കോവിഡ് പ്രതിരോധത്തിൽ ഏറ്റവുമധികം പിഴവ് കാണിച്ച ലോകത്തെ അഞ്ചുനേതാക്കളിൽ ഒന്നാമനായി പ്രധാനമന്ത്രി നരേന്ദ്രമോഡി. ഭരണമികവുകൊണ്ട് ന്യൂസിലാൻഡ് അടക്കമുള്ള രാജ്യങ്ങൾ മാതൃക കാണിച്ചപ്പോൾ പാളിച്ചകൾ കൊണ്ട് ലോകത്തിന്റെ വിമർശനം ഏറ്റുവാങ്ങിയിരിക്കുകയാണ് മോഡിയും ബൊലസെനാരോയും അടക്കമുള്ള ലോകനേതാക്കാൾ.

മഹാമാരിയെ ചെറിയ പകർച്ചപ്പനിയായി ലാഘവത്തോടെ കണ്ടതും ശാസ്ത്രത്തെ അവഗണിക്കുകയും സാമൂഹിക അകലം, മാസ്‌കുകൾ പോലുള്ള കോവിഡ് പ്രതിരോധ മാർഗങ്ങളെ പുച്ഛിക്കുകയുമൊക്കെ ചെയ്താണ് ഈ ഭരണകർത്താക്കൾ തങ്ങളുടെ രാജ്യത്തെ സ്ഥിതി സങ്കീർണമാക്കിയത്. ട്വിറ്ററിൽ ദി കോൺവർസേഷൻ യുഎസ് നടത്തിയ വോട്ടെടുപ്പിൽ മോഡിക്കാണ് ഏറ്റവുമധികം വോട്ട് ലഭിച്ചത്. കോവിഡ് പ്രതിരോധത്തിലെ പിഴവുകൊണ്ട് സ്വന്തം രാജ്യത്തെ ബലികൊടുത്തവരുടെ പട്ടികയിലാണ് മോഡി ഒന്നാമനായിരിക്കുന്നത്.

വിവിധ രാജ്യങ്ങളിൽ നിന്നുള്ള വിദഗ്ധരായ ആളുകൾ തയാറാക്കിയ പട്ടികയിൽ ഒന്നാം സ്ഥാനത്ത് നരേന്ദ്ര മോഡിയും രണ്ടാം സ്ഥാനത്ത് കോവിഡ് രോഗത്തെ തന്നെ ആദ്യഘട്ടത്തിൽ അവഗണിച്ച ബ്രസീൽ പ്രസിഡന്റ് ജെയ്ർ ബൊലസനാരോയുമാണ്.

ഇന്ത്യയിൽ മേയ് മാസത്തിന്റെ തുടക്കത്തിൽ പ്രതിദിനം നാലു ലക്ഷത്തിനടുത്ത് രോഗബാധിതരാണ് ഉണ്ടായിരുന്നത്. ഇപ്പോൾ മൂന്നുലക്ഷത്തോളമായി കുറഞ്ഞു. ലോകത്തെ കോവിഡ് കേന്ദ്രമായി രാജ്യം മാറിയിരിക്കുകയാണ്. മിക്കരാജ്യങ്ങളും ഇന്ത്യ സന്ദർശിച്ചവർക്ക് വിലക്ക് ഏർപ്പെടുത്തുകയും ഇന്ത്യയിൽ നിന്നുള്ള വിമാനങ്ങൾ റദ്ദാക്കുകയും ചെയ്തിരിക്കുകയാണ്.

രാജ്യതലസ്ഥാനത്തടക്കം മെഡിക്കൽ ഓക്‌സിജന്റെയും ജീവൻരക്ഷാ മരുന്നായ റെംഡെസിവിറിന്റെയും ലഭ്യതകുറവുകാരണം ആയിരങ്ങളാണ് മരിച്ചുവീണത്. കിടക്കകൾ ഒഴിവില്ലാത്തതിനെ തുടർന്ന് രോഗികൾ തെരുവിൽ കിടന്നും മരിക്കേണ്ട അവസ്ഥയാണ്.

ഒരു ചെറിയ പകർച്ചപ്പനിയായി കോവിഡ് മഹാമാരിയെ വിലയിരുത്തിയ പ്രസിഡന്റ് ജെയ്ർ ബൊലസനാരോയാണ് ബ്രസീലിനെ കൊലയ്ക്ക് കൊടുത്തത്. ആരോഗ്യവകുപ്പിന്റെ നിർദേശങ്ങളെ തള്ളിയ അദ്ദേഹം ആരാധനാലയങ്ങളിൽ മാസ്‌ക് നിർബന്ധമാക്കിയ നടപടി സ്വന്തം അധികാരം ഉപയോഗിച്ച് എടുത്ത് കളഞ്ഞു. സാമൂഹിക അകലം പ്രോത്സാഹിപ്പിക്കാനുള്ള സർക്കാർ നിർദേശങ്ങൾ അദ്ദേഹം നിരുത്സാഹപ്പെടുത്തി. മാസ്‌ക് ധരിക്കാതെ പൊതുസ്ഥലത്ത് പ്രത്യക്ഷപ്പെടൽ പതിവാക്കിയ അദ്ദേഹത്തിന് ഒടുവിൽ കോവിഡ് ബാധിച്ചതും ശ്രദ്ധേയമായിരുന്നു.

