ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ഇംഗ്ലണ്ടിൽ മാർച്ചിനു ശേഷം കോവിഡ് രോഗികളുടെ എണ്ണത്തിൽ വീണ്ടും വൻ വർദ്ധനവ് റിപ്പോർട്ട് ചെയ്തു. ഉടൻതന്നെ അടുത്ത ഒരു തരംഗം ഉണ്ടായേക്കാമെന്ന മുന്നറിയിപ്പുമായി വിദഗ്ധർ. ഓഫീസ് ഫോർ നാഷണൽ സ്റ്റാറ്റിസ്റ്റിക്സിലെ അനലിസ്റ്റുകൾ ജൂൺ 2 ന് 797,500 പേർക്കാണ് രോഗം ബാധിച്ചതായി കണ്ടെത്തിയത്. പുതിയ കണക്കുകൾ പ്രകാരം 70 പേരിൽ ഒരാളെങ്കിലും കോവിഡ് ബാധിതൻ ആവാനുള്ള ഉള്ള സാധ്യത 1.7 ശതമാനം കൂടുതലാണ് . മാർച്ച് അവസാനം സൗജന്യ പരിശോധന നിർത്തലാക്കുന്നതിന് മുമ്പ് റിപ്പോർട്ട് ചെയ്ത കോവിഡ് കേസുകളേക്കാൾ ഉയർന്ന നിരക്കാണ് ഇന്നലെ റിപ്പോർട്ട് ചെയ്തത്. എൻഎച്ച്എസ് സ്ഥിതിവിവരക്കണക്കുകൾ പ്രകാരം ഹോസ്പിറ്റലുകളിലേക്കുള്ള അഡ്മിഷനുകളും വർദ്ധിച്ചുവരികയാണെന്നത് വൈറസ് വീണ്ടും കുതിച്ചുയരുന്നു എന്നതിൻറെ മറ്റൊരു സൂചനയാണ്. ഈ വർദ്ധനവ് ആരോഗ്യ സേവന രംഗത്ത് വൻ സമ്മർദം ചെലുത്തുമെന്ന് ഭയപെടുന്നതായും വിദഗ്ധർ കൂട്ടിച്ചേർത്തു.

കോവിഡ് കേസുകൾ ഉയരുന്നുണ്ടെങ്കിലും വസന്തകാലത്ത് കോവിഡിനെ ഇൻഫ്ലുവൻസ പോലെ പരിഗണിക്കാനുള്ള തീരുമാനത്തിൽ ഉറച്ചുനിൽക്കുകയാണ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ. BA.4, BA.5 എന്നീ ഒമിക്രോൺ ഉപ-വകഭേദങ്ങൾ ആണ് കോവിഡിൻെറ പെട്ടെന്നുള്ള വർദ്ധനയ്ക്ക് കാരണം എന്ന് വിദഗ്ദ്ധർ കണ്ടെത്തി. നോർത്തേൺ അയർലൻഡിലും സമാനമായ വർദ്ധനവ് റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്‌. വെയിൽസിലും സ്കോട്ട്‌ലൻഡിലും അനിശ്ചിതത്വം ഏറിയ കണക്കുകളാണ് കണ്ടെത്താനായത് എന്ന് ഓഫീസർ നാഷണൽ സ്റ്റാറ്റിസ്റ്റിക്സ് പറഞ്ഞു. പകർച്ചവ്യാധിയുടെ നിലവിലെ സ്ഥിതി നിരീക്ഷിക്കാനായി സർക്കാർ ഉപയോഗിക്കുന്ന ഔദ്യോഗിക നിരീക്ഷണ പരിപാടിയാണ് ഓഫീസ് ഫോർ നാഷണൽ സ്റ്റാറ്റിസ്റ്റിക്സ് സർവ്വേ . ഓരോ ആഴ്ചയും പതിനായിരക്കണക്കിന് ആളുകളെ ക്രമരഹിതമായി പരിശോധിച്ചാണ് ഇത് തയ്യാറാക്കുക.