ന്യൂസ് ഡെസ്ക് മലയാളം യുകെ

ബൂസ്റ്റർ വാക്സിനുകൾക്ക് കൊറോണ വൈറസിൻെറ പുതിയ വകഭേദത്തിനെതിരെ സംരക്ഷണം നൽകാൻ കഴിയുമെന്ന പഠന റിപ്പോർട്ട് പുറത്ത്. ബൂസ്റ്റർ വാക്സിനുകൾ സ്വീകരിച്ചതിനുശേഷം ശരീരത്തിൽ ഉള്ള ടി സെല്ലുകൾ ഒമിക്രോണിൽ നിന്ന് സംരക്ഷണം നൽകുന്ന തരത്തിലാണെന്ന് ശാസ്ത്രജ്ഞർ അഭിപ്രായപ്പെട്ടു. ഫൈസർ, മോഡേണ തുടങ്ങിയ എംആർഎൻഎ കുത്തിവയ്പ്പുകൾ ജനങ്ങളിലെ പ്രതിരോധശേഷി വളരെയധികം വർദ്ധിക്കാൻ കാരണമായതായി പഠനത്തിൽ പറയുന്നു. എല്ലാ വാക്സിനുകളും ജനങ്ങളിൽ നല്ല തോതിലുള്ള പ്രതിരോധശേഷി നൽകിയതായി കണ്ടെത്താൻ സാധിച്ചു എന്ന് യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ സതാംപ്ടൺ എൻഎച്ച്എസ് ഫൗണ്ടേഷൻ ട്രസ്റ്റിൻെറ എൻഐഎച്ച്ആർ ക്ലിനിക്കൽ റിസർച്ച് ഫെസിലിറ്റിയുടെ ട്രയൽ ലീഡും ഡയറക്ടറുമായ പ്രൊഫസർ സോൾ ഫൗസ്റ്റ് പറഞ്ഞു. ഫൈസർ, മോഡേണ തുടങ്ങിയ വാക്‌സിനുകൾ നൽകുന്ന സംരക്ഷണം വളരെ ഉയർന്നതാണെന്നും നോവാവാക്സ്, ജാൻസെനും ആസ്ട്രസെനെക്കയും ഫലപ്രദമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അസ്ട്രസെനെക്ക അല്ലെങ്കിൽ ഫൈസർ വാക്സിനുകൾ രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചവരിൽ ബൂസ്റ്റർ വാക്സിനുകൾ പോലെതന്നെ ഫലപ്രദമാണെന്ന് പഠന റിപ്പോർട്ടിൽ പറയുന്നു. അസ്‌ട്രാസെനെക്ക, ഫൈസർ/ബയോഎൻടെക്, മോഡേണ, നോവാവാക്‌സ്, ജാൻസെൻ എന്നിവയാണ് മൂന്നാം ഡോസായി പരീക്ഷിച്ച 6 വാക്സിനുകൾ. നിലവിലുള്ള കോവിഡിൻെറ വകഭേദങ്ങൾക്കെതിരെ ഇവ പ്രവർത്തിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു എന്നാൽ പഠനത്തിൽ ഒമൈക്രോൺ വേരിയന്റ് പരീക്ഷിച്ചിട്ടില്ല.
ടി സെല്ലുകൾ പുതിയ വേരിയന്റിനെതിരെ പ്രതിരോധശേഷി നൽകാൻ പ്രധാന പങ്കുവഹിക്കുന്നുണ്ടെന്നും വിദഗ്ധർ പറയുന്നു. ആൻറിബോഡിയുമായുള്ള ഇതിൻറെ ബന്ധം പഠിച്ചതിനെത്തുടർന്നാണ് ഈ പുതിയ കണ്ടെത്തൽ. നിലവിലുള്ള വാക്സിനുകൾ വൈറസിൻെറ ഏതു വകഭേദത്തേയും പ്രതിരോധിക്കാൻ ശേഷിയുള്ളവയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.