അടിമാലി: കഴുത്തില്‍ കുത്തിയ കത്തി വലിച്ചൂരുമ്പോള്‍ കയ്യിലേക്ക് രക്തം ചീറ്റിയെന്നും പിന്നീട് ഇതേ കത്തി കൊണ്ട് മാറിടം മുറിച്ചെടുക്കുമ്പോഴും സെലീനയുടെ ജീവന്‍ ശരീരത്തില്‍ നിന്നും വേര്‍പെട്ടിരുന്നില്ലെന്നും അടിമാലിയില്‍ സാമൂഹികപ്രവര്‍ത്തകയെ കൊലപ്പെടുത്തിയ പ്രതിയുടെ ഞെട്ടിക്കുന്ന മൊഴി. ക്രൂരത നടത്തിയത് ജീവനോടെയായിരുന്നെന്നും തന്റെ കൈവിറച്ചില്ലെന്നും പണം തിരികെ നല്‍കാത്തതിലെ പകയാണ് കാരണമായതെന്നും കൊലപാതകത്തിലെ നിര്‍ണ്ണായക വെളിപ്പെടുത്തല്‍ പോലീസിന് മുന്നില്‍ നടത്തിയത് പ്രതി റിജോഷ് (30) ആയിരുന്നു.

കൃത്യം നടത്തിയ ദിവസം സെലീനയുടെ വീട്ടിലെത്തുമ്പോള്‍ സെലീന തനിച്ചായിരുന്നു. അവര്‍ തുണിയലക്കുകയായിരുന്നു. ഭാര്യയെ പ്രസവത്തിന് കയറ്റിയിരിക്കുകയാണെന്നും പണം തിരിച്ചു നല്‍കണമെന്നും ആവശ്യപ്പെട്ടപ്പോള്‍ താന്‍ അഭിഭാഷകയാണെന്നും കേസില്‍ കുടുക്കുമെന്നുമായിരുന്നു സെലീനയുടെ മറുപടി. ഇത് കേട്ടപ്പോള്‍ ദേഷ്യം കൊണ്ട് സമനിലതെറ്റി. സമീപത്ത് കിടന്ന കത്തിയെടുത്ത് ആദ്യം കുത്തി. പിന്നീട് മാറിടത്തിന്റെ ഒരു ഭാഗം മുറിച്ച് തുണിയില്‍ പൊതിഞ്ഞെടുത്തു. പിന്നീട് അതുമായി വീട്ടിലെത്തി മുറിക്കുള്ളില്‍ സൂക്ഷിച്ചു.

ഇന്ന് പുലര്‍ച്ചെയാണ് പ്രതിയെ പോലീസ് തൊടുപുഴയിലെ വീട്ടില്‍ നിന്നും പിടികൂടിയത്. പോലീസ് എത്തുമ്പോള്‍ കൊല നടത്തുമ്പോള്‍ ധരിച്ചിരുന്ന വസ്ത്രങ്ങള്‍ ഊരി മുറിയിലെ കസേരയില്‍ ഇട്ട ശേഷം തുണിയില്‍ പൊതിഞ്ഞ ശരീരഭാഗം അരികില്‍ തന്നെ സൂക്ഷിച്ച് വിശ്രമിക്കുകയയാരുന്നു റിജോഷ്. പ്രാഥമിക ചോദ്യം ചെയ്യലില്‍ തന്നെ ഇയാള്‍ കുറ്റം സമ്മതിച്ചു. അടങ്ങാത്ത വെറുപ്പും ദേഷ്യവുമാണ് കൃത്യത്തിലേക്ക് നയിച്ചത്. സെലീനയുമായി നേരത്തേ തന്നെ റിജോഷിന് വിദ്വേഷം നില നിന്നിരുന്നു.

സെലീനയുടെ വീടിന് നേരെ നേരത്തേ കല്ലേറുണ്ടായപ്പോള്‍ തൊട്ടടുത്ത വ്യാപാര സ്ഥാപനത്തിന്റെ ഉടമകളാണ് അതിന് പിന്നിലെന്ന ഇവര്‍ ആരോപിച്ചിരുന്നു. കടം വാങ്ങിയ തുക തിരിച്ചു നല്‍കുന്നില്ല എന്ന് നേരത്തേ സെലീനയ്‌ക്കെതിരേ റിജോഷ് അടിമാലി പോലീസില്‍ പരാതിപ്പെട്ടിരുന്നു.
അടിമാലിയില്‍ കമ്പ്യൂട്ടര്‍ സ്ഥാപനം നടത്തിയിരുന്ന കാലത്ത് സെലീനയുമായി സാമ്പത്തിക ഇടപാടുകള്‍ ഉണ്ടായിരുന്നതായും ഒരു ലക്ഷത്തി എണ്ണായിരം രൂപ പല തവണയായി സെലീന വാങ്ങിയിരുന്നെന്നുമാണ് പരാതിയില്‍ പറഞ്ഞിരുന്നത്. അന്ന് ഭര്‍ത്താവിനൊപ്പമാണ് സെലീന സ്‌റ്റേഷനില്‍ എത്തിയത്. ഈ കണ്ടുമുട്ടലാണ് ഭര്‍ത്താവ് സിയാദിന് ഘാതകനെ ഓര്‍ത്തെടുക്കാനും സഹായകമായത്. അടിമാലിയില്‍ സ്റ്റുഡിയോ നടത്തുകയാണ് പ്രതി.

സാമൂഹ്യപ്രവര്‍ത്തകയും അഭിഭാഷകയുമായ അടിമാലി ഇരുമ്പുപാലം പതിനാലാം മൈല്‍ ചെരുവില്‍ പുത്തന്‍വീട് സിയാദിന്റെ ഭാര്യ സെലീന (38) യെ ഇന്നലെ രാത്രി എട്ടുമണിക്കാണ് വീടിന്റെ പിന്‍ഭാഗത്ത് വെട്ടേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്. നൈറ്റി ധരിച്ചിരുന്ന സെലീനയുടെ മൃതദേഹം മേല്‍ഭാഗം നഗ്‌നമായ നിലയിലായിരുന്നു. ഇടതു മാറിടം മുറിച്ച് മാറ്റിയ നിലയിലായിരുന്നു. വീടിന് എതിര്‍വശത്തുള്ള വ്യാപാര സ്ഥാപന ഉടമകള്‍ സ്ഥാപിച്ച സിസിടിവി പരിശോധിച്ചാണ് പോലീസ് പ്രതിയെ കണ്ടെത്തിയത്. റിജോഷ് സെലിന്റെ വീട്ടിലേക്ക് വരുന്നതിന്റെ ദൃശ്യങ്ങള്‍ ഇവിടെ നിന്നും ലഭിച്ചു.