ലണ്ടന്‍: ഇംഗ്ലണ്ടിലും വെയില്‍സിലും കുറ്റകൃത്യങ്ങളുടെ നിരക്കില്‍ വന്‍ വര്‍ദ്ധന. ഓഫീസ് ഓഫ് നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ് തയ്യാറാക്കിയ കണക്കുകളാണ് ഇത് വ്യക്തമാക്കുന്നത്. 10 ശതമാനത്തിന്റെ വര്‍ദ്ധനവാണ് ഇവിടങ്ങളില്‍ രേഖപ്പെടുത്തിയത്. പത്ത് വര്‍ഷത്തിനിടെ രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന നിരക്കാണ് ഇത്. ഈ വര്‍ഷം മാര്‍ച്ച് വരെയുള്ള ഒരു വര്‍ഷത്തെ കണക്ക് അനുസരിച്ച് ക്രൂരമായ കുറ്റകൃത്യങ്ങൡ 18 ശതമാനം വര്‍ദ്ധനയുണ്ടായിട്ടുണ്ട്. തോക്കുകളും കഠാരയും ഉപയോഗിച്ചുള്ള ആക്രമണത്തില്‍ 20 ശതമാനം വര്‍ദ്ധനയും രേഖപ്പെടുത്തി.

നരഹത്യയുടെ നിരക്ക് 26 ശതമാനം ഉയര്‍ന്ന് 723ല്‍ എത്തിയെന്ന് ഔദ്യോഗിക കണക്കുകള്‍ പറയുന്നു. 1989ല്‍ ഹില്‍സ്ബറോയില്‍ ഉണ്ടായ 96 കൊലപാതകക്കേസുകളും ഇതില്‍ ഉള്‍പ്പെടുന്നു. കുറ്റകൃത്യങ്ങളുടെ നിരക്ക് ഓരോ വര്‍ഷവും വര്‍ദ്ധിച്ചു വരികയാണ്. 2015ല്‍ 3 ശതമാനമാണ് ഉയര്‍ന്നതെങ്കില്‍ അടുത്ത വര്‍ഷം 8 ശതമാനം വര്‍ദ്ധന രേഖപ്പെടുത്തി. ഈ വര്‍ഷം 10 ശതമാനമാണ് നിരക്ക്. ഇത് ആശങ്കാജനകമാണെന്ന് കണക്കുകള്‍ തയ്യാറാക്കിയ വിദഗ്ദ്ധര്‍ പറഞ്ഞു.

പോലീസ് ഉദ്യോഗസ്ഥരുടെ എണ്ണത്തില്‍ കുറവുണ്ടാകുന്നതായി ഹോം ഓഫീസ് കണക്കുകളും സൂചിപ്പിക്കുന്നു. കഴിഞ്ഞ വര്‍ഷം മാത്രം 924 ഉദ്യോഗസ്ഥരാണ് സേനകള്‍ക്ക് പുറത്തേക്ക് പോയത്. ആയുധങ്ങള്‍ കാട്ടിയുള്ള അതിക്രമങ്ങളില്‍ കാര്യമായ വര്‍ദ്ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. ലണ്ടനില്‍ മാത്രം ഇക്കാര്യത്തില്‍ 40 ശതമാനത്തിന്റെ വര്‍ദ്ധനയുണ്ടായിട്ടുണ്ട്. കത്തിമുനയില്‍ നിര്‍ത്തിയുള്ള ലൈംഗിക കുറ്റകൃത്യങ്ങളിലും സാരമായ വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ടെന്ന് കണക്കുകള്‍ പറയുന്നു.