ആലപ്പുഴ: ആര്‍എസ്എസ് ആക്രമണത്തില്‍ സിപിഐ(എം) പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു. ചേര്‍ത്തല തവണക്കടവ് സ്വദേശി ഷിബു(32)വാണു കൊല്ലപ്പെട്ടത്. ഞായറാഴ്ചയാണു ഷിബുവിന് ആര്‍എസ്എസ് ആക്രമണത്തില്‍ പരിക്കേറ്റത്. സംഘര്‍ഷത്തിനിടെ ഷിബുവിന്റെ തലക്ക് ഇരുമ്പ് വടികൊണ്ട് അടിയേല്‍ക്കുകയായിരുന്നു. തുടര്‍ന്ന് പരുക്കേറ്റ ഷിബുവിനെ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ചികിത്സയില്‍ ഇരിക്കെയാണ് ഇന്ന് രാവിലെ ഷിബു മരിച്ചത്. ഷിബുവിന്റെ മരണത്തില്‍ പ്രതിഷേധിച്ച് ചേര്‍ത്തലയില്‍ രാവിലെ 11 മുതല്‍ ഹര്‍ത്താല്‍ ആചരിക്കുകയാണ്. വൈകിട്ട് 6 വരെയാണു ഹര്‍ത്താല്‍.

ആക്രമണത്തില്‍ പരിക്കേറ്റ സിപിഐ(എം) പ്രവര്‍ത്തകരായ സുനില്‍കുമാര്‍, അരുണ്‍ പ്രകാശ് എന്നിവര്‍ ചികിത്സയിലാണ്. പള്ളിപ്പുറം പഞ്ചായത്ത് ഏഴാം വാര്‍ഡില്‍ തുമ്പേച്ചിറയില്‍ കരുണാകരന്‍വിലാസിനി ദമ്പതികളുടെ മകനാണ് ഷിബു. ഭാര്യ ഷൈനി. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കു മാറ്റി. സംസ്‌കാരം വൈകിട്ടു നടക്കും.

കഞ്ചാവ്മയക്കുമരുന്ന് വില്‍പ്പന സംഘത്തില്‍പ്പെട്ടവരാണ് ആക്രമണം നടത്തിയ ആര്‍എസ്എസുകാര്‍ എന്നു പരാതിയുണ്ട്. നിരവധി കേസിലെ പ്രതിയും മയക്കുമരുന്ന് വില്‍പ്പന സംഘത്തിലെ പ്രധാനിയുമായ ഈച്ചരപറമ്പ് ജോസുകുട്ടിയുടെ നേതൃത്വത്തിലായിരുന്നു ആക്രമണം. മയക്കുമരുന്നു വില്‍പ്പനക്കാരെ പിടികൂടാന്‍ പൊലീസിനെ സഹായിച്ചതിന്റെ പേരിലാണു ആക്രമണം നടത്തിയതെന്നാണ് സിപിഐ(എം) ആരോപിക്കുന്നത്