യൂറോ ക്ലബുകൾ കൈ ഒഴിഞ്ഞതോടെ കരിയർ സംബന്ധിച്ച ആശങ്കകൾ ഉയർന്നെങ്കിലും ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും വലിയ ഉയർന്ന തുകയ്ക്ക് പോര്‍ച്ചുഗല്‍ സൂപ്പര്‍ താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോ സൗദി അറേബ്യയിലെ പ്രോ ലീഗ് ക്ലബ്ബായ അല്‍ നസറിൽ.

ഇതുസംബന്ധിച്ച് സൗദി ക്ലബ് ശനിയാഴ്ച ഔദ്യോഗികമായ പ്രഖ്യാപനം നടത്തി. 200 മില്യണിലധികം യൂറോയുടെ (1750 കോടി രൂപ) കരാറാണെന്നാണ് റിപ്പോര്‍ട്ട്. ഇതു സംബന്ധിച്ച് ഔദ്യോഗികമായ വെളിപ്പെടുത്തല്‍ ഉണ്ടായിട്ടില്ല.

അൽ നസർ ക്ലബ്ബിന്റെ മഞ്ഞയും നീലയും കലര്‍ന്ന ജഴ്സി പിടിച്ച് നില്‍ക്കുന്ന ക്രിസ്റ്റ്യാനോയുടെ ചിത്രം ക്ലബ് പുറത്തുവിട്ടു. ഏഴാം നമ്പറില്‍ത്തന്നെയാണ് താരം സൗദി ക്ലബിലും പ്രത്യക്ഷപ്പെടുക.

ക്ലബ്ബില്‍ ഫോര്‍വേഡായിത്തന്നെയാണ് താരം കളിക്കുന്നത്. 2025 വരെ നീളുന്ന, രണ്ടര വര്‍ഷത്തെ കരാറായിരിക്കും ക്രിസ്റ്റ്യാനോയ്ക്ക് ക്ലബ്ബുമായുണ്ടാവുക.

ക്ലബ്ബിന്റെ വിജയം മാത്രം പ്രതീക്ഷിച്ചല്ല താരത്തെ കൊണ്ടുവരുന്നതെന്നും ക്രിസ്റ്റ്യാനോ വഴി തങ്ങളുടെ ലീഗിനെയും രാജ്യത്തെയും ഭാവി തലമുറയെത്തന്നെയും ഒന്നടങ്കം പ്രചോദിപ്പിക്കുക എന്ന വലിയ ലക്ഷ്യം മുന്‍നിര്‍ത്തിയുള്ള കരാറാണിതെന്നും ക്ലബ്ബ് ട്വീറ്റ് ചെയ്തു. എട്ട് ലക്ഷത്തിൽ നിന്നും ക്ളബിൻ്റെ സോഷ്യൽ മീഡിയ ലൈക്ക് 40 ലക്ഷ്ത്തിലേക്ക് എത്തിയതും ഇതിനിടെ ശ്രദ്ധേയമായി.