ന്യൂസ് ഡെസ്ക് മലയാളം യുകെ

യുകെയിൽ 12 വയസ്സുവരെയുള്ള കുട്ടികൾക്ക് കോവിഡ് വാക്സിൻ നൽകാൻ തീരുമാനമായതായി റിപ്പോർട്ടുകൾ പുറത്തുവന്നു. ഈ നീക്കത്തിലൂടെ രാജ്യത്തെ കീഴടക്കിയേക്കാവുന്ന ഒരു മൂന്നാം തരംഗത്തെ ഒഴിവാക്കാം എന്നാണ് കരുതുന്നത്. വേനൽക്കാലത്തിന് ശേഷം സെപ്റ്റംബറിൽ ക്ലാസിലേയ്ക്ക് മടങ്ങുമ്പോൾ സ്കൂൾ കുട്ടികൾക്ക് ഒരു ഡോസ് വാക്‌സിൻ നൽകാനുള്ള തീരുമാനത്തിൻെറ കോർ പ്ലാനിങ് ചോർന്നതിലൂടെയാണ് വിവരം പുറത്തായത് . പ്രായമായവരേക്കാൾ കുട്ടികൾക്ക് വൈറസ് ബാധിക്കാനുള്ള സാധ്യത കുറവാണ്. എങ്കിലും കുട്ടികൾ വഴിയായി വൈറസ് മറ്റുള്ളവരിലേയ്ക്ക് പകരാനുള്ള സാധ്യതയാണ് കുട്ടികൾക്ക് വാക്‌സിൻ നൽകാനുള്ള തീരുമാനത്തിന് പിന്നിൽ.

ഇതിനിടെ യുകെയിൽ രണ്ട് ഡോസ് പ്രതിരോധ വാക്സിൻ ലഭിച്ചവരുടെ എണ്ണം 11 ദശലക്ഷം കടന്നു. കോവിഡ് മഹാമാരിയുടെ പ്രയാസങ്ങൾ വളരെയധികം ഏറ്റു വാങ്ങിയ ഒരു രാജ്യമായിരുന്നു യുകെ എന്നാൽ യുദ്ധകാല അടിസ്ഥാനത്തിൽ വാക്‌സിൻ നൽകിയും ലോക് ഡൗൺ നിയന്ത്രണങ്ങളാലും രോഗവ്യാപനവും മരണനിരക്കും കുറയ്ക്കുന്നതിൽ രാജ്യം വിജയം കൈവരിച്ചു. യുകെയിലെ മലയാളികളിൽ ഒട്ടുമിക്കവരും ആരോഗ്യമേഖലയിൽ പ്രവർത്തിക്കുന്നവരാണ്. അതുകൊണ്ടുതന്നെ കോവിഡിനെതിരെ യുദ്ധം രാജ്യം ജയിച്ചത് യുകെ മലയാളികൾക്കും അഭിമാനിക്കാവുന്ന നേട്ടമായി. അധികം താമസിയാതെ കോവിഡിൽ നിന്നും ലോക് ഡൗൺ നിയന്ത്രണങ്ങളിൽ നിന്നും രാജ്യം മുക്തമാകുമെന്ന സൂചനകളാണ് പുറത്തു വരുന്നത്.