കഴിഞ്ഞ ദിവസം ബി.ജെ.പി, ഡി.വൈ.എഫ്.ഐ സംഘട്ടനത്തില്‍ മരണപ്പെട്ട സി.പി.ഐ.എം പ്രവര്‍ത്തകനെ ബലപ്രയോഗത്തിലൂടെ ബലിദാനിയാക്കി ബി.ജെ.പി. തുടര്‍ന്ന് ഹര്‍ത്താലും പ്രഖ്യാപിച്ചു. കാളമുറി പടിഞ്ഞാറ് സ്വദേശി ചക്കന്‍ചാത്ത് സതിശനെയാണ് ബലപ്രയോഗത്തിലൂടെ ബി.ജെ.പി തങ്ങളുടെ ബലിദാനിയാക്കി മാറ്റിയത്.
ഒരാഴ്ച മുന്‍പ് കയ്പമംഗലത്ത് കൊടിയേരി ബാലകൃഷ്ണന്‍ പങ്കെടുത്ത സി.പി.ഐ.എം ലോക്കല്‍കമ്മിറ്റി ഓഫീസ് ഉദ്ഘാടന പരിപാടികളില്‍ നേതൃത്വ പരമായ പങ്ക് വഹിച്ച ആളാണ് സതീശന്‍. ബലിദാനിയാക്കിയതിന് പുറമെ കയ്പമംഗലത്തെ ഹര്‍ത്താലും പ്രഖ്യാപിച്ചു. മകനേയും ബി.ജെ.പിക്കാരായ ബന്ധുക്കളേയും ഉപയോഗപ്പെടുത്തിയാണ് സതീശന്റെ മരണത്തെ ബി.ജെ.പി തങ്ങള്‍ക്ക് അനുകൂലമാക്കി മറ്റിയത്.
ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനായിരുന്ന മകന്‍ സന്ദീപ് അടുത്തിടെയാണ് ബി.ജെ.പി യിലേക്ക് മാറിയത്. ശനിയാഴ്ചയാണ് പ്രശ്നത്തിനാധാരമായ സംഭവം ഉണ്ടാകുന്നത്. അകംപാടത്തെ ചായക്കടയില്‍ ചായകുടിക്കാനായി എത്തിയതായിരുന്നു സതീശന്‍. സംഘട്ടത്തിനിടയില്‍ നിന്ന് ബി.ജെ.പിക്കാരാനായ ജ്യേഷ്ടന്റെ മകനെ പിടിച്ചുമാറ്റുന്നതിനിടയിലാണ് സതീശന് അടിയേല്‍ക്കുന്നത്.
പിന്നീട് അഞ്ചരയോടെ വീട്ടിലെത്തിയ സതീശന് നെഞ്ചുവേദന വരികയും തൃശ്ശൂരിലെ ആശുപത്രിയില്‍ അഡ്മിറ്റാക്കുകയും ചെയ്തു. തുടര്‍ന്ന് ഞായറാഴ്ച്ച രാവിലെ മരണപ്പെടുകയായിരുന്നു. ബി.ജെ.പി അനുഭാവി മരണപ്പെട്ടു എന്ന് മാധ്യമങ്ങളില്‍ വാര്‍ത്തവരികയും അത് മുതലെടുത്ത് ബി.ജെ.പി ഹര്‍ത്താല്‍ പ്രഖ്യാപിക്കുകയും ചെയ്തു.
മരണവാര്‍ത്ത അറിഞ്ഞയുടനെ സി.പി.ഐ.എം നാട്ടിക ഏരിയാ സെക്രട്ടറി പി.എം അഹമ്മദ്, കയ്പ്പമംഗലം ലോക്കല്‍ സെക്രട്ടറി എം.സി ശശിധരന്‍ തുടങ്ങിയവര്‍ സതീശന്റെ വീട്ടിന്‍ എത്തുകയും ചെയ്തു. എന്നാല്‍ കൊലയാളികളായ സി.പി.ഐ.എമ്മുകാര്‍ ഇവിടെ ഇരിക്കരുതെന്ന് പറഞ്ഞ് ബി.ജെ.പി പ്രവര്‍ത്തകര്‍ ബഹളം വെക്കുകയും ചെയ്തു. ഒടുവില്‍ സഹികെട്ട വീട്ടുകാര്‍ ബി.ജെ.പി പ്രവര്‍ത്തകരെ പുറത്താക്കി.

പിന്നീട് പത്തുമണിയോടെ വീണ്ടും സംഘടിച്ചെത്തി ബഹളം വെച്ച ബി.ജെ.പി പ്രവര്‍ത്തകരെ പോലീസെത്തിയാണ് പുറത്താക്കിയത്. തുടര്‍ന്ന് ഭാര്യയുടെയും മകന്റെയും മൊഴിയെടുത്ത പോലീസിനോട് അവര്‍ പറഞ്ഞത് സതീശന്‍ സി.പി.ഐ.എം പ്രവര്‍ത്തകന്‍ ആണെന്നായിരുന്നു. എന്നിട്ടും വിടാന്‍ തയ്യാറാകാത്ത ബി.ജെ.പി ജില്ലാ നേതൃത്വം തിങ്കളാഴ്ച ഹര്‍ത്താല്‍ പ്രഖ്യാപിക്കുകയായിരുന്നു.
എന്നാല്‍ ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് സതീശന്‍ ഡി.വൈ.എഫ്.ഐ കൊടി പിടിച്ച് പിരിവിന് നടക്കുന്ന വീഡിയോ ക്ലിപ്പ് വ്യാപകമായി പ്രചരിച്ചിരുന്നു. ഇതോടെ ബലം പ്രയോഗിച്ച് ബലിദാനിയാക്കിയതിന് പുറമെ ഹര്‍ത്താലും നടത്തി ബി.ജെ.പി അപഹാസ്യരാവുകയായിരുന്നു.