പശുവിനെ ഭാരതത്തിന്റെ ദേശീയ മൃഗമാക്കണമെന്ന അഭിപ്രായവുമായി അലഹബാദ് ഹൈക്കോടതി. ഗോവധ നിരോധന നിയമപ്രകാരം കേസെടുത്തയാള്‍ക്ക് ജാമ്യം അനുവദിക്കണം എന്നാവശ്യപ്പെട്ടുളള ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ അഭിപ്രായം.

സിംഗിള്‍ ബെഞ്ച് ജഡ്ജിയായ ജസ്റ്റിസ് ശേഖര്‍ കുമാര്‍ യാദവാണ് ഈ നിരീക്ഷണം നടത്തിയത്. ഹര്‍ജിക്കാരനായ ജാവേദിന് ജാമ്യം നിഷേധിച്ച കോടതി പാര്‍ലമെന്റ് പശുവിന് മൗലികാവകാശങ്ങള്‍ നല്‍കുന്ന ബില്‍ പാസാക്കി പശുവിനെ ദേശീയ മൃഗമാക്കണമെന്നും അഭിപ്രായപ്പെട്ടു.

ഇന്ത്യന്‍ സംസ്‌കാരത്തിന്റെ ഭാഗമാണ് പശുവെന്നും അതുകൊണ്ടുതന്നെ ദേശീയ മൃഗമാക്കണമെന്നുമായിരുന്നു അഭിപ്രായം. രാജ്യത്ത് പശുവിനെ ഉപദ്രവിക്കുന്നവരെ ശിക്ഷിക്കുന്ന നിയമം സര്‍ക്കാര്‍ നടപ്പാക്കണമെന്നും സിംഗിള്‍ ബെഞ്ച് ആവശ്യപ്പെട്ടു.

പശുവിനെ സംരക്ഷിക്കുക എന്നത് ഒരു മതത്തിന്റെ മാത്രം പ്രവര്‍ത്തനമല്ല അത് ഇന്ത്യയുടെ മൊത്തം സംസ്‌കാരമാണെന്നും പശുവിനെ സംരക്ഷിക്കേണ്ട കടമ രാജ്യത്തെ ഓരോ പൗരനുമുണ്ടെന്നും കോടതി അഭിപ്രായപ്പെട്ടു.