ന്യൂസ് ഡെസ്ക് മലയാളം യുകെ

യുകെയിൽ കോവിഡ് ഉൾപ്പെടെയുള്ള ശ്വാസകോശ സംബന്ധമായ രോഗങ്ങളുടെ കേസുകളിൽ വൻ വർദ്ധനവ്. ഡിസംബർ 9 ശനിയാഴ്ച വരെയുള്ള കണക്കുകളിൽ മാത്രം ഏകദേശം 6,000 പേർക്ക് കോവിഡ് പോസിറ്റീവായി. അതേസമയം, ഈ മാസം ആദ്യ ആഴ്ചയിൽ തന്നെ ഇൻഫ്ലുവൻസ (ഫ്ലൂ) പോസിറ്റീവ് ആയവരുടെ എണ്ണം 2.4 ശതമാനത്തിൽ നിന്ന് 5.6 ശതമാനമായി ഉയർന്നിരിക്കുകയാണ്. യുകെയിലെ ജനങ്ങളിലുള്ള ആന്റിബോഡിയുടെ അളവ് വളരെ കുറവാണെന്ന് ഇമ്മ്യൂണോളജിസ്റ്റുകൾ നേരത്തെ തന്നെ മുന്നറിയിപ്പ് നൽകിയിരുന്നു.

കോവിഡ് പോസിറ്റീവ് ആയി സ്ഥിരീകരിച്ചാൽ സ്വയം ഒറ്റപ്പെടാനുള്ള മാർഗ്ഗനിർദ്ദേശം സർക്കാർ വളരെക്കാലം മുൻപ് തന്നെ നീക്കം ചെയ്‌തിരുന്നു. കൊറോണ വൈറസ് വ്യാപനത്തെ തുടർന്ന് നടപ്പിലാക്കിയ നിയന്ത്രണങ്ങൾ ഏകദേശം രണ്ട് വർഷം മുമ്പ് എടുത്തുമാറ്റിയിരുന്നു. ഇത് ഈ ക്രിസ്മസ് കാലത്ത് ഏതെങ്കിലും തരത്തിലുള്ള ശ്വാസകോശ അണുബാധയുള്ളവരെ പ്രതിസന്ധിയിലാക്കുവെന്ന് ഒരു എൻഎച്ച്എസ് റെസ്പിറേറ്ററി ഡോക്ടർ പറയുന്നു.

ഇത്തരക്കാർ ക്രിസ്‌തുമസ്‌ കാലത്ത് സ്വയം ഒറ്റപ്പെടാനുള്ള തീരുമാനം എടുക്കുക എന്നുള്ളത് ഏറെ പ്രയാസകരമാണെങ്കിലും വിവേകത്തോടെ പെരുമാറണമെന്ന് സൗത്ത്മീഡ് ഹോസ്പിറ്റൽ ബ്രിസ്റ്റോളിൽ ജോലി ചെയ്യുന്ന ഡോ. കാതറിൻ ഹയാംസ് മിററിനോട് പറഞ്ഞു. കോവിഡ് പടരുന്നത് തടയാൻ കൈ കഴുകാനും തിരക്കേറിയ ഇടങ്ങളിൽ മാസ്‌ക് ധരിക്കാനും മറക്കരുത്. മഞ്ഞുകാലത്ത് പലപ്പോഴും ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ വർദ്ധിക്കാറുണ്ട്. കോവിഡ്, ഇൻഫ്ലുവൻസ, ആർഎസ് വി തുടങ്ങിയ രോഗങ്ങൽ ബാധിച്ചവരുടെ എണ്ണത്തിൽ വർദ്ധനവ് ഉണ്ടായിട്ടുണ്ടെന്ന് ബ്രിസ്റ്റോൾ യൂണിവേഴ്സിറ്റിയിലെ പോസ്റ്റ് ഡോക്ടറൽ ക്ലിനിക്കൽ റിസർച്ച് ഫെല്ലോ കൂടിയായ ഡോ.ഹയാംസ് അഭിപ്രായപ്പെട്ടു.