കോവിഡ് പിടിപെട്ടെന്ന ഭീതിയിൽ ജീവനൊടുക്കി ദമ്പതിമാർ. മംഗലുരുവിലാണ് സംഭവം. പൊലീസ് കമ്മീഷണർക്ക് ആത്മഹത്യാ സന്ദേശം അയച്ച ശേഷമാണ് ഇവർ തൂങ്ങി മരിച്ചത്. സൂറത്ത്കൽ ബൈക്കംപടി ചിത്രാപുര രഹേജ അപ്പാർട്ട്മെന്റിലെ താമസക്കാരായ 40 വയസ്സുകാരനായ രമേഷ്കുമാറും ഭാര്യ 35–കാരി ഗുണ ആർ. സവര്‍ണ എന്ന എന്നിവരെയാണ് കഴിഞ്ഞദിവസം ഫ്ലാറ്റിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മരണശേഷമുള്ള പരിശോധനയിൽ ഇവർക്ക് കോവിഡ് ഇല്ല എന്നും സ്ഥിരീകരിച്ചു.

മരിക്കുന്നതിന് തൊട്ടുമുമ്പ് മംഗളുരു സിറ്റി പൊലീസ് കമ്മീഷണർക എൻ. ശശികുമാറിന് ഭർത്താവ് വാട്സാപ്പ് വഴി ശബ്ദസന്ദേശം അയക്കുകയായിരുന്നു. തനിക്കും ഭാര്യക്കും കോവിഡ് ലക്ഷണങ്ങളുണ്ടെന്നും ഒരുമിച്ച് മരിക്കാൻ പോകുകയാണെന്നുമായിരുന്നു സന്ദേശത്തിന്റെ ഉള്ളടക്കം. ഭാര്യക്ക് പ്രമേഹം ഉള്ളതിനാൽ ബ്ലാക്ക് ഫംഗസ് ബാധയേയും ഇവർ ഭയന്നിരുന്നു. ആശുപത്രിയിൽ പ ോയാൽ മരണസമയത്ത് പരസ്പരം കാണാൻ കഴിയാതെയാകും എന്ന ചിന്തയാണ് ഇവരെ ആത്മഹത്യക്ക് പ്രേരിപ്പിച്ചതെന്നും ശബ്ദസന്ദേശത്തിൽ നിന്ന് വ്യക്തമാകുന്നുവെന്നാണ് പൊലീസ് പറയുന്നത്.

ഭാര്യയാണ് ആദ്യമേ ജീവനൊടുക്കിയത്. താനും മരിക്കുന്നുവെന്ന് ശബ്ദസന്ദേശം അവസാനിക്കുമ്പോൾ പറയുന്നു. വിവാഹിതരായിട്ട് വർഷങ്ങളായ ഇവർക്ക് കുട്ടികളില്ലാത്ത ദുഃഖവും അലട്ടിയിരുന്നു. ഉറക്കഗുളിക കഴിച്ചതിന് പിന്നാലെ തൂങ്ങി മരിക്കുകയായിരുന്നു.
ശബ്ദസന്ദേശം കേട്ട കമ്മീഷണർ രമേഷിനെ തിരിച്ച് വിളിക്കാൻ ശ്രമിച്ചെങ്കിലും ഫോൺ എടുത്തില്ല. ഫോൺ നമ്പർ ലൊക്കേഷൻ തിരിച്ചറിഞ്ഞ് സൂറത്കൽ പൊലീസിനെ കമ്മീഷണർ ബന്ധപ്പെട്ടു. പൊലീസെത്തി ഇവരുടെ അപ്പാർട്മെന്റിന്റെ വാതിൽ പൊളിച്ച് അകത്തുകയറിയെങ്കിലും മരണം സംഭവിച്ചിരുന്നു. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ ഇരുവർക്കും കോവിഡ് ഇല്ല എന്നും സ്ഥിരീകരിച്ചു.