ബെലാറസിന്റെ ഭരണാധികാരിയായ അലക്‌സാണ്ടർ ലുക്‌ഷെൻകോയും കോവിഡിനെ തളക്കുന്നതിൽ പരാജയപ്പെട്ടവരുടെ പട്ടികയിലുണ്ട്. മൂന്നാം സ്ഥാനത്താണ് ഇദ്ദേഹം. ലോകത്തെ മിക്കരാജ്യങ്ങളും കോവിഡ് മഹാമാരിയെ തുടർന്ന് ലോക്ക്ഡൗൺ പ്രഖ്യാപിച്ചപ്പോൾ കോവിഡിനെ പേടിച്ച് ലോക്ഡൗൺ വേണ്ടെന്ന് റഷ്യക്കും പോളണ്ടിനും ഇടയിൽ സ്ഥിതി ചെയ്യുന്ന ബെലാറസ് പ്രഖ്യാപിച്ചു. പ്രസിഡന്റായ ലുക്‌ഷെൻകോ കോവിഡിന് മരുന്നായി നിർദേശിച്ചത് വോഡ്കയും ഹോക്കിയുമെല്ലാമാണ്.

കോവിഡ് പ്രതിരോധം പാളിയ രാജ്യങ്ങളിൽ അതിസമ്പന്ന രാജ്യം യുഎസുമുണ്ട്. മുൻ പ്രസിഡന്റ് ഡൊണൾഡ് ട്രംപാണ് അമേരിക്കയെ കോവിഡ് ഹബ്ബാക്കി മാറ്റിയ ഭരണാധികാരി. ഇപ്പോൾ അധികാരത്തിൽ ഇല്ലെങ്കിലും ട്രംപിന്റെ നയങ്ങൾ രാജ്യത്തെ തകർത്തെന്നാണ് വിലയിരത്തൽ അതുകൊണ്ടുതന്നെ മോഷം ഭരണാധികാരികളുടെ പട്ടികയിൽ നാലാം സ്ഥാനത്ത് ട്രംപ് ഇടംപിടിച്ചിരിക്കുകയാണ്. മഹാമാരിയെ വിലകുറച്ച് കണ്ടതും മാസ്‌ക് ഉപയോഗത്തിനും ചികിത്സ രീതികൾക്കുമെതിരെ സംസാരിച്ചതും പ്രതിരോധ പ്രവർത്തനങ്ങളെ പ്രതികൂലമായി ബാധിച്ചു.

മെക്‌സിക്കൻ പ്രസിഡന്റ് ആൻന്ദ്രെ മാനുവൽ ലോപസ് ഒബ്രഡോറാണ് മഹാമാരിയെ നേരിടുന്നതിൽ അമ്പേ പരാജയപ്പെട്ട മറ്റൊരു ഭരണാധികാരി. 9.2 ശതമാനം കോവിഡ് രോഗികളും മരിക്കുന്ന മെക്‌സിക്കോയിലെ സ്ഥിതി അതീവഗുരുതരമാണ്. ലോകത്തെ ഏറ്റവും ഉയർന്ന മരണ നിരക്ക് ഇവിടെയാണ്. 6,17,000 മരണങ്ങൾ സംഭവിച്ചതായാണ് റിപ്പോർട്ടുകൾ. പ്രസിഡന്റ് ആൻന്ദ്രെ മാനുവൽ മഹമാരിയെ സംബന്ധിച്ച് പുറപ്പെടുവിച്ച മുന്നറിയിപ്പുകൾ പാടെ തള്ളിക്കളയുന്ന നിലപാടാണ് തുടക്കം മുതൽ സ്വീകരിച്ചത്. തുടക്കത്തിൽ തന്നെ രാജ്യവ്യാപകമായി ലോക്ക്ഡൗൺ നടപ്പാക്കാനുള്ള ആഹ്വാനങ്ങളെ അദ്ദേഹം എതിർത്തു. അതിനുമുമ്പ് രാജ്യവ്യാപകമായി അദ്ദേഹം റാലികൾ നടത്തി. മാസ്‌കും സാമൂഹിക അകലവുമൊന്നും അദ്ദേഹം പ്രോത്സാഹിപ്പിച്ചതിമുല്ല. ഫലമോ ലക്ഷക്കണക്കിനാളുകൾ മരിച്ചുവീഴുന്ന ഭൂമിയായി മെക്‌സിക്കൻ മണ്ണി മാറി.