ലണ്ടന്‍: തങ്ങളുടെ വീടിനടുത്ത് കൂടി വര്‍ഷങ്ങള്‍ക്കു മുമ്പ് സര്‍വീസ് നടത്തിയിരുന്ന ബസ് ഇബേയിലൂടെ വാങ്ങിയ ദമ്പതികള്‍ അത് മോട്ടോര്‍ഹോം ആക്കി മാറ്റി. ടോം ഗ്രാന്‍ഥാം എന്ന യുവാവും പങ്കാലി കയ്‌ലി ബാണ്‍സുമാണ് ബസ് വാങ്ങി മാറ്റങ്ങള്‍ വരുത്തി ലക്ഷ്വറി മോട്ടോര്‍ ഹോം ആക്കിയത്. നശിച്ചുകൊണ്ടിരുന്ന ബസ് ഇകൊമേഴ്‌സ് വെബ്‌സൈറ്റായ ഇബേയിലൂടെയാണ് ഇവര്‍ വാങ്ങിയത്. ഇതിനായി 1200 പൗണ്ട് നല്‍കി. പിന്നീട് 10,000 പൗണ്ട് മുടക്കി ആറ് വര്‍ഷംകൊണ്ടാണ് ഈ സിംഗിള്‍ ഡെക്കര്‍ ബസ് ആഡംബര വീട് ആക്കി മാറ്റിയത്.

ബസ് വീണ്ടും റോഡില്‍ ഇറക്കാന്‍ പാകത്തിന് ആക്കാന്‍ ടോമിന് 9 മാസം പരിശ്രമിക്കേണ്ടി വന്നു. കയ്‌ലി ഇതിന്റെ ഇന്റരിയര്‍ ഡിസൈന്‍ ചെയ്തു. മൂന്ന് ഡബിള്‍ ബെഡുകളും ഒരു ഓവനും ഒരു ഗ്യാസ് ലോഗ് ഫയറും ടോയ്‌ലറ്റും ഷവറും ഈ ബസിനുള്ളില്‍ ഇവര്‍ ഘടിപ്പിച്ചു. ഡാഷ്‌ബോര്‍ഡുകളും സൈനുകളും നിലനിര്‍ത്തിക്കൊണ്ടായിരുന്നു ഇവ ഘടിപ്പിച്ചത്. 23 വര്‍ഷം മുമ്പ് മിക്ക ദിവസങ്ങളിലും ഗ്രിംസ്ബിയില്‍ നിന്ന് ലൗത്തിലേക്ക് തങ്ങള്‍ യാത്ര ചെയ്തിരുന്ന നമ്പര്‍ 51 ബസ് ആണ് ഇതെന്ന് പിന്നീടാണ് ഇവര്‍ക്ക് മനസിലായത്.

ഹോഴ്‌സ് ഡെന്റിസ്റ്റായി പ്രവര്‍ത്തിക്കുന്ന ടോമും കയ്‌ലിയും ഒരു മോട്ടോര്‍ ഹോം നിര്‍മിക്കുന്നതിനെക്കുറിച്ച് ചിന്തിക്കുമ്പോളാണ് ഈ ബസ് ശ്രദ്ധയില്‍പ്പെട്ടത്. 1993 മോഡല്‍ ബസില്‍ മൂന്ന് കുട്ടികള്‍ ഉള്‍പ്പെടുന്ന കുടുംബം ഫ്രാന്‍സിലും ബെല്‍ജിയത്തിലും ഉള്‍പ്പെടെ അവധിക്കാല യാത്രകള്‍ നടത്തിക്കഴിഞ്ഞു. എന്നാല്‍ ഇറ്റലിയിലേക്കുള്ള യാത്രക്കിടെ എന്‍ജിന്‍ തകരാറ് മൂലം സ്വിറ്റ്‌സര്‍ലാന്‍ഡില്‍ ഇവര്‍ ഒരിക്കല്‍ കുടുങ്ങുകയും ചെയ്തിട്ടുണ്ട്.

സ്വിസ് അധികൃതര്‍ തങ്ങളുടെ പാസ്‌പോര്‍ട്ടുകള്‍ പിടിച്ചുവെക്കുകയും കടുത്ത നിയമങ്ങള്‍ മൂലം ബസില്‍ തന്നെ കഴിയേണ്ടി വരികയും ചെയ്തു. പിന്നീട് എന്‍ജിന്‍ മാറ്റിവെക്കേണ്ടി വന്നു. ഇപ്പോള്‍ ബസ് ഇബേയില്‍ തന്നെ 8000 പൗണ്ടിന് ലേലത്തിന് വെച്ചിരിക്കുകയാണ്‌