മൂന്നാര്‍: പാപ്പാത്തി ചോലയില്‍ കൈയ്യേറ്റ ഭൂമിയിലെ കുരിശ് നീക്കം ചെയ്ത നടപടിക്കെതിരെ മുഖ്യമന്ത്രി നടത്തിയ പരാമര്‍ശം വസ്തുതകള്‍ മനസ്സിലാക്കാതെയാണെന്ന് സിപിഐ നേതാവ് ബിനോയ് വിശ്വം. മുഖ്യമന്ത്രി നടപടിയില്‍ അതൃപ്തി രേഖപ്പെടുത്തിയത് അവിടെ നടക്കുന്ന കാര്യങ്ങള്‍ ശരിയായി മനസ്സിലാക്കാതെയാണ്. ഈ കാര്യത്തിലുള്ള അദ്ദേഹത്തിന്റെ തെറ്റിദ്ധാരണ മാറ്റേണ്ടതുണ്ട്. ഞങ്ങളുടെ മുഖ്യമന്ത്രി കൈയ്യേറ്റക്കാരുടെ ദല്ലാളായി മാറുമെന്ന് ഒരിക്കലും കരുതുന്നില്ലെന്നും മുന്‍മന്ത്രി കൂടിയായ ബിനോയ് വിശ്വം പ്രതികരിച്ചു.

ഇന്നലെ പാപ്പാത്തി ചോലയിലെ കൈയ്യേറ്റ ഭൂമിയില്‍ സ്ഥാപിച്ചിരുന്ന കുരിശ് റവന്യൂസംഘം പൊളിച്ച് മാറ്റിയിരുന്നു. കൈയ്യേറ്റത്തിന്റെ പേരില്‍ മൂന്നാറില്‍ നടക്കുന്നത് തെമ്മാടിത്തരമാണെന്ന സിപിഎം നേതാക്കളുടെ പ്രതികരണത്തിനു പിന്നാലെയായിരുന്നു നടപടിയില്‍ മുഖ്യമന്ത്രി അതൃപ്തി പ്രകടിപ്പിച്ചത്. ആരോട് അനുവാദം വാങ്ങിയാണ് കുരിശില്‍ തൊട്ടതെന്നും ഇവിടൊരു സര്‍ക്കാരുണ്ടെന്ന് മറക്കരതെന്നും വിമര്‍ശിച്ചു. കൈയ്യേറ്റം ഒഴിപ്പിക്കലിന്റെ പേരില്‍ കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാരിനെ കുരിശിനെതിരെ യുദ്ധം ചെയ്യുന്നവരാക്കാനാണോ ശ്രമമെന്ന് ചോദിച്ച അദ്ദേഹം നടപടിയെടുത്ത ജില്ലാ ഭരണകൂടത്തെ വിളിച്ച് ശാസിക്കുകയും ചെയ്തു.

അതേസമയം ഒഴിപ്പിക്കല്‍ നടപടികളുമായി മുന്നോട്ട് പോകുമെന്ന് റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരന്‍ പറഞ്ഞു. മുഖ്യമന്ത്രിയുടെ അതൃപ്തിയില്‍ താന്‍ മറുപടി പറയുന്നത് ശരിയല്ല. മൂന്നാറില്‍ നടന്നത് സ്വാഭാവിക നടപടി മാത്രമാണെന്നുമാണ് മുഖ്യമന്ത്രിയുടെ പരാമര്‍ശത്തോട് അദ്ദേഹത്തിന്റെ പ്രതികരിച്ചത്.