സ്വന്തം ലേഖകൻ

സാർസ് -കോവ് -2 എന്ന ശാസ്ത്രീയ നാമത്തിൽ അറിയപ്പെടുന്ന കൊറോണ വൈറസ് എസിഇ 2 എന്നറിയപ്പെടുന്ന റിസപ്റ്ററുകളിലൂടെയാണ് കോശത്തിനുള്ളിൽ പ്രവേശിക്കുന്നത്.ഫാറ്റ് സെല്ലുകളിൽ ഈ റിസപ്റ്ററുകൾ കൂടുതൽ ഉണ്ടാവും. ഫാറ്റ് സെല്ലുകൾ ഉത്പാദിപ്പിക്കുന്ന പ്രോട്ടീനിലൂടെ കൊറോണ വൈറസ് ധാരാളമായി മനുഷ്യ ശരീരത്തിനുള്ളിൽ പ്രവേശിക്കുന്നതായി ഗവേഷകർ. അമിതവണ്ണമുള്ളവർക്ക് രോഗബാധ ഉണ്ടാവാൻ സാധ്യത ഏറെ. ഡയബറ്റിസ് മരുന്ന് കഴിക്കുന്നവർക്കും സമാനമായ അപകടസാധ്യത നിലനിൽക്കുന്നതായി ജർമ്മനി, യുഎസ് എന്നിവിടങ്ങളിലെ ഗവേഷകർ പറയുന്നു. അമിതവണ്ണമുള്ളവർക്ക് ശ്വാസകോശസംബന്ധമായ രോഗം പൾമണറി ഫൈബ്രോസിസ് ഉണ്ടാവാൻ സാധ്യത ഏറെയാണെന്നും, ഇത് മരണസംഖ്യ വർദ്ധിപ്പിക്കുന്നു എന്നും ജർമനിയിൽ നിന്നുള്ള ശാസ്ത്രജ്ഞന്മാർ പറയുന്നു. കോവിഡ് 19 ന്റെ പ്രധാന ലക്ഷണം ശ്വാസംമുട്ടൽ ആണെന്നിരിക്കെ, ഈ രോഗങ്ങളുള്ളവർ കൂടുതൽ കരുതൽ എടുക്കേണ്ടതുണ്ട്. തെളിവുകൾ ശക്തമല്ലെങ്കിൽ കൂടി കണക്കുകൾ സൂചിപ്പിക്കുന്നത് ഇങ്ങനെയാണ്.

ഇംഗ്ലണ്ടിലെ പത്തിൽ മൂന്ന് വ്യക്തികളും അമിതവണ്ണം ഉള്ളവരാണ്, ബോഡി മാസ്സ് ഇൻഡക്സ് മുപ്പതിൽ കൂടുതൽ ഉള്ളവരെയാണ് പൊണ്ണത്തടിയുടെ കൂട്ടത്തിൽ ഉൾപ്പെടുത്തുന്നത്. കോവിഡ് 19 ബാധിച്ചു മരിച്ച 75 ശതമാനം ആളുകളും അമിതവണ്ണമുള്ളവർ ആയിരുന്നു എന്നത് ഞെട്ടിക്കുന്ന കണക്കാണ്. ഒബിസിറ്റിയും കോവിഡ് – 19 ഉം തമ്മിലുള്ള ബന്ധം ചൂണ്ടിക്കാട്ടി മുൻപ് ഒരു ഗവേഷണ പ്രബന്ധം പബ്ലിഷ് ചെയ്തിരുന്നു. ജർമനിയിൽ നിന്നുള്ള ഡോ. ഇൽജ ക്രുഗ്ഗ്ലികോവ് അമിതവണ്ണവും, ടൈപ്പ് 2 പ്രമേഹമുള്ളവരിൽ എ സി ഇ -2 റിസപ്റ്ററുകൾ എങ്ങനെ പ്രവർത്തിക്കുന്നു എന്ന് വിശദീകരിക്കുന്നുണ്ട്. മയോഫൈബ്രോബ്ലാസ്റ്റുകൾ ഫാറ്റ് സെല്ലുകളെ നിർമിക്കുന്നുണ്ട്. ഇവ പൾമണറി ഫൈബ്രോസിസിന് കാരണമാവുന്നു, ഇതുമൂലം രോഗിയുടെ ശ്വാസകോശത്തിലെ ടിഷ്യൂ നശിക്കുകയും, ആവശ്യത്തിന് ഓക്സിജൻ ഉള്ളിലേക്ക് എടുക്കാൻ കഴിയാതെ ആവുകയും ചെയ്യും, അമിതവണ്ണമുള്ളവരിൽ കൊറോണ ബാധിക്കുന്നതിന് മുൻപുതന്നെ ഈ അവസ്ഥ നിലനിൽക്കുന്നുണ്ടാവും. ഇത് ചികിത്സ കൂടുതൽ കാഠിന്യം ഉള്ളതാക്കുന്നു.

കോവിഡ് രോഗികൾ ഏറ്റവുമധികം നേരിടുന്ന റിസ്ക് ഫാക്ടറുകൾ ഏതൊക്കെയാണെന്ന് കണ്ടെത്താൻ ആയിട്ടില്ലെങ്കിലും, ഐസിയുവിൽ പ്രവേശിപ്പിക്കുന്ന രോഗികളുടെ ചികിത്സാ പാരമ്പര്യം പരിശോധിക്കുമ്പോൾ ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ അമിതവണ്ണവും ശ്വാസകോശസംബന്ധമായ രോഗവും ഉള്ളവർ കൂടുതലാണെന്ന് മനസ്സിലാക്കാൻ സാധിക്കും. രോഗം ബാധിച്ചവരിൽ ശരീരഭാരത്തിന്റെ അനുപാതം 30 ൽ കൂടുതൽ ഉള്ളവർ, അതിൽ കുറവുള്ളവരെക്കാൾ ഇരട്ടിയാണ്. 35 ൽ കൂടുതലുള്ളവർ ആവട്ടെ അതിലും വളരെയധികമാണ്. ഇവർ രക്ഷപ്പെടാനുള്ള സാധ്യതയും കുറവാണെന്നാണ് കണ്ടെത്തൽ. ആസ്ത്മ, ഉയർന്ന രക്തസമ്മർദ്ദം, വാർദ്ധക്യം എന്നിവയാണ് മറ്റ് റിസ്ക് ഫാക്ടറുകൾ.