം മരണപ്പെടാൻ ഉള്ള സാധ്യതയും കുറവല്ലെന്നാണ് ആരോഗ്യരംഗത്തെ വിദഗ്ധർ പറയുന്നത്.

ഈ ലോക്ക്ഡൗൺ കാലത്ത് ജി പി കളും എൻ എച്ച് എസ് പ്രവർത്തകരും ഇത്തരത്തിലുള്ളവരുടെ വീടുകളിലെത്തി സന്നദ്ധ സേവനം നൽകിയിരുന്നു, എന്നിരുന്നാലും അവരുടെ ശ്രദ്ധയിൽ പെടാതെ പോകുന്ന കേസുകളാണ് ഇത്തരത്തിൽ പുറംലോകം അറിയാതെ പോകുന്നത്.